ADVERTISEMENT

തുരുത്തി ∙ താമര വളർത്തൽ ഹോബിയാക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ ശേഖരത്തിലെ സഹസ്രദള പത്മം (ആയിരം ഇതളുള്ള താമര) വിരിഞ്ഞു. അപൂർവ കാഴ്ച കാണാൻ തുരുത്തി പ്രശാന്ത് ഭവനിലേക്കു സന്ദർശകരേറെ. എആർ ക്യാംപിലെ ഉദ്യോഗസ്ഥൻ പി.എസ്.പ്രമോദ് കുമാറിന്റെ വീട്ടിലാണ് ഈ സുന്ദരകാഴ്ച. കൊൽക്കത്തയിൽ നിന്ന് എത്തിച്ച കിഴങ്ങ് 3 മാസം മുൻപാണു നട്ടത്.

സങ്കരയിനത്തിൽ പെട്ട കിഴങ്ങാണിത്. തിങ്കളാഴ്ച രാവിലെയാണു വിരിഞ്ഞത്. 4 ദിവസമാണ് ആയുസ്സ്. 2 മൊട്ടുകൾ കൂടി വിരിയാനുണ്ട്. ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലും വടക്കേയിന്ത്യയിലും കാണപ്പെടുന്ന സഹസ്രദള പത്മം കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ലെന്നാണു പറയപ്പെടുന്നത്. ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലാണു പ്രമോദ് ജോലി ചെയ്യുന്നത്.

ഇത്തിത്താനത്ത് മൊട്ടിട്ട സ്വപ്നം

2017ൽ ഇത്തിത്താനം ക്ഷേത്രക്കുളത്തിൽ താമര വിരിഞ്ഞുനിൽക്കുന്നതു കണ്ട് കൗതുകത്തിനാണ് പ്രമോദ് വീട്ടിലെ വലിയ പാത്രത്തിൽ താമര വളർത്താൻ ശ്രമം നടത്തിയത്. ഡിസംബർ ഒന്നിനു നട്ട കിഴങ്ങ്, അടുത്ത വർഷം ജനുവരി 26ന് വിരിഞ്ഞതോടെ ആവേശമായി. പിന്നീടു രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കിഴങ്ങുകൾ ഓർഡർ ചെയ്തു വരുത്തി നട്ടു. ഗ്രീൻ ആപ്പിൾ, പിങ്ക് ക്ലൗഡ്, വസുകി, പിനോയി, കലമിയ തുടങ്ങി 35 ഇനം താമരയും 30 ഇനം ആമ്പലും പ്രമോദിന്റെ ശേഖരത്തിലുണ്ട്. വീടു പണി നടക്കുന്നതിനാൽ സഹോദരൻ പ്രദീപ് കുമാറിന്റെ വീട്ടിലാണ് ഇവ ഇപ്പോൾ.

വളർത്തുന്ന രീതി

പ്ലാസ്റ്റിക് ടബ്ബിലാണ് കിഴങ്ങു നടുന്നത്. ആദ്യം ചാണകപ്പൊടിയും മുകളിൽ മണ്ണും ഇട്ട ശേഷം ഇതിലേക്കാണു കിഴങ്ങു നടുന്നത്. തുടർന്നു ചെറുതായി നനയ്ക്കും. വിത്തുമുളച്ച്, വളർച്ചയുടെ ഘട്ടങ്ങളിൽ ടബ്ബിൽ വെള്ളം നിറയ്ക്കും. ആദ്യ രണ്ടാഴ്ച കീടങ്ങളുടെയും ഒച്ചുകളുടെയും ശല്യം ഒഴിവാക്കാൻ ശ്രമിക്കണം. പിന്നീടു കാര്യമായ പരിപാലനം ആവശ്യമില്ല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com