ജപ്പാനുമില്ല, കനാൽ വെള്ളവുമില്ല, വറ്റിവരണ്ട്...

Mail This Article
മയ്യനാട്∙ കോവൂർ ചിറക്കാർക്ക് ശുദ്ധജലത്തിനായി കനാൽ വെള്ളം തന്നെ ശരണം. എന്നാൽ ഇത്തവണ കനാൽ വെള്ളവും നിഷേധിച്ച മട്ടാണ്. വേനൽ കടുത്തതോടെ പ്രദേശത്തെ കിണറുകളെല്ലാം വറ്റി. ഗാർഹിക കണക്‌ഷനുകളിലും പൊതു ടാപ്പുകൾ വഴിയും വിതരണം ചെയ്യുന്ന ജപ്പാൻ പദ്ധതിയിലെ ശുദ്ധജലം 2 ദിവസം കൂടുമ്പോൾ ഒരു നേരം മാത്രമാണ് കിട്ടുന്നത്.

2 ബക്കറ്റ് വെള്ളം കിട്ടിയാലായി. കിടപ്പു രോഗികളും വയോധികരും ഉൾപ്പെടെ അവശതകൾ അനുഭവിക്കുന്ന ഒട്ടേറെ വീട്ടുകാർ ശുദ്ധജലം ലഭിക്കാതെ വലയുകയാണ്. പ്രദേശത്തു കൂടി കടന്നു പോകുന്ന കെഐപി കനാൽ കാട് മൂടി മാലിന്യം നിറഞ്ഞ നിലയിലാണ്.

ചെളിയും പായലും മാറ്റുന്ന ജോലി ഇനിയും ബാക്കി
സമീപത്തുള്ള കോവൂർ ചിറ, കോവിഡിന് മുൻപ് എംഎൽഎ ഫണ്ട് വിനിയോഗിച്ച് പാർശ്വ ഭിത്തികൾ കെട്ടി സംരക്ഷിച്ചതിൽ വികസനം ഒതുങ്ങി. ചിറയിലെ മണ്ണും ചെളിയും പായലും മാറ്റുന്ന ജോലികൾ ഇനിയും ബാക്കിയാണ്. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന തോന്നലിൽ മങ്ങാട്ടുവിള ടെലിവിഷൻ സെന്ററിനോടു ചേർന്ന പൊതു കിണറിൽ പമ്പും മോട്ടറും ശുദ്ധജല സംഭരണിയും ടാപ്പുകളും പുതുതായി സജ്ജമാക്കി.

എന്നാൽ വൈദ്യുതി ഇല്ലാത്ത കാരണത്താൽ ഈ പദ്ധതിയും മുടങ്ങി. പദ്ധതികൾ ഒട്ടേറെ ഉണ്ടെങ്കിലും അവയൊന്നും ആവശ്യമുള്ള സമയത്ത് ഫലപ്രദമായി നടത്താൻ അധികൃതർക്കു കഴിയുന്നില്ല.
കൊട്ടുംപുറം തെങ്ങുവിള, മൈലാപ്പൂര് എന്നിവിടങ്ങളിൽ ശുദ്ധജലമില്ല; ജനം വലയുന്നു
കൊട്ടുംപുറം തെങ്ങുവിള ഭാഗത്ത് ദിവസങ്ങളായി കുടിവെള്ളം കിട്ടുന്നില്ലെന്നു പരാതി. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പൈപ്പ് മുറിഞ്ഞ് ശുദ്ധജലം ലഭ്യമാകാത്ത സാഹചര്യവും ഉണ്ട്. 20, 16 വാർഡുകളിൽ ഭൂരിഭാഗം വീടുകളിലും ശുദ്ധജലം ഇല്ലാത്ത അവസ്ഥയാണ്. പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരത്തെ ഒാഫിസിൽ വരെ പരാതിപ്പെട്ടിട്ടും ഫലം കാണാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
∙ മൈലാപ്പൂര് ഗവ. പ്രസിന് സമീപത്തെ ഒട്ടേറെ വീടുകളിൽ ആഴ്ചകളായി ശുദ്ധജലമില്ല. വാട്ടർ അതോറിറ്റി അധികൃതരെ ഒട്ടേറെ തവണ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും അനക്കമില്ല. ഉയർന്ന പ്രദേശമായ ഇവിടെ വീടുകളിലെ കിണറുകളെല്ലാം വറ്റി വരണ്ടു. വെള്ളം എത്തിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്.