ബംഗാളിൽ സർക്കാർ സ്പോൺസേർഡ് ആക്രമണമെന്ന് ബിജെപി; യൂസഫ് പഠാന്റെ ‘ചായ കുടി’ പോസ്റ്റിനെതിരെ പ്രതിഷേധം

Mail This Article
കൊൽക്കത്ത∙ വഖഫ് നിയമ ഭേദഗതിക്കെതിരെ ബംഗാളിലെ മുർഷിദാബാദിൽ പ്രതിഷേധം കനക്കുമ്പോൾ തൃണമൂൽ കോൺഗ്രസിന് എതിരെ രൂക്ഷവിമർശനം. തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ക്രിക്കറ്ററുമായ യൂസഫ് പഠാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണു തൃണമൂലിനെ വിവാദത്തിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.
രണ്ടുദിവസം മുൻപാണു പഠാൻ ഇൻസ്റ്റഗ്രാമിൽ മൂന്നു ചിത്രങ്ങൾ പങ്കുവച്ചത്. ‘‘സുഖകരമായ ഉച്ച, നല്ല ചായ, ശാന്തമായ അന്തരീക്ഷം, ഈ നിമിഷത്തിൽ മുഴുകുന്നു’’– ചിത്രങ്ങൾക്കൊപ്പം പഠാൻ ഇങ്ങനെ കുറിച്ചു. പിന്നാലെ പോസ്റ്റിനെ വിമർശിച്ച് ആളുകൾ രംഗത്തെത്തി. നിങ്ങൾക്ക് നാണമില്ലേ എന്നായിരുന്നു ഒരാൾ ചോദിച്ചത്.
‘‘ബംഗാൾ കത്തുകയാണ്. സർക്കാർ സ്പോൺസേർഡ് ആക്രമണങ്ങളെ മമത പ്രോത്സാഹിപ്പിക്കുകയാണ്. ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ യൂസഫ് പഠാൻ ചായ കുടിക്കുകയും ആനന്ദിക്കുകയുമാണ്. ഇതാണ് തൃണമൂൽ കോൺഗ്രസ്.’’– ബിജെപി ദേശീയ വക്താവ് ഷെഹ്ബാസ് പൂനവാല എക്സിൽ കുറിച്ചു.
മുർഷിദാബാദിൽ പ്രതിഷേധം കനക്കുകയും മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തതോടെ ജില്ലയിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.