ഗൂഗിൾ മാപ് ചതിച്ചു; വഴി തെറ്റി നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ചു; ആളപായമുണ്ടായില്ല

Mail This Article
പാറശാല∙ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ചിരുന്ന ലോറി വഴി തെറ്റിയതോടെ നിയന്ത്രണം വിട്ട് ദേശീയപാതയിലേക്ക് ഇറങ്ങി കാറിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു ഭാഗം പൂർണമായി തകർന്നെങ്കിലും യാത്രക്കാർ അത്‌ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9.30ന് പാറശാല താലൂക്ക് ആശുപത്രി കവാടത്തിനു മുന്നിൽ ആയിരുന്നു അപകടം. നെടുവാൻവിള സ്വദേശി ക്ലാസ്റ്റിൻരാജ്, ഭാര്യപിതാവ്, ഭാര്യ അടക്കം മൂന്ന് പേർ കാറിൽ ഉണ്ടായിരുന്നു.തമിഴ്നാട്ടിൽ നിന്നു നഗരത്തിലേക്ക് സിമന്റുമായി എത്തിയ ടോറസ് ലോറി പാറശാല ആശുപത്രി ജംക്‌ഷനിൽ നിന്നു ബൈപാസിലേക്ക് പോകാൻ തിരിഞ്ഞെങ്കിലും ഗൂഗീൽ മാപ്പിലെ സൂചന തെറ്റായി മനസ്സിലാക്കിയ ഡ്രൈവർ ചെങ്കവിള ഭാഗത്തേക്ക് പോകുന്നതിനു പകരം വലതു വശത്തുള്ള ആശുപത്രി റോഡിലേക്ക് തിരിഞ്ഞു.
നൂറു മീറ്റർ പിന്നിട്ട് ആശുപത്രി വളപ്പിൽ കടന്നതോടെ ആണ് വഴി തെറ്റിയത് ഡ്രൈവർ തിരിച്ചറിഞ്ഞത്. പുറത്തേക്ക് പോകാൻ ആശുപത്രിയിൽ നിന്നു ദേശീയപാതയിലേക്ക് കടക്കുന്ന കുത്തനെയുള്ള ഇറക്കത്തിൽ എത്തിയതോടെ നിയന്ത്രണം വിട്ടു റോഡിന്റെ മറുവശത്ത് കൂടെ സഞ്ചരിച്ചിരുന്ന നെയ്യാറ്റിൻകര നിന്നു പാറശാല ഭാഗത്തേക്ക് പോയ കാറിൽ ഇടിച്ചു. ലോറി ദേശീയപാതയിലേക്ക് ഇറങ്ങിയ സമയം പാറശാല നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് വാഹനം വരാത്തത് വൻ അപകടം ഒഴിവാക്കി.
ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടെന്നാണു ഡ്രൈവറുടെ വിശദീകരണം എങ്കിലും അപ്രതീക്ഷിതമായി കുത്തനെയുള്ള റോഡിൽ വാഹനം ഇറങ്ങിയതോടെ നിയന്ത്രണം വിട്ടതാണ് അപകടകാരണം എന്നാണ് നിഗമനം.. ആശുപത്രിക്കു അകത്ത് നിന്നു ദേശീയപാതയിലേക്ക് ഇറങ്ങുന്ന ഭാഗം അപകട മേഖലയായി മാറിയിട്ടു വർഷങ്ങൾ കഴിഞ്ഞു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ മാത്രം ഇവിടെ നടന്ന അപകടങ്ങളിൽ രണ്ടു പേർ മരിക്കുകയും നാലുപേർക്കു സാരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രി കവാടത്തിനു മുന്നിൽ സിഗ്നൽ ലൈറ്റ്, ട്രാഫിക് വാർഡൻ തുടങ്ങിയ സുരക്ഷാ സംവിധാനം ഒരുക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ ആണ് പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും.