ADVERTISEMENT

കൊച്ചി ∙ പൊതുമേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ കപ്പൽനിർമാണശാലയായ കൊച്ചിൻ ഷിപ്‌യാഡ് 2770 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന ഡ്രൈ ഡോക്കും ഷിപ് റിപ്പയർ യാഡും കമ്മിഷനിങ് ഘട്ടത്തിൽ. ഡിസംബർ 31നകം നിർമാണം പൂർത്തിയാക്കും. അടുത്ത മേയിൽ ഡ്രൈ ഡോക്കിൽ പുതിയ കപ്പലുകളുടെ നിർമാണം തുടങ്ങുകയാണു ലക്ഷ്യം. ഐഎസ്ആർഎഫിൽ (ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റി) കപ്പലുകളുടെ അറ്റകുറ്റപ്പണികളും. 1800 കോടി രൂപയാണു ഡ്രൈ ഡോക്കിന്റെ നിർമാണച്ചെലവ്. ഷിപ് റിപ്പയർ യാഡ് നിർമാണച്ചെലവ് 970 കോടി രൂപ.

രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നിർമിച്ചു ചരിത്രം സൃഷ്ടിച്ച കൊച്ചി ഷിപ്‌യാഡിനു രണ്ടാമത്തെ വിമാനവാഹിനിക്കു കരാർ ലഭിച്ചാൽ നിർമാണം നടക്കുക പുതിയ ഡ്രൈ ഡോക്കിലാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കുകളിലൊന്നാണു ഷിപ്‌യാഡ് നിർമിക്കുന്നത്. 360 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴമുള്ള ഡോക്കിൽ ഒരേ സമയം വമ്പൻ കപ്പലുകളും ചെറു യാനങ്ങളും നിർമിക്കാനും അറ്റകുറ്റപ്പണികൾ ചെയ്യാനുമാകും. കപ്പലുകൾ ഉൾപ്പെടെയുള്ള കടൽ യാനങ്ങൾ നിർമിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമുള്ള പ്രത്യേക പണിപ്പുരയാണു ഡ്രൈ ഡോക്. ആവശ്യമെങ്കിൽ വെള്ളം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്നതാണു ഡ്രൈ ഡോക്കുകളുടെ പ്രത്യേകത. ക്രെയിൻ സഹായത്തോടെ യാനങ്ങൾ ഉയർത്താനും താഴ്ത്താനും കഴിയും.

വില്ലിങ്ഡൺ ഐലൻഡിൽ കൊച്ചി പോർട്ട് അതോറിറ്റിയിൽ നിന്നു പാട്ടത്തിനെടുത്ത 42 ഏക്കറിൽ നിർമിക്കുന്ന ഷിപ് റിപ്പയർ യാഡ് സജ്ജമാകുന്നതോടെ പ്രതിവർഷം പരമാവധി 150 കപ്പലുകളുടെ വരെ അറ്റകുറ്റപ്പണികൾക്കാണു സാധ്യത തെളിയുന്നത്. 

നിലവിൽ 80 –100 കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കാണു സൗകര്യമാണുള്ളത്. പുതിയ യാഡ് സജ്ജമാകുന്നതോടെ ഷിപ്‌യാഡിന്റെ വരുമാനവും ഗണ്യമായി വർധിക്കും. അത്യാധുനിക സാങ്കേതിക നിലവാരമുള്ള ജർമൻ നിർമിത ഷിപ് ലിഫ്റ്റാണു യാർഡിൽ സ്ഥാപിക്കുന്നത്. 130 മീറ്റർ വരെ നീളവും 6,000 ടൺ വരെ ഭാരവുമുള്ള യാനങ്ങൾ ഉയർത്താൻ ഷിപ് ലിഫ്റ്റിനു കഴിയും.

English Summary:

Dry dock and ship repair yard at Cochin Shipyard in commissioning stage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com