ക്യാച്ചിന് ശ്രമിക്കുമ്പോൾ പന്ത് കാണാനായില്ല, ചോരയൊലിപ്പിച്ച് രചിൻ; ‘പ്രതി’ ലഹോറിലെ ഫ്ലഡ്ലൈറ്റെന്ന് വിമർശനം, പാക്കിസ്ഥാന് ‘ക്ഷീണം’– വിഡിയോ

Mail This Article
ലഹോർ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്ന പാക്കിസ്ഥാന് തിരിച്ചടിയായി, മത്സരവേദികളിലൊന്നായ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽവച്ച് ന്യൂസീലൻഡ് താരം രചിൻ രവീന്ദ്രയ്‌ക്ക് പരുക്ക്. പാക്കിസ്ഥാൻ – ന്യൂസീലൻഡ് മത്സരത്തിനിടെ ക്യാച്ചെടുക്കാൻ ശ്രമിക്കുമ്പോൾ പന്ത് മുഖത്തിടിച്ചാണ് താരത്തിന് പരുക്കേറ്റത്. അടുത്തിടെ നവീകരിച്ച സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിലെ പ്രശ്നങ്ങൾ നിമിത്തം പാക്ക് താരത്തിന്റെ ഷോട്ട് രചിൻ രവീന്ദ്രയ്‌ക്ക് കാണാനായില്ലെന്നും അങ്ങനെയാണ് പന്ത് മുഖത്തിടിച്ചതെന്നും വിശദീകരണം വന്നതോടെ ചാംപ്യൻസ് ട്രോഫിക്കു മുൻപേ പാക്കിസ്ഥാൻ പ്രതിരോധത്തിലായി.
സ്റ്റേഡിയത്തിൽനിന്ന് ചോരയൊലിക്കുന്ന മുഖം ടവൽകൊണ്ടു പൊത്തി രചിൻ രവീന്ദ്ര പുറത്തു പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 330 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ ഇന്നിങ്സിലെ 38–ാം ഓവറിലാണ് രചിൻ രവീന്ദ്രയ്ക്ക് പരുക്കേറ്റ സംഭവമുണ്ടായത്. മൈക്കൽ ബ്രേസ്‌വെൽ എറിഞ്ഞ ഈ ഓവറിലെ മൂന്നാം പന്തിൽ ഖുഷ്ദിൽ ഷായുടെ ഷോട്ട് കയ്യിലൊതുക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്.
ബ്രേസ്‌വെലിന്റെ ഷോർട്ട് ബോള്‍ പുൾ ചെയ്ത് ബൗണ്ടറി കടത്താനുള്ള ഖുഷ്ദിൽ ഷായുടെ ശ്രമത്തിനിടെ പന്ത് ഉയർന്നുപൊങ്ങി. ഡീപ് ബാക്ക്‌വേഡ് സ്ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന രചിൻ രവീന്ദ്ര പന്ത് കയ്യിലൊതുക്കാൻ ശ്രമിച്ചെങ്കിലും, പന്ത് കൃത്യമായി കാണാനായില്ല. ലൈറ്റ് കണ്ണിലടിച്ച് കാഴ്ച മറഞ്ഞതോടെ പന്ത് നേരെ വന്നുവീണത് രചിന്റെ മുഖത്ത്. വേദനയോടെ താരം നിലത്തേക്ക് കിടക്കുമ്പോൾ സ്റ്റേഡിയം ഒന്നടങ്കം നിശബ്ദമായി.
ഉടൻതന്നെ ഫിസിയോ ഉൾപ്പെടെയുള്ളവർ രവീന്ദ്രയെ സഹായിക്കാനായി ഗ്രൗണ്ടിലേക്ക് ഓടിയെത്തി. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കാണികൾ ഉൾപ്പെടെ അന്തിച്ച് നിൽക്കുമ്പോൾ, ചോരയൊലിപ്പിക്കുന്ന മുഖവുമായി രചിൻ നിലത്തിരുന്ന് വേദനകൊണ്ടു പുളയുന്നുണ്ടായിരുന്നു. ഒടുവിൽ ഐസ്പായ്‌ക്ക് മുഖത്തുവച്ച് രക്തപ്രവാഹം തൽക്കാലത്തേക്ക് തടഞ്ഞശേഷം, വലിയ ടവൽ കൊണ്ട് മുഖം പൊത്തിയാണ് രചിൻ രവീന്ദ്രയെ സ്റ്റേഡിയത്തിനു പുറത്തേക്കു കൊണ്ടുപോയത്. രചിൻ രവീന്ദ്രയെ വിദഗ്ധ പരിശോധനകൾക്ക് വിധേയനാക്കുമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തിനു പിന്നാലെ സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റ് സംവിധാനത്തെ പഴിച്ച് ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ചാംപ്യൻസ് ട്രോഫി പോലെ പ്രധാനപ്പെട്ടൊരു ടൂർണമെന്റ് നടക്കാനിരിക്കെ, ലൈറ്റ് സംവിധാനത്തിലെ പാളിച്ചകൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അടിയന്തരമായി പരിഹരിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടു.