കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ച കരാഡ് തോറ്റു; 84 അംഗ പാനൽ അംഗീകരിച്ചു; സിപിഎമ്മിനെ എം.എ.ബേബി നയിക്കും

Mail This Article
മധുര∙ സിപിഎം ജനറൽ സെക്രട്ടറിയായി എം.എ ബേബി. പിബി യോഗത്തിൽ എം.എ. ബേബിയുടെ പേര് അംഗീകരിച്ചു. വോട്ടെടുപ്പില്ലാതെയാണ് പിബി എം.എ.ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത്. നേരത്തേ ബേബിയെ എതിർത്ത ബംഗാൾ ഘടകം പിന്നീട് പിന്മാറിയിരുന്നു. ഇഎംഎസിന് ശേഷം സിപിഎം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന കേരളഘടകത്തിൽ നിന്നുള്ളയാളാണ് എം.എ.ബേബി.
മഹാരാഷ്ട്ര, യുപി ഘടങ്ങളുടെ എതിർപ്പിനെ തുടർന്ന് കേന്ദ്രകമ്മിറ്റിയിലേക്ക് മത്സരം ഉയർന്നു. കേന്ദ്ര കമ്മറ്റിയിലേക്കു മത്സരിച്ച സിഐടിയു ദേശീയ വൈസ് പ്രസിഡന്റും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഡി.എല്‍.കരാഡ് പരാജയപ്പെട്ടു. 729 പേർ വോട്ടു രേഖപ്പെടുത്തിയപ്പോൾ 31 വോട്ടുകൾ മാത്രമാണ് കരാഡിനു ലഭിച്ചത്. ഇതോടെ കേന്ദ്ര കമ്മറ്റി മുന്നോട്ടു വച്ച 84 അംഗ പാനൽ അംഗീകരിക്കപ്പെട്ടു. എല്ലാവർക്കും പ്രാതിനിധ്യം വേണമെന്നും ഉൾപാർട്ടി ജനാധിപത്യത്തിന്റെ ഭാഗമായാണ് മത്സരിച്ചതെന്നും കരാഡ് വ്യക്തമാക്കി. മഹാരാഷ്ട്ര, യുപി ഘടകങ്ങൾ കേന്ദ്ര കമ്മറ്റിയുടെ പട്ടികയെ എതിർത്തതിനെ തുടർന്നാണ് മത്സരം നടന്നത്. കേന്ദ്ര കമ്മിറ്റി പാനലിൽ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച യുപി, മഹാരാഷ്ട്ര ഘടകങ്ങൾ എതിർപ്പുന്നയിച്ചതോടെയാണ് കേന്ദ്ര കമ്മിറ്റിയിലേക്കു മത്സരം നടന്നത്. അപൂർവമായാണ് സിസിയിലേക്ക് മത്സരത്തിന് അരങ്ങൊരിങ്ങിയത്.
കേരളത്തിൽ നിന്നു മൂന്ന് പേരെ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ, കെ.എസ്.സലീഖ എന്നിവരെയാണു കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പി.കെ.ശ്രീമതിയും കേന്ദ്രകമ്മിറ്റിയിൽ തുടരും. അതേസമയം മന്ത്രി മുഹമദ് റിയാസിനെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല.
അതേസമയം പിബിയിൽ നിന്ന് പ്രായപരിധി കാരണം ഒഴിയുന്ന 6 പേരെ കേന്ദ്രകമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ, സിപിഎം ദേശീയ കോർഡിനേറ്റർ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സുഭാഷിണി അലി, എസ്.രാമചന്ദ്രൻ പിള്ള, ബിമൻ ബസു, ഹനൻമൊള്ള എന്നിവരെയാണ് കേന്ദ്ര കമ്മറ്റിയിലേക്ക് പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ മാത്രം പേരാണ് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നിർദേശിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെ എന്നിവരാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തത്.
18 അംഗ പൊളിറ്റ് ബ്യൂറോ പട്ടികയും പുറത്തുവന്നു. എം.എ. ബേബി, മുഹമ്മദ് സലിം, പിണറായി വിജയന്‍, ബി.വി. രാഘവലു, തപന്‍ സെന്‍, നീലോത്പല്‍ ബസു, രാമചന്ദ്ര ഡോം, എ. വിജയരാഘവന്‍, അശോക് ധാവ്‌ളെ, എം.വി. ഗോവിന്ദന്‍, യു. വാസുകി, വിജു കൃഷ്ണന്‍, ആര്‍.അരുണ്‍കുമാര്‍, മറിയം ധാവ്‌ളെ, ജിതേന്‍ ചൗധരി, ശ്രീദീപ് ഭട്ടാചാര്യ, അമ്രാ റാം, കെ. ബാലകൃഷ്ണന്‍ എന്നിവരെയാണ് പിബിയിലേക്ക് നിർദേശിച്ചിരിക്കുന്നത്.
കേന്ദ്രകമ്മിറ്റി അംഗങ്ങള്‍
പിണറായി വിജയൻ, ബി.വി.രാഘവുലു, എം.എ.ബേബി, തപൻ സെൻ, നിലോത്പാൽ ബസു, മുഹമദ് സലിം, എ.വിജയരാഘവൻ, അശോക് ധാവ്ളെ, രാമചന്ദ്ര ഡോം, എം.വി.ഗോവിന്ദൻ, മുഹമദ് യുസുഫ് തരിഗാമി, പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, തോമസ് ഐസക്, കെ.കെ.ഷൈലജ, എളമരം കരീം, കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, പി.സതീദേവി, സി.എസ്.സുജാത, കെ.ബാലകൃഷ്ണൻ, പി.സമ്പത്ത്, വിജു കൃഷ്ണൻ, മറിയം ധാവ്ളെ, എ.ആർ.സിന്ധു, ടി.പി.രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, സലീഖ തുടങ്ങി 84 പേരടങ്ങുന്ന കേന്ദ്രകമ്മറ്റിയെയാണ് നിർദേശിച്ചിരിക്കുന്നത്. ഒരു സീറ്റ് ഒഴിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.