ADVERTISEMENT

കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ സിനിമകള്‍ കണ്ട മലയാളികളാരും സൗന്ദര്യയെ മറക്കില്ല. പേര് അന്വർഥമാക്കും വിധം സൗന്ദര്യത്തിന്റെ അവസാന വാക്കുകളിലൊന്നായിരുന്നു അവര്‍.  ശ്രീദേവിക്കു ശേഷം ഇത്രയും രൂപഭംഗിയുളള മറ്റൊരു നടി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തുന്നവരുണ്ട്. എന്തു തന്നെയായാലും മാതൃഭാഷയായ കന്നഡയിലും പിന്നീട് തെലുങ്കിലും തമിഴിലും എന്ന പോലെ മലയാളത്തിലും അവര്‍ക്ക് ലക്ഷകണക്കിന് ആരാധകരുണ്ട്. അവരെയെല്ലാം ഒറ്റയടിക്ക് നിരാശപ്പെടുത്തിക്കൊണ്ടാണ്  2004 ഏപ്രില്‍ 17ന് ആ ദുരന്തം സംഭവിച്ചത്. അവരും ഏകസഹോദരനും സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്ന് തല്‍ക്ഷണം സൗന്ദര്യ ഓര്‍മയായി. 

ഡോക്ടറാകാന്‍ മോഹിച്ചു, ആക്ടറായി തിളങ്ങി

സൗമ്യ സത്യനാരായണ അയ്യര്‍ എന്നതായിരുന്നു സൗന്ദര്യയുടെ യഥാര്‍ഥ പേര്. സൗന്ദര്യ എന്ന പേര് സിനിമയ്ക്കായി സ്വീകരിക്കുകയായിരുന്നു. തുടക്കം മാതൃഭാഷയായ കന്നടയിലായിരുന്നെങ്കിലും സൗന്ദര്യയുടെ ഭാഗ്യം തെളിഞ്ഞത് തെലുങ്ക് സിനിമകളിലായിരുന്നു. ഏതാനും തമിഴ്, കന്നട സിനിമകളിലും രണ്ട് മലയാള ചിത്രങ്ങളിലും അഭിനയിച്ചു. മൂന്ന് തവണ ആന്ധ്ര സ്‌റ്റേറ്റ് അവാര്‍ഡും രണ്ട് തവണ കര്‍ണാടക സ്‌റ്റേറ്റ് അവാര്‍ഡും നേടിയ സൗന്ദര്യയ്ക്ക് നിര്‍മാതാവ് എന്ന നിലയില്‍ മികച്ച ഫീച്ചര്‍ സിനിമയ്ക്കുളള ദേശീയ പുരസ്‌കാരവും ലഭിച്ചു. ആറ് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വേറെ. 

soundarya2

കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് തെലുങ്കിലാണെങ്കിലും കര്‍ണാടകയിലെ ബെംഗളൂരുവിലാണ് അവര്‍ ജനിച്ചതും വളര്‍ന്നതും. പിതാവ് സത്യനാരായണ അയ്യര്‍ കന്നടയിലെ അറിയപ്പെടുന്ന നിര്‍മാതാവും തിരക്കഥാകൃത്തുമായിരുന്നു. മെഡിസിന്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കലയുടെ വഴിയിലേക്കിറങ്ങിയ സൗന്ദര്യ ജന്മനാ വളരെ ശാന്തസ്വഭാവിയായിരുന്നു. സ്‌കൂളില്‍ പോലും വളരെ കുറച്ച് കൂട്ടുകാര്‍ മാത്രം. ഒതുങ്ങിക്കൂടിയും ഒഴിഞ്ഞുമാറിയും നടക്കുന്ന പ്രകൃതത്തെക്കുറിച്ച് പറഞ്ഞ് സഹോദരന്‍ അമര്‍നാഥ് അവളെ കളിയാക്കുക പതിവായിരുന്നു. ഡോക്ടറാവുക എന്നതായിരുന്നു സൗന്ദര്യയുടെ സ്വപ്നം. ബാല്യത്തില്‍ കളിക്കുന്നത് പോലും ഡോക്ടറുടെ വേഷം കെട്ടി. വീട്ടിലുളളവരെയെല്ലാം രോഗികളാക്കി സ്‌റ്റെതസ്‌കോപ്പ് കൊണ്ട് പരിശോധിക്കൂം. മരുന്നുകള്‍ കുറിച്ചുകൊടുക്കും. 

