ADVERTISEMENT

റിയാദ് ∙ പ്രവാസി മലയാളി എടുത്ത ചിത്രത്തിന് ലോക പരിസ്ഥിതി വാരാചരണത്തിനോട് അനുബന്ധിച്ച് സൗദി പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൊട്ടോഗ്രാഫി അവാർഡ്. റിയാദിലെ ഫൊട്ടോഗ്രാഫറും കലാകാരനുമായ നൗഷാദ് കിളിമാനൂരിനാണ് സൗദി പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം സംഘടിപ്പിച്ച ഫൊട്ടോഗ്രാഫി മത്സരത്തിൽ  അവാർഡ് ലഭിച്ചത്.  പരിസ്ഥിതിയെ അറിയാം എന്നമെന്ന പേരിൽ ഈ വർഷം നടത്തിയ ഫൊട്ടോഗ്രാഫി- വിഡിയോ മത്സരത്തിൽ പങ്കെടുത്തവരിൽ നിന്നാണ് നൗഷാദ് പുരസ്കാരം നേട്ടത്തിന് അർഹനായത്.

നൗഷാദിന്റെ ക്യാമറയിൽ പതിഞ്ഞ സൗദി മരുഭൂമികളിൽ കാണപ്പെടുന്ന അറേബ്യൻ ചുവന്ന കുറുക്കൻ (അറേബ്യൻ റെഡ് ഫോക്സ്) ചിത്രമാണ് പുരസ്കാരത്തിനായി തിഞ്ഞെടുക്കപ്പെട്ടത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത ആയിരത്തി അഞ്ഞൂറിലേറെപ്പേരിൽ നിന്നും ലഭിച്ച ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച എട്ട് പേരിൽ ഏക വിദേശിയും നൗഷാദ് മാത്രമാണ്. ഒരു ചിത്രം മാത്രമായി മൽസരത്തിലേക്ക് സമർപ്പിച്ച തനിക്ക് ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷിക്കുകയാണ് ബഹുമുഖ പ്രതിഭയായ ഈചിത്രകാരൻ. റിയാദിൽ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ പരിസ്ഥിതി മന്ത്രാലയം സഹമന്ത്രി മൻസൂർ അൽ ഹിലാൽ അൽ മുഷയ്ത്തി വിജയികൾക്ക് പ്രശംസാപത്രവും സമ്മാനതുകയും കൈമാറി. ചടങ്ങിൽ ഡോ. കെ.ആർ ജയചന്ദ്രൻ, രാജേഷ് ഗോപാൽ എന്നിവരും സംബന്ധിച്ചു.

naushad7

ഇതിനോടകം ഒപ്പിയെടുത്തത് വൈവിധ്യമാർന്ന 150ലേറെ ജീവജാലങ്ങൾ
ഏറെക്കാലമായി റിയാദിലെ പ്രഫഷനൽ ഫൊട്ടോഗ്രാഫറാണെങ്കിലും സൗദിയിൽ ഒട്ടുമിക്കയിടവും വന്യജീവി ഫൊട്ടോഗ്രാഫിയിലുള്ള കമ്പം മൂലം ചിത്രമെടുക്കാനായി യാത്ര ചെയ്ത അനുഭവമാണ് നൗഷാദിനുള്ളത്. ഫൊട്ടോഗ്രാഫർ എന്ന തൊഴിലിനൊപ്പം ആദ്യമൊക്കെ ലാൻഡ്സ്കേപ്പ് ഫൊട്ടോഗ്രാഫിയിലായിരുന്നു താൽപര്യമെങ്കിലും ക്രമേണ വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫിയിലേക്ക് കൂടുതൽ ശ്രദ്ധയെത്തുകയായിരുന്നു. മരുഭൂമിയിലടക്കം സൗദിയിലെ വിവിധ ആവാസവ്യവസ്ഥകളിൽ കാണപ്പെടുന്ന അപൂർവ്വമായ  പക്ഷിമൃഗാദികൾ ഉൾപ്പെടയുള്ളവയുടെ  പടം ക്യാമറയിലാക്കിയിട്ടുണ്ട്.

നൗഷാദ് കിളിമാനൂർ
നൗഷാദ് കിളിമാനൂർ

നിരന്തരം നീരീക്ഷിച്ച് അവയുടെ ജീവിത രീതിയും സഞ്ചാര പാതകളുമൊക്കെ കണ്ടെത്തും. പിന്നെയൊരു കാത്തിരിപ്പാണ് മനസിൽ പിടിച്ച ഫ്രെയിം കിട്ടുന്നതുവരെയും ക്ലിക്ക് ചെയ്യും. അതിനാൽ തന്നെ ഇതുവരെ ചിത്രീകരിച്ച ജീവജാലങ്ങളെക്കുറിച്ചും അവയുടെ ജീവിത രീതികളെക്കുറിച്ച് നല്ല അറിവുമാണ് നൗഷാദിനുള്ളത്. ഓഗസ്റ്റ് മുതൽ സെപ്തംബർ മാസങ്ങളിൽ വിവിധതരം ദേശാടനകിളികൾ എത്തുന്നതടക്കമുള്ള അറിവുകൾ ചിത്രങ്ങൾക്കൊപ്പം വാർത്താപത്രങ്ങളിലൂടെയും, മാഗസീനുകളിലൂടെയും സാമൂഹികമാധ്യമങ്ങളിലുടെയും പങ്കുവെക്കാറുമുണ്ട്.

