ADVERTISEMENT

മുംബൈ∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന് വേദിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന വിമർശനത്തിനു മറുപടിയുമായി മുൻ ഇന്ത്യൻ താരം വാസിം ജാഫർ. ഇന്ത്യയുെട കളികൾ ഷാർജയിലും അബുദാബിയിലുമായി നടത്തി, ഒരു ഹോട്ടലിലെ താമസവും ഒഴിവാക്കിയിരുന്നെങ്കില്‍ വിമര്‍ശനം ഉണ്ടാകില്ലായിരുന്നെന്ന് ജാഫർ വ്യക്തമാക്കി. ‘‘ഇവരെ സന്തോഷിപ്പിക്കുന്നതിന് ഐസിസി ഇന്ത്യയുെട കളികൾ ഷാർജയിലും അബുദാബിയിലുമായി നടത്തേണ്ടതായിരുന്നു. മാത്രമല്ല, ഒരേ ഹോട്ടലിൽ താമസിക്കുന്നതും ഒഴിവാക്കാമായിരുന്നു. ഈ പ്രശ്നം അവിടെ തീരുമായിരുന്നു. ഇന്ത്യയ്ക്ക് പാക്കിസ്ഥാനിൽ പോകാൻ താൽപര്യമില്ലെങ്കിൽ, മറ്റെല്ലാ ടീമുകൾക്കും അതേ സാധ്യത ഉണ്ടായിരുന്നല്ലോ’’ – ജാഫർ പറഞ്ഞു.

‘‘രാഷ്ട്രീയ കാരണങ്ങൾകൊണ്ടും സർക്കാരിന്റെ ഇടപെടൽ കൊണ്ടും ഇന്ത്യയ്‌ക്ക് പാക്കിസ്ഥാനിലേക്ക് പോകാനായില്ല. അതു സത്യം തന്നെ. അങ്ങനെ വരുമ്പോൾ വേറെ എന്തൊക്കെ സാധ്യതകളാണ് നമുക്കു മുന്നിലുള്ളത്. ഇന്ത്യയും പാക്കിസ്ഥാനും ചാംപ്യൻസ് ട്രോഫിയിൽ കളിച്ചേ തീരൂ. ഇന്ത്യയെ ഒഴിവാക്കി ടൂർണമെന്റ് ഒട്ട് നടത്താനും പറ്റില്ല. എല്ലാം കൂടി പരിഗണിക്കുമ്പോൾ ഇന്ത്യയുടെ മത്സരങ്ങൾ ഷാർജയിലും അബുദാബിയിലുമായി നടത്തി താമസിക്കുന്ന ഹോട്ടലും മാറ്റിയാൽ ഈ പ്രശ്നമൊക്കെ തീരുമായിരുന്നു’’ – ജാഫർ കൂട്ടിച്ചേർത്തു.

2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ മാത്രം ഒൻപത് വ്യത്യസ്ത വേദികളിൽ കളിക്കേണ്ടി വന്ന കാര്യവും ജാഫർ നാസർ ഹുസൈനെയും മൈക്ക് ആതർട്ടനെയും ഓർമിപ്പിച്ചു. ആ ലോകകപ്പിൽ ഇന്ത്യയ്ക്ക് ഒരിക്കൽപ്പോലും ഒരേ വേദിയിൽ തുടർച്ചയായി രണ്ടു മത്സരം കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. പാക്കിസ്ഥാനും ബംഗ്ലദേശും ഉൾപ്പെടെയുള്ള ടീമുകൾക്ക് അവസരം ലഭിക്കുകയും ചെയ്തു. അന്ന് ലോകകപ്പ് നടന്ന 35 ദിവസങ്ങൾകൊണ്ട് 12,874 കിലോമീറ്ററാണ് ഇന്ത്യൻ ടീം യാത്ര ചെയ്തത്. എന്നിട്ടും ഇന്ത്യൻ ടീം പരാതി പറഞ്ഞിട്ടില്ലെന്ന് ജാഫർ ചൂണ്ടിക്കാട്ടി.

‘‘2023ലെ ഏകദിന ലോകകപ്പിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ഇന്ത്യയുടെ മത്സരങ്ങൾ നടന്നത് 9 വ്യത്യസ്ത വേദികളിലാണ്. അന്ന് ഇന്ത്യയ്ക്ക് ഒരിക്കലും ഒരേ വേദിയിൽ തുടർച്ചയായി രണ്ടു മത്സരങ്ങൾ കളിക്കാൻ അവസരം കിട്ടിയില്ല. അതേക്കുറിച്ച് ഇന്ത്യൻ ടീം പരാതിയും പറഞ്ഞിട്ടില്ല. പാക്കിസ്ഥാന് ഹൈദരാബാദിൽ ഒന്നിലധികം മത്സരങ്ങൾ കളിക്കാനായി. ബംഗ്ലദേശ് കൊൽക്കത്തയിലും കൂടുതൽ മത്സരങ്ങൾ കളിച്ചു. സത്യത്തിൽ ഏറ്റവും മികച്ച രീതിയിൽ കളിച്ചാൽ മാത്രമേ കിരീടം നേടാനാകൂ. അതിനപ്പുറം ഒന്നുമില്ല’ – ജാഫർ പറഞ്ഞു.

∙ നാസർ ഹുസൈനും ആതർട്ടനും പറഞ്ഞത്...

പാക്കിസ്ഥാനിലും ദുബായിലുമായി നടന്നുവരുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്‌ക്ക് മാത്രം അനാവശ്യ പരിഗണന ലഭിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസമാണ് ഇവർ രംഗത്തെത്തിയത്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ മാത്രമായതിനാൽ, യാത്ര പോലും ചെയ്യേണ്ട ആവശ്യമില്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടിരുന്നു. 