പ്രീഡിഗ്രി പഠനം കഴിഞ്ഞ് ബെംഗളൂരുവില്‍ തന്നെ എംബിബിഎസിന് ചേര്‍ന്നു. ഒന്നാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥിയായിരിക്കെ ഗാന്ധര്‍വ എന്ന കന്നട സിനിമയിലേക്ക് അവസരം ലഭിച്ചു. ചെറിയ റോളായിരുന്നു അത്. പിന്നീട് വന്ന അവസരങ്ങളൊക്കെ തന്നെ അവര്‍ നിരസിച്ചു. ഡോക്ടറാകാന്‍ ഇറങ്ങിത്തിരിച്ച ആള്‍ക്ക് എന്ത് സിനിമ? ഇതിഹാസ നായകന്‍ കൃഷ്ണയുടെ നായികയാവാനുളള ഓഫര്‍ തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നെത്തിയപ്പോള്‍ ശാഠ്യം അയഞ്ഞു. കന്നട പോലെ ചെറുതല്ല തെലുങ്ക് സിനിമാ വ്യവസായം. അതിന്റെ സാധ്യതകള്‍ അനന്തമാണ്. കൃഷ്ണയാവട്ടെ എല്ലാവരും ആരാധിക്കുന്ന ഒരു വടവൃക്ഷവും. ആ സിനിമ വിജയിച്ചതോടെ ഒരു ദിവസം പോലും ഒഴിവില്ലാത്ത വിധം തിരക്കുളള നായികയായി അവര്‍ മാറി. കോടികള്‍ പ്രതിഫലം പറ്റുന്ന വലിയ നായിക. സ്വാഭാവികമായും മെഡിസിന്‍ പഠനം എന്ന സ്വപ്നത്തോട് വിട പറഞ്ഞു. അന്നും ഇന്നും കത്തി നില്‍ക്കുന്ന പല സുന്ദരനായികമാരും കേവലം ആക്ടിങ് ഡോള്‍സ് മാത്രമായിരുന്നു. കാഴ്ചയിലെ ഭംഗി ഒന്ന് കൊണ്ട് മാത്രം നിന്ന് പോകുന്ന വെറും ഹീറോയിന്‍സ്. സൗന്ദര്യയാവട്ടെ ഒരേ സമയം സൗന്ദര്യത്തികവും അഭിനയമികവും കൊണ്ട് മിന്നിത്തിളങ്ങി. 

soundarya12

തെന്നിന്ത്യന്‍ നായിക, ബോളിവുഡില്‍ ബച്ചനൊപ്പം

ഒന്നിനു പിറകെ മറ്റൊന്നായി വലിയ പ്രൊജക്ടുകള്‍. കോടി രാമകൃഷ്ണ അടക്കമുളള വമ്പന്‍ സംവിധായകര്‍. നാഗാര്‍ജുനയും രമ്യാ കൃഷ്ണനുമടക്കമുളള വലിയ കോ ആര്‍ട്ടിസ്റ്റുകള്‍. സൗന്ദര്യ തെലുങ്കിലെ ഏറ്റവും ജനപ്രീതിയുളള നായികയായി മാറുകയായിരുന്നു. 1995 ല്‍ അവര്‍ പതിനൊന്ന് സിനിമകളില്‍ വരെ അഭിനയിച്ചു. തമിഴില്‍ കാര്‍ത്തിക്കിനൊപ്പം പൊന്നുമണി എന്ന പടത്തില്‍ മാനസിക വൈകല്യമുളള പെണ്‍കുട്ടിയുടെ വേഷം ചെയ്ത സൗന്ദര്യയ്ക്ക് വ്യാപക അംഗീകാരം ലഭിച്ചു. പിന്നീട് വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍. രജനീകാന്തിനൊപ്പം അരുണാചലം എന്ന പടത്തില്‍ നായികയാവുകയും ആ വര്‍ഷം ഏറ്റവുമധികം കലക്ട് ചെയ്ത സിനിമകളില്‍ ഒന്നായി മാറുകയും ചെയ്തതോടെ തമിഴിലും അവര്‍ വന്‍താരമായി. 

