ADVERTISEMENT

എച്ച് 5 എൻ1 വൈറസ് ലോകമെമ്പാടും പടരുന്നതിനിടെ അലാസ്കയിൽ പക്ഷിപ്പനി ബാധിച്ച് ഒരു ധ്രുവക്കരടി ചത്തതായി റിപ്പോർട്ട്. ഇത് ആദ്യമായാണ് പക്ഷിപ്പനി ബാധിച്ച് ഒരു ധ്രുവക്കരടിക്ക് ജീവൻ നഷ്ടമാകുന്നത്. ഡിസംബറിൽ ഉത്ക്വിയാഗ്വിക്കിന് സമീപമാണ് ധ്രുവക്കരടിയെ ചത്ത നിലയിൽ കണ്ടെത്തിയത്. 2021ൽ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനി സമുദ്രങ്ങൾകടന്ന് ധ്രുവ പ്രദേശത്ത് പിടിമുറുക്കിയത് ആശങ്കയോടെയാണ് പരിസ്ഥിതി ഗവേഷകരും നിരീക്ഷകരും നോക്കിക്കാണുന്നത്. 

അലാസ്കയുടെ വടക്കേ അറ്റത്തുള്ള കമ്മ്യൂണിറ്റികളിൽ ഒന്നാണ് ഉത്ക്വിയാഗ്വിക്ക്. രോഗം ബാധിച്ച പക്ഷികളുടെ ശവശരീരങ്ങൾ ധ്രുവക്കരടി ഭക്ഷിച്ചതിലൂടെയാവാം വൈറസ് ബാധയുണ്ടായതെന്ന് മൃഗരോഗ വിദഗ്ധനായ ഡോ. ബോബ് ഗെർലാച്ച് പറയുന്നു. അടുത്തിടെ ബാൾഡ് ഈഗിളുകൾ, കുറുക്കന്മാർ, കടൽ കാക്കകളായ കിറ്റിവേക്കുകൾ തുടങ്ങിയ ജീവികൾ പക്ഷിപ്പനി ബാധിച്ച് അലാസ്കയിൽ ചത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വളരെ കുറച്ച് ജനവാസം മാത്രമുള്ള പ്രദേശമായതിനാൽ കൂടുതൽ ധ്രുവക്കരടികൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവരിക്കാനായിട്ടില്ല. വന്യജീവി ശാസ്ത്രജ്ഞരിൽ നിന്നും നിരീക്ഷകരിൽ നിന്നും  പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരിമിതമായ വിവരങ്ങളിലൂടെ മാത്രമാണ് ധ്രുവക്കരടികളുടെ അവസ്ഥ വെളിവാകുന്നത്.

ധ്രുവക്കരടി (Photo: X/ @AndyVermaut)
ധ്രുവക്കരടി (Photo: X/ @AndyVermaut)

നിലവിൽ ഭൂമിയിൽ നിലനിൽപ്പിന് ഏറ്റവും അധികം ഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ് ധ്രുവക്കരടികൾ. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ കടുത്ത വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ മുൻനിരയിലാണ് ധ്രുവക്കരടികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഗോളതാപനം രൂക്ഷമാകുന്നതുമൂലം മഞ്ഞുരുകുന്നതാണ് ഇവയുടെ നിലനിൽപ്പ് പ്രധാനമായും ഭീഷണിയിലാക്കുന്നത്. എന്നാൽ ഇതിനുപുറമേ മറ്റു ഭൂഖണ്ഡങ്ങളിൽ പടർന്നു പിടിക്കുന്ന മാരക അസുഖങ്ങളും ധ്രുവ പ്രദേശങ്ങളിലേയ്ക്ക് എത്തുന്നത് ആശങ്കാജനകമായ സാഹചര്യമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. 

വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന എച്ച് 5 എൻ 1 വൈറസ് മൂലം രണ്ടു വർഷത്തിനിടെ ദശലക്ഷക്കണക്കിന് കാട്ടുപക്ഷികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 2022ൽ തന്നെ 80ലധികം രാജ്യങ്ങളിലേയ്ക്ക് പക്ഷിപ്പനി പടർന്നു പിടിച്ചിരുന്നു.  ആഗോളതലത്തിൽ ബ്ലാക്ക് ബെയറുകളും ബ്രൗൺ ബെയറുകളും ഉൾപ്പെടെ ആയിരക്കണക്കിന് സസ്തനികളും വൈറസ് ബാധിച്ച് ചത്തിട്ടുണ്ട്. അന്റാർട്ടിക്കയിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.  അതിനുശേഷം നൂറുകണക്കിന് നീർനായകളെയാണ് ഇവിടെനിന്നും ചത്തനിലയിൽ കണ്ടെത്തിയത്.  പെൻഗ്വിനുകളെ വൈറസ് ബാധിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിയാൽ ആധുനിക കാലത്തെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നായി ഇത് മാറുമെന്ന മുന്നറിയിപ്പ് മുൻപ് തന്നെ ഗവേഷകൻ നൽകിയിട്ടുണ്ട്.

ഭൂമിയുടെ മറ്റ് മേഖലകളെ അപേക്ഷിച്ച് ധ്രുവ പ്രദേശങ്ങളിലെ ജീവികളിൽ രോഗങ്ങൾ വേഗത്തിൽ പിടിപെടാനുള്ള സാധ്യത ഏറെയാണ്. മറ്റൊരിടത്തും കാണാനാവാത്ത ധാരാളം ജീവികൾ അധിവസിക്കുന്ന മേഖലകളാണ് ഇവ. അതിനാൽ ഇത്തരം വൈറസുകളോടുള്ള പ്രതിരോധ ശേഷിയും അവയ്ക്ക് നന്നേ കുറവായിരിക്കും. അതിനാൽ വിദൂര മേഖലകൾ ആണെങ്കിൽ കൂടി കാലാവസ്ഥാ വ്യതിയാനവും രോഗങ്ങൾ പടർന്നു പിടിക്കുന്നതും ധ്രുവ പ്രദേശങ്ങളിലും അതീവ ഭീതിജനകമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

English Summary:

Polar Bear Tragedy: First Recorded Death by Bird Flu in Alaska's Arctic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com