വെള്ളം വേണ്ടാത്ത ടോയ്‌ലറ്റ്! ഇത് ശോചനീയാവസ്ഥയിൽ നിന്നും ഗ്രാമങ്ങളെ കരകയറ്റിയ മനുഷ്യന്റെ കഥ

Mail This Article
നമ്മൾ ദിവസവും ഉപയോഗിക്കുന്ന യൂറോപ്യൻ ടോയ്‌ലറ്റുകളിൽ ഓരോ ഫ്ലഷിലും നഷ്ടമാകുന്നത് ലിറ്റര്‍ കണക്കിന് ജലമാണ്. ജലക്ഷാമം രൂക്ഷമായ ഇടങ്ങളില്‍ ഇത് എത്രത്തോളം ദോഷം ചെയ്യും എന്ന് ഊഹിക്കാമല്ലോ? എന്നാല്‍ എക്കോസാന്‍ ടോയിലറ്റുകള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. വെള്ളം ആവശ്യമില്ലാത്തതും സീറോ വെയിസ്റ്റ് വരുന്നതുമാണ് ഇവ. ഒപ്പം ജൈവ അവശിഷ്ടങ്ങൾ വളമാക്കി മാറ്റുകയും ചെയ്യും.
മരാച്ചി സുബ്ബുരാമന്‍ എന്ന മനുഷ്യനാണ് ഈ എക്കോസാന്‍ ടോയ്‌ലറ്റിന് പിന്നില്‍. 1976 ല്‍ ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തില്‍ ജോലിയുടെ ഭാഗമായി സഞ്ചരിച്ചതാണ് സുബ്ബുരാമന്‍. എന്നാല്‍ അവിടെ കാര്യമായ ശൗചാലയസൗകര്യങ്ങൾ ഇല്ലെന്നു അദ്ദേഹം മനസിലാക്കി. മാത്രമല്ല പൊതുകിണറിനെ ആശ്രയിച്ചാണ് ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവന്‍ കഴിയുന്നതും. പലതരത്തിലെ രോഗങ്ങള്‍ പകരാന്‍ ഇത് ധാരാളം എന്ന് സുബ്ബുരാമന്‍ കണ്ടെത്തി. ഇവിടെ നിന്നാണ് ഈ രംഗത്ത് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം അദേഹത്തിന് ഉണ്ടായത്.

പലഗ്രാമങ്ങളിലും ശൗചാലയങ്ങള്‍ ശോചനീയ അവസ്ഥയില്‍ ആണെന്നും സുബുരാമന്‍ കണ്ടെത്തി. 1990 ല്‍ Central Rural Sanitation Programme വഴി സുബ്ബുരാമന്‍ ട്രിച്ചിയിലെ ദേവപുരത്തു മോഡല്‍ വില്ലേജ് ഫോര്‍ സാനിറ്റേഷന്‍ നിര്‍മ്മിച്ചു. ആയിടയ്ക്കാണ് ബ്രിട്ടിഷ് മറൈന്‍ എഞ്ചിനീര്‍ ആയ പോള്‍ കൽവെർട്ടിന്റെ ടോയ്‌ലറ്റ് ഇന്നോവേഷനെ കുറിച്ച് സുബ്ബുരാമന്‍ അറിയുന്നത്. വെള്ളം ആവശ്യമില്ലാത്ത ടോയ്‌ലറ്റ് ആയിരുന്നു ഇത്. മാത്രമല്ല ടോയ്‌ലറ്റ് വേസ്റ്റ് വളമാക്കിമാറ്റി കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നതായിരുന്നു ഇത്.
പിന്നീട് അദ്ദേഹം ട്രിച്ചിയില്‍ Society for Community Organisation and People’s Education (SCOPE) ആരംഭിച്ചു. ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗ്ഗം കണ്ടെത്താനും പൊതുശൗചാലയങ്ങളുടെ നിര്‍മ്മാണത്തിനും ആയിരുന്നു ഇത്. ഇന്ന് ജലക്ഷാമം രൂക്ഷമായ പല പിന്നാക്ക ഇന്ത്യൻ ഗ്രാമങ്ങളിലും ഈ മോഡൽ ശൗചാലയങ്ങൾ നിർമിച്ചു വരുന്നു. ജലം ഒട്ടും ആവശ്യമില്ലാത്ത ഒന്നാണ് എക്കോസാന്‍ ടോയ്‌ലറ്റ്. മരുഭൂമിയില്‍ പോലും ഇവ ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ ഗുണം എന്ന് സുബ്ബുരാമന്‍ പറയുന്നു. നിരവധി അംഗീകാരങ്ങളും ഇതിനോടകം സുബ്ബുരാമനെ തേടിയെത്തിയിട്ടുണ്ട്.

English Summary- Ecosan Waterless Toilets for Poor