soundarya-accident2

കമല്‍ഹാസന്‍, പ്രഭുദേവ, ചിരഞ്ജീവി, വെങ്കിടേഷ്...എന്നിങ്ങനെ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിച്ചു. പടയപ്പയില്‍ വീണ്ടും രജനിയുടെ ജോടിയായി. അമിതാഭ് ബച്ചനൊപ്പം സൂര്യവംശം എന്ന ഹിന്ദി ചിത്രത്തിലും നായികയായി. 12 വര്‍ഷം മാത്രം നീണ്ട കരിയറില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. 

‘അയാള്‍ കഥയെഴുതുകയാണ്’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി ആദ്യം ക്ഷണിച്ചത് സൗന്ദര്യയെ ആയിരുന്നു. തിരക്ക് മൂലം അവര്‍ ക്ഷണം സ്വീകരിച്ചില്ല. എന്നാല്‍ മലയാള സിനിമയില്‍ അഭിനയിക്കുക എന്നത് അവരുടെ ദീര്‍ഘകാല സ്വപ്നങ്ങളിലൊന്നായിരുന്നു. പിന്നീട് സത്യന്‍ അന്തിക്കാട് ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന പടത്തിലേക്ക് ക്ഷണിച്ചപ്പോള്‍ മുന്‍പിന്‍ നോക്കാതെ അവര്‍ ആ ഓഫര്‍ സ്വീകരിച്ചു. ജയറാമിന്റെ സരസമായ അഭിനയ ശൈലിയോട് കിടപിടിക്കും വിധം അവര്‍ തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി. കിളിച്ചുണ്ടന്‍ മാമ്പഴത്തിലും അവിസ്മരണീയമായ പ്രകടനം കാഴ്ചവച്ചു. അഭിനയം എന്ന പോലെ അവരുടെ വ്യക്തിത്വവും ഏറെസവിശേഷതകള്‍ നിറഞ്ഞതായിരുന്നു.

soundarya-jayaram

ദിവസങ്ങളോളം ഷൂട്ടിങ് നടന്ന വീട്ടിലെ ഉടമസ്ഥയുമായി സൗന്ദര്യ സൗഹൃദം സ്ഥാപിച്ചപ്പോള്‍ തത്ക്കാല കാര്യസാധ്യതയ്ക്കായുളള സിനിമാക്കാരുടെ പതിവ് അടവ് നയം എന്നേ ഗൃഹനാഥ കരുതിയുളളു. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം സൗന്ദര്യ സ്വന്തം കൈപ്പടയില്‍ നന്ദി പറഞ്ഞുകൊണ്ട് അവര്‍ക്ക് കത്തയച്ചു. ഒരു ഫോണ്‍കോളില്‍ തീര്‍ക്കാവുന്ന നന്ദി പ്രകടനം എന്തിന് കത്തിലുടെ എന്ന സംശയത്തിനും അവര്‍ മറുപടി നല്‍കിയിരുന്നു. ഇത് എന്നും സൂക്ഷിച്ചു വയ്ക്കാമല്ലോ? ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങള്‍ പോലും ഓര്‍മയില്‍ സൂക്ഷിച്ചു വയ്ക്കുകയും മനസറിഞ്ഞ് പെരുമാറുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു സൗന്ദര്യ. വാണിജ്യസിനിമയിലെ ഏറ്റവും താരമൂല്യമുളള നായികയായി കത്തി നില്‍ക്കെ ഗിരീഷ് കാസറവളളിയുടെ സംവിധാനത്തില്‍ ദ്വീപ് എന്ന ഓഫ്ബീറ്റ് സിനിമ നിര്‍മ്മിച്ച സൗന്ദര്യ ദേശീയ പുരസ്‌കാരം അടക്കം സ്വന്തമാക്കി.

