ADVERTISEMENT

പാലക്കാട് ∙ ഒറ്റപ്പെട്ട തെറ്റായ പ്രവണതകൾ എസ്എഫ്ഐ തിരുത്തിയേ തീരൂ എന്നും അതു സംഘടനയുടെ ഉത്തരവാദിത്തമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. മറ്റു വിദ്യാർഥി സംഘടനകളുടെ ജീർണതകൾക്കെതിരെ വിദ്യാർഥിമനസ്സിന്റെ പിന്തുണ നേടിയ പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിൽ നിന്ന് ഒരുതരി പോലും പിന്നാക്കം പോകരുത്. 

ഇടതു സംഘടനയുടെ അടിസ്ഥാന സ്വഭാവത്തിൽ ഉൾപ്പെടാത്തവരും സംഘടനയിലുണ്ട്. ‘അന്യവർഗവിഭാഗങ്ങൾ’ ചേർന്നു പ്രവർത്തിച്ചപ്പോൾ മറ്റു വിദ്യാർഥി സംഘടനകൾക്ക് ഉണ്ടായതു പോലുള്ള ചാപല്യം എസ്എഫ്ഐയെ മുൻപും ബാധിച്ചിട്ടുണ്ട്. അപ്പോഴെല്ലാം തിരുത്തൽ നിലപാട് ഉണ്ടായി. ഇപ്പോഴത്തെ പ്രവണതകൾ നേതൃത്വത്തിന്റെ അറിവോടെ ആകണമെന്നില്ല, കുട്ടികളുടെ ചാപല്യമാകാം കാരണം. എസ്എഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ല. പല വിഭാഗക്കാരുമുണ്ട്. സഖാക്കളായ സംഘടനാ പ്രവർത്തകരെ തിരുത്താൻ മാത്രമേ സിപിഎമ്മിനു സാധിക്കുകയുള്ളൂ. 

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച പ്രശ്നത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതു തിരുത്തൽ നടപടിയായിരുന്നു. ഇപ്പോൾ എസ്എഫ്ഐയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പലതും ഒഴിവാക്കേണ്ടതായിരുന്നു. എസ്എഫ്ഐ മാത്രം വിചാരിച്ചാൽ അതു കഴിയില്ല. 

കൊയിലാണ്ടിയിൽ പ്രിൻസിപ്പലിന്റെ ഭാഗത്തു നിന്ന് ഉണ്ടാകരുതാത്ത പലതും ഉണ്ടായി. മർദനമേറ്റ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ആശുപത്രിയിലാണ്. സിപിഎമ്മിനെയും സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയെയും തകർക്കാൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്. എസ്എഫ്ഐക്കെതിരായ നീക്കവും അത്തരത്തിലുള്ളതാണ്. അതു മനസ്സിലാക്കി, പൊതുവികാരം എതിരാകുന്ന ഒരു പ്രവർത്തനത്തിലും പ്രവർത്തകർ ഉണ്ടാകരുതെന്നും എ.കെ.ബാലൻ ഓർമിപ്പിച്ചു. 

English Summary:

SFI should be corrected says AK Balan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com