നൗഷാദ് കിളിമാനൂർ
നൗഷാദ് കിളിമാനൂർ

അത്തരം യാത്രകളിലൊന്നിലാണ് അവാർഡിന് അർഹമായ മരുഭൂവാസിയായ ചുവന്ന കുറുക്കന്റെ അപൂർവ ചിത്രം എടുക്കാനായത്. റിയാദ് പ്രവിശ്യയിലെ അൽ ഹെയ്ർ എന്ന മരുഭൂപ്രദേശത്തു നിന്നുമാണ് ഈ കുറുക്കനെ കാണാൻ കഴിഞ്ഞതും പടം പിടിച്ചതും. കുറുക്കൻമാർ പൊതുവേ നിശാസഞ്ചാരികളായതിനാൽ പകൽ മാളങ്ങളിലൊളിക്കുന്ന ഇവയെ പുറത്ത് കാണാൻ കഴിയില്ല. അതിനാൽ തന്നെ ഈ കുറുക്കന്റെ ചിത്രമെടുക്കാനായി പല ആഴ്ചകൾ തോറും പലദിവസങ്ങളിലായി രാത്രികളിൽ കാത്തു കിടന്നാണ് ഇതിന്റെ ഗതിവിഗതികൾ മനസിലാക്കിയതെന്ന് നൗഷാദ് പറയുന്നു. ജോലിക്കൊപ്പം വീണുകിട്ടുന്ന അവധികളിലും വാരാന്ത്യ അവധികളിലുമാണ് സമയം കണ്ടെത്തുന്നത്. ചില ദിവസങ്ങളിൽ കാത്തു കെട്ടികിടന്നാലും പൂർണ്ണസംതൃപ്തി കിട്ടുന്ന പടം കിട്ടാതെ നിരാശയോടെ മടങ്ങേണ്ടിയും വരാറുണ്ടെന്നും അനുഭവങ്ങൾ പങ്കുവെച്ച് നൗഷാദ് പറഞ്ഞു. മരുഭൂമി മിക്കവാറും പ്രവചനാതീതമായ കാലാവസ്ഥ കാണിക്കാറുണ്ട്.

ചിത്രത്തിന് കടപ്പാട്: നൗഷാദ് കിളിമാനൂർ
ചിത്രത്തിന് കടപ്പാട്: നൗഷാദ് കിളിമാനൂർ

ചിലപ്പോൾ ശക്തമായ കാറ്റിൽ മണൽകൂനകൾ രൂപപ്പെടും മുന്നിൽ കാണുന്ന പ്രദേശം പെട്ടെന്നു മറ്റൊരു രൂപത്തിലേക്കു മാറ്റപ്പെടും. സാധാരണ ഒരു ചിത്രമെടുക്കുന്ന തരത്തിലൊരു ചിത്രീകരണം സാധ്യവുമല്ല. മരുഭൂമിയിൽ പതിയിരിക്കുന്ന പല അപകടങ്ങളുമുണ്ട് അതിനെയൊക്കെ തരണം ചെയ്യുകയും മുൻ കരുതലെടുക്കുകയും വേണം. മരണകാരണമായേക്കാവുന്ന കൊടുംവിഷമുള്ള കരിന്തേളുകൾ,ചിലതരം വിഷ ഉറുമ്പുകൾ,മണലിൽ പൊതിഞ്ഞു കിടക്കുന്ന പാമ്പുകൾ ഇഴജീവികൾ എന്നിവയൊക്കെ സൂക്ഷിക്കണമെന്നും മതിയായ സുരക്ഷ പാദരക്ഷകളടക്കമുള്ള സംവിധാനങ്ങളുമായാണ് ഒരോ യാത്രയെന്നും നൗഷാദ് പറഞ്ഞു.