ചാംപ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന മറ്റു ടീമുകളെല്ലാം ഒരു വേദിയിൽനിന്ന് മറ്റൊരു വേദിയിലേക്ക് യാത്ര ചെയ്യണമെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഇന്ത്യ മാത്രമാണ് ഒരേ വേദിയിൽ എല്ലാ മത്സരങ്ങളും കളിക്കുന്ന ടീം. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനകം സെമിയിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഇന്ത്യയുടെ സെമി മത്സരത്തിനും വേദിയാകുക ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം തന്നെയാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഫൈനലിൽ പ്രവേശിച്ചാലും വേദി ദുബായ് തന്നെ.

ആദ്യ രണ്ടു മത്സരങ്ങളിൽ ഇന്ത്യയോടു തോറ്റ ബംഗ്ലദേശ് ടീമും പാക്കിസ്ഥാൻ ടീമും പാക്കിസ്ഥാനിൽനിന്ന് ദീർഘദൂരം യാത്ര ചെയ്താണ് മത്സരത്തിനായി ദുബായിൽ എത്തിയത്. ഇന്ത്യയാകട്ടെ, ടൂർണമെന്റ് ആരംഭിക്കുന്നതിനും ദിവസങ്ങൾക്കു മുൻപുതന്നെ ദുബായിലെത്തി സാഹചര്യങ്ങളുമായും വേദിയുമായും ചിരപരിചിതരായി. അവിടെ താമസവും ഒരേ ഹോട്ടലിൽത്തന്നെ. ബംഗ്ലദേശും പാക്കിസ്ഥാനും യാത്രാക്ഷീണം ഉൾപ്പെടെ നിലനിൽക്കെയാണ് ഇന്ത്യയുമായി കളിച്ചതും തോറ്റതുമെന്നായിരുന്നു വിമർശനം. ഇന്ത്യയുടെ അടുത്ത മത്സരത്തിലെ എതിരാളികളായ ന്യൂസീലൻഡും നിലവിൽ പാക്കിസ്ഥാനിലാണ് ഉള്ളത്. ഇന്ത്യയ്ക്കെതിരെ മാർച്ച് രണ്ടിനു നടക്കുന്ന മത്സരത്തിനായി അവർ ദുബായിൽ എത്തണം. പാക്കിസ്ഥാനിലുള്ള മറ്റു ടീമുകളെല്ലാം തന്നെ മത്സരങ്ങൾ നടക്കുന്ന റാവൽപിണ്ടി, ലഹോർ, കറാച്ചി എന്നിവിടങ്ങളിലേക്ക് മാറിമാറി സഞ്ചരിക്കണം.

‘‘ദുബായിൽത്തന്നെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടത്തുന്നതുകൊണ്ട് അവർക്കു ലഭിക്കുന്ന മുൻതൂക്കം ആരെങ്കിലും ശ്രദ്ധിച്ചോ? അത് എല്ലാംകൊണ്ടും അവഗണിക്കാനാകാത്ത മുൻതൂക്കം തന്നെയാണ്. ഒറ്റ വേദിയിലാണ് ഇന്ത്യ എല്ലാ മത്സരങ്ങളും കളിക്കുന്നത്. വേദിയിൽനിന്ന് വേദിയിലേക്കോ, ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കോ അവർക്കു യാത്ര ചെയ്യേണ്ട. മറ്റു ടീമുകളെല്ലാം ഓരോ മത്സരത്തിനു ശേഷവും യാത്ര ചെയ്യണം’ – ആതർട്ടൻ ചൂണ്ടിക്കാട്ടി.‘‘ദുബായിലെ സാഹചര്യങ്ങൾ മാത്രം വിലയിരുത്തി ഇന്ത്യയ്ക്ക് ടീമിനെ തീരുമാനിക്കാം. എവിടെയാണ് സെമിയും ഫൈനലും കളിക്കേണ്ടതെന്ന് അവർക്ക് നേരത്തേ അറിയാം. അതിന് അനുസരിച്ച് തയാറെടുക്കാം. വേദിയുമായും പിച്ചുമായും കൂടുതൽ മത്സരങ്ങൾ കളിച്ച് പൊരുത്തപ്പെടാം. ഇത് വലിയൊരു മുൻതൂക്കം തന്നെയാണ്’’ – ആതർട്ടൻ പറഞ്ഞു.

‘‘ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമിന് ഇങ്ങനെയൊരു മുൻതൂക്കം കൂടി ലഭിക്കുമെന്നത് ഉള്ള കാര്യം തന്നെയാണ്. പാക്കിസ്ഥാനാണ് ആതിഥേയരെങ്കിലും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ലഭിക്കുക ഇന്ത്യയ‌്ക്കാണെന്ന് കഴിഞ്ഞ ദിവസം ഒരാൾ ട്വീറ്റ് ചെയ്തത് കണ്ടു. അതിൽ എല്ലാമുണ്ട്. ഇന്ത്യൻ ടീമിന് ഒരേ വേദി, ഒരേ ഹോട്ടൽ, ഒരേ ഡ്രസിങ് റൂം തുടങ്ങിയ ആനുകൂല്യങ്ങളുണ്ട്. അവർക്ക് പിച്ച് ചിരപരിചിതമായിരിക്കും. യാത്ര ചെയ്യേണ്ട കാര്യം പോലുമില്ല. ആ പിച്ചിന് ഏറ്റവും യോജിച്ച ടീമിനെത്തന്നെ അവർ തിരഞ്ഞെടുക്കുകയും ചെയ്തു’’ – നാസർ ഹുസൈന്റെ വാക്കുകൾ.

English Summary:

Wasim Jaffer Hits Back At Dubai 'Advantage' Criticism For Champions Trophy 2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com