mohanlal-soundarya

ഗര്‍ഭിണിയായിരിക്കെ അകാലമരണം

2004ല്‍ അഭിനയജീവിതം താത്ക്കാലികമായി അവസാനിപ്പിച്ച് അവര്‍ ബാല്യകാല സുഹൃത്തായിരുന്ന  സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ രഘുവിനെ വിവാഹം കഴിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സഹോദരന്‍ അമര്‍നാഥിനൊപ്പം ബെംഗളൂരുവില്‍ നിന്നൂം കരിംനഗറിലേക്ക് വിമാനയാത്ര പോയി. സെസ്‌ന 180 എന്ന വിമാനം കഷ്ടിച്ച് 150 അടി (46 മീറ്റര്‍) ഉയരത്തില്‍ പറന്നുയര്‍ന്നതേയുളളു. കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയുടെ ക്യാംപസിലേക്ക് ഒരു പൊട്ടിത്തെറിയോടെ തകര്‍ന്നു വീണു. തന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാനുളള മോഹം ഉളളില്‍ താലോലിച്ചിരുന്ന അമ്മയായിരുന്നു മരിക്കുമ്പോള്‍ സൗന്ദര്യ. രണ്ടുമാസം ഗര്‍ഭിണി. കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനുളള ആകാംക്ഷ സൗന്ദര്യയെ അലട്ടിയിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ഫോണില്‍ വിളിച്ച സുഹൃത്ത് കൂടിയായ ലേഡി ഡാന്‍സ് മാസ്റ്ററോട് ഒരു സര്‍പ്രൈസുണ്ടെന്നും ഇനി നേരില്‍ കാണുമ്പോള്‍ പറയാമെന്നും സൂചിപ്പിച്ചിരുന്നു. ആ രഹസ്യം കുട്ടിയുടെ ജന്‍ഡര്‍ സംബന്ധിച്ചായിരുന്നു എന്ന് സൂചനകളുണ്ട്. അതറിയാന്‍ സൗന്ദര്യയ്ക്ക് വലിയ ആകാംക്ഷയുണ്ടായിരുന്നതായും പറയപ്പെടുന്നു. 

soundarya-accident

മണിച്ചിത്രത്താഴിന്റെ കന്നട പതിപ്പായ ആപ്തമിത്രയില്‍ മലയാളത്തില്‍ ശോഭന ചെയ്ത കഥാപാത്രം ചെയ്തത് സൗന്ദര്യയായിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് അവര്‍ സുഹൃത്തായ സംവിധായകന്‍ ഉദയകുമാറിനെ വിളിച്ച് ഇത് തന്റെ അവസാന സിനിമയാണെന്നും രണ്ട് മാസം ഗര്‍ഭിണിയാണെന്നും പറഞ്ഞു. അമ്മയായ ശേഷം ഇനി അഭിനയത്തിലേക്കില്ല എന്നാണ്  അവര്‍ ഉദ്ദേശിച്ചതെങ്കിലും ആ വാക്കുകള്‍ അറംപറ്റി. ആപ്തമിത്ര അവരുടെ അവസാന ചിത്രമായി മാറി.

