ആവശ്യങ്ങൾ പ്രഖ്യാപിക്കാതെ സമരം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് ‘ആശ’മാർ; തൽക്കാലം 3000 രൂപയുടെ വർധന?

Mail This Article
തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടിയുമായി ചര്‍ച്ച നടത്തി. ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം സമരസമിതി മന്ത്രിക്കു നല്കി. ഓണറേറിയം വര്‍ധിപ്പിക്കുന്നതു സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ചര്‍ച്ചയുടെ മിനിട്സില്‍ പറയുന്നുണ്ടെന്നും അതു പ്രകാരം സമരം അവസാനിപ്പിച്ചുകൂടെയെന്നും മന്ത്രി ചോദിച്ചതായി സമരസമിതി നേതാവ് വി.കെ. സദാനന്ദന് പറഞ്ഞു.
കമ്മിറ്റിയെ നിയോഗിക്കുമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഓണറേറിയം വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും സര്‍ക്കാര്‍ പ്രഖ്യാപിക്കാതെ സമരം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ മന്ത്രിയെ അറിയിച്ചു. തല്ക്കാലം മൂവായിരം രൂപയുടെ വര്‍ധന പ്രഖ്യാപിച്ചതിനു ശേഷം ബാക്കി കാര്യങ്ങള്‍ കമ്മിറ്റിക്കു വിടുന്നതില്‍ എതിര്‍പ്പില്ലെന്നും സമരസമിതി മന്ത്രിയെ അറിയിച്ചു. ആരോഗ്യ മന്ത്രിയുമായും ധന മന്ത്രിയുമായും വിഷയം ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്.
ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന രാപകല്‍ സമരം ഇന്ന് 57-ാം ദിവസത്തിലേക്കു കടന്നു. 19 ദിവസമായി നിരാഹാര സമരം ആരംഭിച്ചിട്ട്. സമരം 2 മാസം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട് 12ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഐക്യദാര്‍ഢ്യ സംഗമം നടക്കും.