ADVERTISEMENT

ഹൗ ഓൾഡ് ആർ യു എന്ന മലയാള സിനിമയിൽ പ്രസക്തമായൊരു ചോദ്യമുണ്ട്. ആരാണ് സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് കാലാവധി നിശ്ചയിക്കുന്നതെന്ന്. 2019 ൽ മാഞ്ചസ്റ്റ‍ർ, എസെക്സ് സർവകലാശാലകളിലെ പ്രൊഫസർമാ‍ർ സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കിയത്, ഒരു കുട്ടിയുള്ള ജോലി ചെയ്യുന്ന അമ്മമാ‍ർക്ക്  മറ്റ് സ്ത്രീകളേക്കാൾ പതിനെട്ട് ശതമാനം സമ്മ‍ർദ്ദം കൂടുതലാണെന്നാണ്. രണ്ടോ അതിലധികമോ കുട്ടികളുള്ള അമ്മമാരെങ്കിൽ നാൽപത് ശതമാനവും. വ്യക്തിജീവിതവും  ജോലിയും സന്തുലിതമാകാതിരിക്കുന്നതോടെ വലിയ വിഭാഗം സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നതായും പഠനത്തിൽ പറയുന്നു. അമ്മയാകുന്നതോ‍ടെ ജോലി ഒഴിവാക്കുന്ന ആയിരക്കണക്കിന് അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. ചിലർ കരിയറിൽ ഒരു ഇടവേളയെടുത്തതിന് ശേഷം തിരിച്ച് ജോലി നോക്കുമ്പോൾ കമ്പനികൾ അത്ര സ്വാഗതാർ‌ഹമായ നിലപാ‍ട് സ്വീകരിക്കാറുമില്ല. 

ഇവിടെയാണ് എയ്റ്റ്‍വി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻസ് എന്ന സ്റ്റാർട്ട് അപ് കമ്പനി വ്യത്യസ്തമാകുന്നത്. കമ്പനിയുടെ ജീവനക്കാരിൽ എഴുപത് ശതമാനവും അമ്മമാരാണ്. അതിൽ മുപ്പത് ശതമാനം സിംഗിൾ മദേഴ്സും. ജോലിക്കാരായ അമ്മമാരെയും സിംഗിൾ മദേഴ്സിനേയും  നമ്മൾ സൂപ്പർമോം എന്ന് വിശേഷിപ്പിക്കാറുണ്ട്.  ഈ ആശയത്തിന് എയ്റ്റ്‍വി ഇട്ടിരിക്കുന്ന പേരും അത് തന്നെ. 'സൂപ്പർ മോമ്സ്'. 

കൊവിഡ് കാലത്ത് തൊഴിൽ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റമായിരുന്നു വർക് ഫ്രം ഹോം സമ്പ്രദായം.  കമ്പനികൾക്ക് കൊവിഡ് പ്രതിസന്ധിയിലും അവരുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ട് പോകാൻ വർക് ഫ്രം ഹോം സഹായകമായി. തൊഴിൽ വൈദഗ്ധ്യമുള്ള, വീട്ടമ്മമാരായ സ്ത്രീകൾക്ക് എന്ത് കൊണ്ട് നൂറ് ശതമാനം വർക്ക് ഫ്രം ഹോമായി തന്നെ തൊഴിൽ   സാധ്യതകൾ കണ്ടെത്തിക്കൂടാ എന്ന്, ബയോമെഡിക്കൽ സംരംഭകനായ സുജിത് എസിന് തോന്നിയ ആശയത്തിൽ നിന്നാണ് തുടക്കം. സമാന ചിന്തയുണ്ടായിരുന്ന ഓല കാബ്സിന്റെ സീനിയർ ടെക്നിക്കൽ പ്രോംഗ്രാം മാനേജർ ഭാവന പരീക് കൂടി ഭാഗമായതോടെയാണ് എയ്റ്റ്‍വി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻസ് എന്ന സ്റ്റാ‍ർ‌ട്ട് അപ്പ് രൂപം കൊള്ളുന്നത്. കമ്പനിയുടെ സഹസ്ഥാപകയാണ് ഭാവന. 