soundarya1122

സൗന്ദര്യയുടെ മരണം സംഭവിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും അത് സംബന്ധിച്ച വിവാദങ്ങളും ചര്‍ച്ചകളും ദുരൂഹതകളും തുടരുന്നു. യാത്രക്കിടയില്‍ വിമാനം തകര്‍ന്നുളള മരണമായിരുന്നെങ്കില്‍ പോലും സംശയത്തിന് ഇട നല്‍കുമായിരുന്നില്ല. അതേ സമയം പറന്നുയരാനൊരുങ്ങവെ ഒരു വിമാനം പൊട്ടിത്തെറിക്കണമെങ്കില്‍ അതില്‍ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടായിരുന്നോ എന്നൊക്കെ സംശയിക്കുന്നവരുണ്ട്. ആരെങ്കിലൂം ബോധപൂര്‍വം ഒരുക്കിയ ചതിക്കെണിയില്‍ പെട്ട് അകാലത്തില്‍ പൊലിഞ്ഞതാവുമോ ആ ജീവന്‍ എന്നും വാദങ്ങളുയരുന്നു. എന്നാല്‍  ഏത് സമയത്തും  ഇത്തരം അപകടങ്ങള്‍ സംഭവിക്കാമെന്ന് വാദിക്കുന്നവരുമുണ്ട്. മലയാളിയായ ജോയി ഫിലിപ്പായിരുന്നു അതിന്റെ പൈലറ്റ്. ഈ അപകടത്തിന്റെ സത്യാവസ്ഥ കണ്ടെത്താനുളള അന്വേഷണങ്ങളുമായി രണ്ട് പതിറ്റാണ്ടായി പൈലറ്റിന്റെ പിതാവ് ഉമ്മന്‍ ജോയ് നിയമസംവിധാനങ്ങള്‍ക്ക് പിന്നാലെ നടക്കുന്നു.

soundarya22

ദുരന്തമുണ്ടായ ശേഷം സൗന്ദര്യയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ക്കായി ബന്ധുക്കള്‍ ചേരി തിരിഞ്ഞ് വഴക്കിടുന്ന കാഴ്ചയാണ് കണ്ടത്. സൗന്ദര്യയുടെ അമ്മയും ഭര്‍ത്താവും ഒരു വശത്തും സഹോദരന്റെ ഭാര്യ നിര്‍മ്മലയും മകനും മറുവശത്തും നിന്നാണ് പോരാട്ടം. വില്‍പത്രത്തില്‍ സൗന്ദര്യ തങ്ങള്‍ക്കും സ്വത്തുക്കള്‍ എഴുതിവച്ചിട്ടുണ്ടെന്നാണ് നിര്‍മലയുടെയും മകന്റെയും വാദം. എന്നാല്‍ സൗന്ദര്യ അത്തരമൊരു രേഖ തയാറാക്കിയിട്ടില്ലെന്നും വ്യാജ രേഖകളാണ് ഇവരുടെ കയ്യിലുളളതെന്നും അമ്മയും ഭര്‍ത്താവും പറയുന്നു. ഈ കാരണങ്ങളാല്‍ മരണത്തില്‍ ദുരൂഹത ആരോപിക്കുന്നവര്‍ ഏറെയുണ്ട്. അതിന്റെ നിജസ്ഥിതി എന്തായാലും സൗന്ദര്യയുടെ മരണം സ്വാഭാവികമായ ഒരു വിമാനഅപകടം എന്നതിനപ്പുറം മറ്റൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. നാളെയൊരു കാലത്ത് ദൂരുഹതകള്‍ മറനീക്കി പുറത്തു വരുമെന്ന് കരുതാന്‍ സാധ്യതയുമില്ല.

സൗന്ദര്യയ്ക്കും അപര

കാഴ്ചയിലെ ഭംഗിയും ജനപ്രീതിയും മികച്ച അഭിനേത്രി എന്ന പ്രതിച്ഛായയും എല്ലാം ചേര്‍ന്ന് സൗന്ദര്യയെ പ്രേക്ഷകര്‍ അതിരറ്റ് സ്‌നേഹിച്ചിരുന്നു. അവരുടെ വാക്കുകള്‍ക്കായി കാതോര്‍ത്തിരുന്നു. അവരെ നേരിട്ട് ഒരു നോക്ക് കാണാന്‍ മോഹിച്ചിരുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ പാര്‍ട്ടികള്‍ വലിയ ആള്‍ക്കൂട്ടം പ്രതീക്ഷിച്ചിരുന്നു. സൗന്ദര്യയുടെ അഭ്യര്‍ത്ഥന വോട്ടായി മാറുമെന്നും അവര്‍ കണക്ക് കൂട്ടി. മുന്‍പും പല പാര്‍ട്ടികള്‍ പ്രചരണത്തിനായി നിര്‍ബന്ധിച്ചപ്പോഴൊക്കെ ഒഴിഞ്ഞു മാറിയ സൗന്ദര്യയ്ക്ക് അഭിനയജീവിതം അവസാനിപ്പിച്ച സന്ദര്‍ഭത്തില്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നതില്‍ തെറ്റില്ലെന്ന് തോന്നി ഗര്‍ഭാവസ്ഥയിലെ ക്ഷീണം പോലും മറന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകുന്നതിനിടയില്‍ വിധി അവിചാരിതമായി അവരുടെ ജീവന്‍ കവര്‍ന്നെടുത്തു.

