140 ഭാഷകളിൽ പാടി പുതിയ റെക്കോർഡ് നേടി സുചേത

Mail This Article
അബുദാബി ∙ കണ്ണൂരിന്റെ സ്വന്തം ബഹുഭാഷാ ഗായിക സുചേത സതീഷിന് (18) വീണ്ടും ലോക റെക്കോർഡ്. 140 ഭാഷകളിൽ പാടിയ സുചേത, ഒറ്റ സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിനുള്ള ഗിന്നസ് റെക്കോർഡാണു സ്വന്തമാക്കിയത്. മലയാളമടക്കം 39 ഇന്ത്യൻ ഭാഷകൾക്കു പുറമേ 101 ലോക ഭാഷകളിലും ആലപിച്ചു. യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കഴിഞ്ഞവർഷം നവംബർ 24ന് നടത്തിയ കൺസേർട് ഫോർ ക്ലൈമറ്റ് പരിപാടിയിലായിരുന്നു പ്രകടനം. ഇന്നലെ ഗിന്നസ് അധികൃതർ പുരസ്കാരം പ്രഖ്യാപിച്ചു.
കണ്ണൂർ എളയാവൂർ സ്വദേശി ഡോ. സതീഷിന്റെയും സുമിത ആയില്യത്തിന്റെയും മകളായ സുചേത ദുബായ് നോളജ് പാർക് മിഡിൽസെക്സ് യൂണിവേഴ്സിറ്റി ഡിജിറ്റൽ മീഡിയ വിദ്യാർഥിനിയാണ്. 2021 ഓഗസ്റ്റ് 19ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ 120 ഭാഷകളിൽ പാടി ലോക റെക്കോർഡിട്ടിരുന്നു. 2018ൽ 102 ഭാഷകളിൽ പാടിയതിനും ഏറ്റവും കൂടുതൽ സമയം തുടർച്ചയായി പാടിയതിനുമുള്ള യുഎസ് ആസ്ഥാനമായുള്ള വേൾഡ് റെക്കോർഡ് അക്കാദമിയുടെ 2 അവാർഡുകളും നേടി. ദൈർഘ്യമേറിയ സംഗീതക്കച്ചേരിയിൽ കൂടുതൽ ഭാഷകളിൽ പാടി നേട്ടം കൊയ്തത് 12ാം വയസ്സിലാണ്.