ഗുരുത്വാകർഷണത്തിന് എതിരായി ഭൂമിക്ക് മുകളിലേക്ക് വേരുകൾ; ‘വണ്ടർ കണ്ടൽ’

Mail This Article
തീരദേശത്ത് കാണപ്പെടുന്ന വനങ്ങളാണ് കണ്ടൽ വനങ്ങൾ. എത്ര ചെളിയിലും ഉപ്പുള്ള മണ്ണിലും ഇവയ്ക്ക് വളരാനാകും. വേലിയേറ്റ വേലിയിറക്ക സ്വാധീനമുള്ള പ്രദേശങ്ങളിൽ കാറ്റിലും ശക്തമായ തിരമാലകളെ തടുത്തും തഴച്ചുവളരുന്ന ഇവയ്ക്ക് പ്രകൃതി ദുരന്തങ്ങളെ, സുനാമിയെപ്പോലും പ്രതിരോധിക്കാനാകും എന്നതാണ് അദ്ഭുതം.
ഇടതൂർന്ന വേരുകൾ, താഴേക്കും മുകളിലേക്കും വളരുന്ന വേരുകൾ, ശ്വസിക്കാൻ കഴിയുന്ന വേരുകൾ, കാഴ്ചയിൽ തന്നെ ഒരു ഫാന്റസി ലോകം. ഗുരുത്വാകർഷണത്തിന് എതിരായി ഭൂമിക്ക് മുകളിലേക്ക് വേരുകൾ ഉള്ള സസ്യങ്ങളാണ് കണ്ടലുകൾ. ഇവയ്ക്ക് ശ്വസിക്കാനാകും എന്നത് അതിലും വലിയ അദ്ഭുതമാണ്. ന്യൂമാറ്റോഫോറുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന ഉപ്പൂത്ത, ബ്ലാത്തി കണ്ടലുകൾക്കെല്ലാം ഈ വേരുകളുണ്ട്.
കണ്ടൽ വനങ്ങൾക്ക് നിത്യഹരിത വനങ്ങളേക്കാൾ അധികമായി (4–5 മടങ്ങ്) അന്തരീക്ഷത്തിലെ CO2 വലിച്ചെടുത്ത് ദീർഘനാളത്തേക്ക് സൂക്ഷിക്കാനാകും. ഹരിതഗൃഹവാതമായ CO2വിന്റെ അളവ് അന്തരീക്ഷത്തിൽ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഇതുവഴി സാധിക്കും.
പാരിസ് ഉടമ്പടി പ്രകാരം ഹരിതഗൃഹ വാതകങ്ങളുടെ പ്രഭാവം കുറയ്ക്കാനുള്ള നാഷനൽ ഡിറ്റർ മൈൻഡ് കോൺട്രിബ്യൂഷൻ (NDC) ലക്ഷ്യങ്ങളിൽ ഒന്നായി ഇന്ത്യയും കണ്ടൽ സംരക്ഷണത്തിൽ പങ്കാളിയാവുകയാണ്. ‘മിഷ്ടി’ എന്ന വൻകിട പദ്ധതി (തീരദേശത്ത് കണ്ടൽ വച്ചുപിടിപ്പിക്കൽ) ഇന്ത്യ നടപ്പിലാക്കുകയാണ്. ഇന്ത്യയിലും ബംഗ്ലദേശിലുമായി കാണപ്പെടുന്ന സുന്ദർബൻ ആണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം.
(കുഫോസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആണ് ലേഖിക)
Content summary : Interesting facts about Mangrove forests