ADVERTISEMENT

തിരുവനന്തപുരം∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരത്ത് ‘താമര’ കൂടുതൽ കരുത്തോടെ വേരുറപ്പിക്കുമോ? മികച്ച നേട്ടം തലസ്ഥാന ജില്ലയിലുണ്ടാകുമെന്നാണ് ബിജെപി സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച കണക്ക് വ്യക്തമാക്കുന്നത്. ജില്ലയിലെ ബിജെപിയുടെ വോട്ടുവർധന ഭീഷണിയാണെന്നും നഗരസഭാ ഭരണം കൈവിടാമെന്നുമുള്ള സിപിഎമ്മിന്റെ സ്വയം വിമർശനം അതിനെ ശരിവയ്ക്കുന്നു. നഗരസഭയിലെ നൂറ് സീറ്റിൽ 35 സീറ്റിലാണ് ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ബിജെപി ശക്തി തെളിയിച്ചാൽ ആദ്യം പോകുന്നത് കോർപറേഷൻ ഭരണമായിരിക്കുമെന്ന് സിപിഎമ്മിന് ആശങ്കയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം കൂടുതൽ വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിൽ ബിജെപിയും.\

ബിജെപി സംസ്ഥാന സമിതിയിൽ നേതൃത്വം അവതരിപ്പിച്ച കണക്കനുസരിച്ച്, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നഗരസഭയിലെ നൂറ് വാര്‍ഡുകളിൽ 70 വാർഡുകളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തി. 15 വാർഡുകളിൽ രണ്ടാം സ്ഥാനത്തും. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിൽ രണ്ടാം സ്ഥാനത്തെത്തി.  22 പഞ്ചായത്തുകളിൽ 7 എണ്ണത്തിൽ ഒന്നാം സ്ഥാനത്തെത്തി. 5 ഇടത്ത് രണ്ടാം സ്ഥാനത്തും.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ കൈവശമുള്ള മൂന്നു നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറിയത്. വട്ടിയൂർക്കാവിലും നേമത്തും കഴക്കൂട്ടത്തും ബിജെപി ലീഡ് നേടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നു മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന 12,041 വോട്ടിന്റെ ലീഡ് ഇത്തവണ 22,126 ആയി ഉയർന്നു. ബിജെപി ആദ്യമായി നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നത് 2016ൽ നേമത്താണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻ‌കുട്ടിയുടെ ഭൂരിപക്ഷം 3949 വോട്ട്. കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത് ബിജെപിക്ക് തിരിച്ചടിയായി. 

ജാഗ്രതയോടെ പ്രവർത്തിച്ചാൽ ബിജെപിക്ക് നേമം മണ്ഡലം പിടിക്കാനാകുമെന്ന് നേതൃത്വം വിശ്വസിക്കുന്നു. ബിജെപിക്ക് വേരുകളുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 8162 വോട്ടിന്റെ ലീഡുണ്ടായി. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ 10,842 വോട്ടാണ് ലീഡ്. കഴിഞ്ഞ രണ്ടു നിയമസഭാ തിര‍ഞ്ഞെടുപ്പിലും ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പിനേക്കാൾ 63,698 വോട്ടുകളാണ് ബിജെപി സ്ഥാനാർഥിയായ വി.മുരളീധരൻ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ നേടിയത്. യുഡിഎഫിനും എൽഡിഎഫിനും വോട്ടു കുറഞ്ഞു. 2014ലെ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടിൽ താഴെ മാത്രം ലഭിച്ച മണ്ഡലത്തിലാണ് ബിജെപി വലിയ വളർച്ച നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ട് നിലയിൽ മൂന്നാം സ്ഥാനത്തായ ബിജെപി, ഇത്തവണ ആറ്റിങ്ങലിലും കാട്ടാക്കടയിലും മുന്നിലെത്തി. ഇടതു കോട്ടയായ ആറ്റിങ്ങലിലെ മുന്നേറ്റം സിപിഎമ്മിനെ ഞെട്ടിച്ചു. ഇരു മുന്നണികളും ശക്തരായ സ്ഥാനാർഥികളെ രംഗത്തിറക്കിയില്ലായിരുന്നെങ്കിൽ തൃശൂരിനു പുറമേ ആറ്റിങ്ങലിലും ബിജെപി വിജയിക്കുമായിരുന്നു എന്നു കരുതുന്നവരുണ്ട്. സിപിഎമ്മിലെ അതൃപ്തി മുതലെടുത്ത് കൂടുതൽ വോട്ടുകൾ നേടാനും ബിജെപി ശ്രമിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളെ ഇതിനായി ചുമതലപ്പെടുത്തി.

English Summary:

Will BJP open second account in thiruvananthapuram ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com