 

എയ്റ്റ്‍വിയിൽ ഭാഗമാകാൻ പ്രായം ഒരു തടസ്സമേയല്ല. ബിരുദവും, അടിസ്‌ഥാന ഇംഗ്ലീഷ് പരിജ്ഞാനവും, ഇന്റർനെറ്റ് കണക്ഷനുള്ള ലാപോടോപും, ഡിജിറ്റൽ കണ്ടന്റുകളോടുള്ള താൽപര്യവും മാത്രം മതി.  സൂപ്പർ മോം ഇന്റേർൺഷിപ്പിലൂടെ പരിശീലനം നേടി കമ്പനിയുടെ ഭാഗമാകാം. വർക് ഫ്രം ഹോമായി നമുക്ക് സൗകര്യപ്രദമായ സമയങ്ങളിൽ ജോലി ചെയ്യാം. ഇത് ജീവനക്കാരുടെ തൊഴിൽ ജീവിത സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അതോടൊപ്പം സ്ത്രീകളിൽ സാമ്പത്തിക ഭദ്രതയും സാമ്പത്തിക സ്വതന്ത്രവും വളർത്തുകയെന്ന വലിയ ലക്ഷ്യവും.

മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ കോണിലുളള ഉപഭോക്താക്കളേയും വിൽപ്പനക്കാരേയും ഒരേ വേദിയിൽ കൊണ്ട് വരുന്ന ബിടുബി സ്റ്റാർട്ടപ്പാണ് എയ്റ്റ്‍വി. ഇന്ത്യൻ മെഡിക്കൽ ഉപകരണ നിർമ്മാതാക്കൾക്ക് ആഗോള വിപണിയിൽ യോജിച്ച ഉപഭോക്താക്കളെ ഡിജിറ്റൽ നെറ്റ‍്‍വർക്കിംഗിലൂടെ കണ്ടെത്തി നൽകുകയാണ് ലക്ഷ്യം. മെഡിക്കൽ ഉപകരണ നിർമ്മാണത്തിൽ പതിനഞ്ച് വ‍ർഷത്തിലേറെ പരിചയമുള്ള ഐബിസ് മെഡിക്കൽസ് പ്രൈവ്റ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയും കൂടിയാണ് സുജിത്. 

''ഞാൻ ഒരു സിംഗിൾ മദർ വളർത്തിയ മകനാണ്. ഔദ്യോഗിക ജീവിതത്തിൽ വളരെയധികം തൊഴിൽ വൈദഗ്‌ധ്യമുള്ള അമ്മമാരെ കണ്ടിട്ടുണ്ട്. കൂടുതൽ സംഘാടന ശേഷി കണ്ടിട്ടുള്ളതും സ്ത്രീകളിലാണ്. വ്യക്തിപരമായ അത്തരം ബോധ്യങ്ങളിൽ നിന്നാണ്  എയ്റ്റ്‍വി രൂപം കൊള്ളുന്നത്. ഭാവനയെ പോലെ ഏറെ പരിചയസമ്പത്തുള്ള ആൾ സഹസ്ഥാപകയായി എത്തിയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി" സുജിത് പറഞ്ഞു.

"ഒരു സിംഗിൾ മദറായ എനിക്ക് കരിയറിൽ  ഇടവേള എടുത്തതിന് ശേഷമുള്ള തിരിച്ചു വരവ് അത്ര എളുപ്പമായിരുന്നില്ല.  അമ്മയായ ജീവനക്കാരിൽ നിന്ന് പൂർണ്ണമായ ഉൽപാദന ശേഷി ഉണ്ടാവില്ല എന്ന തെറ്റിധാരണയാണ് പല കമ്പനികളും വച്ചു പുലർത്താറുള്ളത്. എന്നാൽ ഇപ്പോഴും വേണ്ട രീതിയിൽ ഉപയോഗിക്കാതിരിക്കുന്ന വളരെയധികം തൊഴിൽ നൈപുണ്യമുള്ള വിഭാഗമാണ് വീട്ടമ്മമാരായ സ്ത്രീകൾ. ഇങ്ങനെയുള്ള പല തിരിച്ചറിവുകൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് എയ്റ്റ്‍വിയെന്ന് ഭാവന പരീക് പറയുന്നു.

കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിൽ എല്ലാം സ്ത്രീകൾ തന്നെ. മാർച്ചിൽ കൂടുതൽ അമ്മമാരെ കമ്പനിയുടെ ഭാഗമാക്കാൻ ഒരുങ്ങുകയാണ് എയ്റ്റ്‍വി. താൽപ്പര്യമുള്ളവർക്ക്ബി എയ്റ്റ്‍വി യുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.supermom.eightwe.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com