തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ശരീരഭാഗങ്ങളുടെ സാംപിളുകൾ മോഷ്ടിച്ചു, ആക്രിക്കാരൻ പിടിയിൽ; വൻ വീഴ്ച

Mail This Article
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച. രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പതോളജി വിഭാഗത്തിൽനിന്നു പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്.
പതോളജി ലാബിനു സമീപമാണ് സാംപിളുകള്‍ ശനിയാഴ്ച രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവച്ചത്. ഇതാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിൽ ഇയാളെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ ശസ്ത്രക്രിയയ്ക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച സ്പെസിമെനുകളാണ് മോഷ്ടിച്ചത്.
പത്തോളജി ലാബിനു സമീപത്തെ സ്റ്റെയര്‍കെയ്സിനു സമീപമാണ് ആംബുലന്‍സിൽ കൊണ്ടുവന്ന സ്പെസിമെനുകള്‍ വച്ചിരുന്നത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്പെസിമെനുകള്‍ മോഷണം പോയത്.
ആക്രിയാണെന്ന് കരുതിയാണ് ബോക്സ് എടുത്തതെന്നാണ് കസ്റ്റഡിയിലുള്ള ആക്രിക്കാരൻ മൊഴി നൽകിയത്. ശരീരഭാഗങ്ങള്‍ ആണെന്ന് മനസ്സിലായതോടെ പ്രിന്‍സിപ്പൽ ഓഫിസിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നൽകി. പരിശോധനയ്ക്ക് അയച്ച സ്പെസിമെനുകള്‍ കൈകാര്യം ചെയ്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്.