soundarya122

സൗന്ദര്യത്തിന്റെ അപാരതയെന്ന് വിശേഷിപ്പിക്കപ്പെട്ട ആ രൂപം പൊട്ടിത്തെറിയില്‍ കത്തിയെരിഞ്ഞ് ഒരു കരിക്കട്ട പോലെ വികൃതമായത് കണ്ട് പലരും പൊട്ടിക്കരഞ്ഞു. അങ്ങനെ ജനകോടികള്‍ മതിച്ച മനോഹരമായ ആ പുഞ്ചിരി കാലം നിര്‍ദ്ദാക്ഷിണ്യം മായ്ച്ചു കളഞ്ഞു. വലിയൊരു പുണ്യകര്‍മ്മം ബാക്കി വച്ചാണ് അവര്‍ യാത്രയായത്. പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കും അനാഥര്‍ക്കുമായി അവര്‍ 3 സ്‌കൂളുകള്‍ സ്ഥാപിച്ചിരുന്നു. അമര്‍സൗന്ദര്യ വിദ്യാലയ എന്ന പേരില്‍ സൗന്ദര്യയുടെ അമ്മ ഇന്നും ആ സ്‌കൂളുകള്‍ ഭംഗിയായി നടത്തി വരുന്നു. അവിടെ പഠിക്കുന്ന നിര്‍ദ്ധന വിദ്യാര്‍ഥികളിലുടെ സൗന്ദര്യയുടെ സ്‌നേഹവും സാന്നിധ്യവും താന്‍ അനുഭവിക്കുന്നുവെന്ന്  അമ്മ പറയുന്നു. മരണം സംഭവിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും അവര്‍ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷക മനസിലെ നിത്യസുരഭില പുഷ്പമായി  അവശേഷിക്കുന്നു.

സൗന്ദര്യയുമായി അപാരമായ രൂപസാദൃശ്യമുളള മലേഷ്യന്‍ സ്വദേശി ചിത്ര സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലക്ഷകണക്കിന് ഫോളോവേഴ്‌സാണ് ഇന്‍സ്റ്റയില്‍ ചിത്രയ്ക്കുളളത്. സൗന്ദര്യയുടെ തനിപകര്‍പ്പെന്ന് തോന്നിക്കും വിധം അത്രയ്ക്ക് രൂപസാദൃശ്യമുണ്ട് ഇരുവരും തമ്മില്‍. എന്നാല്‍ നടിയുടെ കടുത്ത ആരാധകര്‍ ഈ വാദഗതിയെ എതിര്‍ക്കുന്നു. കാഴ്ചയില്‍ രണ്ടുപേരും ട്വിന്‍സ് മാതിരി അനുഭവപ്പെടുമെങ്കിലും സൗന്ദര്യയുടെ അപാരമായ ചാമും കുട്ടിത്തവുമൊന്നും നവമാധ്യമ സൗന്ദര്യയ്ക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. 

വാസ്തവത്തില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭാസം തന്നെയാണ് സൗന്ദര്യയെന്ന് അവരുടെ അപരയെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും ഒരു പോലെ അറിയാം. ശ്രീദേവിയെ പോലെ ഹേമമാലിനിയെ പോലെ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അദ്ഭുതം തന്നെയായിരുന്നു സൗന്ദര്യ. രൂപഭംഗിക്കൊപ്പം അഭിനയമികവും സമന്വയിച്ച ഒരു പ്രതിഭാസം.

English Summary:

Remembering Soundarya: The Tragic End of a South Indian Cinema Icon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com