ചിത്രത്തിന് കടപ്പാട്: നൗഷാദ് കിളിമാനൂർ
ചിത്രത്തിന് കടപ്പാട്: നൗഷാദ് കിളിമാനൂർ

ഇത്തരം ഫോട്ടോ പിടുത്തം താൽപര്യമുള്ളവരുടെ കൂട്ടായ്മയായ ഷട്ടർ അറേബ്യ എന്ന തങ്ങളുടെ സംഘം വെള്ളിയാഴ്ചകളിലും അവധി ദിനങ്ങളിലും ഫോട്ടോ വാക്ക് എന്ന പേരിൽ  നടത്തുന്ന യാത്രകളിലൂടെയാണ് ഒരോ ഇടങ്ങളിലുമുള്ള പ്രത്യേകതയുള്ള ജീവജാലങ്ങളെക്കുറിച്ചുളള അറിവ് ലഭിക്കുന്നത്. പിന്നീടാണ് പടം പകർത്താനായുള്ള നാഴികകൾ നീളുന്ന ദൗത്യം തുടങ്ങുന്നത്.

പ്രധാനമന്ത്രി മോദിയുടെ വരെ ചിത്രം പകർത്തിയ നിരവധി അസുലഭ നിമിഷങ്ങൾ സമ്മാനിച്ച ഫൊട്ടോഗ്രാഫി
27 വർഷമായി സൗദി പ്രവാസ ജീവിതത്തിൽ നിരവധി അസുലഭ, അനർഘ നിമിഷങ്ങൾക്ക് സാക്ഷിയാകാനും സാധാരണക്കാരൻ മുതൽ സമൂഹത്തിലെ ഉന്നതന്മാരുടെ വരെ മുഖങ്ങളും ഭാവങ്ങളും പകർത്താനും ഈ തൊഴിൽ മേഖലയിൽ തുടരുന്നതിനാൽ കഴിയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി റിയാദ് സന്ദർശനത്തിനെത്തിയപ്പോൾ സൗദിയിൽ നിന്നും ഔദ്യോഗിക സംഘത്തിനൊപ്പം ചിത്രമെടുക്കാൻ നിയോഗം ലഭിച്ചതടക്കമുള്ള ഒട്ടനവധി മുഹൂർത്തങ്ങൾക്ക് ക്യാമറ ചലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടു ദിവസത്തെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനത്തിന്റെ ചിത്രങ്ങളെടുക്കാനുള്ള ചുമതല ലഭിച്ചതും, ദക്ഷിണകൊറിയൻ പ്രസിഡന്റ്, ഇന്തൊനീഷ്യൻ പ്രധാനമന്ത്രി അടക്കം അനവധി രാജ്യാന്തര നേതാക്കളുടേയും പടം ജോലിയുടെ ഭാഗമായി പകർത്തിയിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട്: നൗഷാദ് കിളിമാനൂർ
ചിത്രത്തിന് കടപ്പാട്: നൗഷാദ് കിളിമാനൂർ

കേരളത്തിൽ നിന്നുമെത്തിയ ഉന്നത നേതാക്കൾ, ജനപ്രതിനിധികൾ. മന്ത്രിമാർ, മുഖ്യമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ സിനിമാതാരങ്ങൾ,  തുടങ്ങി കലാ കായിക, സാമൂഹിക സാംസ്കാരികനായകരുടേയും മുഖങ്ങളുണ്ട്. രാജ്യ തലസ്ഥാനമായ റിയാദിലെ പ്രമൂഖ പരിപാടികളിലെല്ലാം ചിത്രീകരണത്തിനായി തൊഴിൽ എന്നതിലുമുപരി ഏറെ ഇഷ്ടപ്പെടുന്ന മേഖലയെന്ന നിലയിൽ തന്റെ പ്രിയപ്പെട്ട ക്യാമറയുമായി മലയാളിയായ നൗഷാദുമുണ്ടാവും. ഇതൊക്കെ തനിക്ക് ലഭിക്കുന്ന നിയോഗമെന്നതിലുപരി വലിയ അവാർഡ് ലഭിക്കുന്ന പോലുള്ള അംഗീകാരമായി തന്നെയാണ് കരുതുന്നത്. തുടക്കം കാലം മുതൽ കാനോൻ ക്യാമറകളൊടുളള ഇഷ്ടം മാറുന്ന കാലത്തിന്റെ സാങ്കേതിക വിദ്യയ്ക്കൊപ്പം നടക്കുന്ന നൗഷാദിന്റെ ക്യാമറശേഖരം കാനോൻ ആർ 5 മോഡൽ വരെയായിട്ടുണ്ട്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫിക്കായി പ്രത്യേകം ലെൻസുകളുടെ ശേഖരവുമുണ്ട്.

ട്രെൻഡ് അനുസരിച്ച് പടം പിടിക്കുന്നതിനൊപ്പം ചിത്രരചനയും നടത്തുന്നു. വിവിധതരം സങ്കേതങ്ങളിലൂടെ ചിത്രരചന നടത്തുമെങ്കിലും കാൻവാസിൽ എണ്ണച്ചായ ചിത്രങ്ങൾ വരക്കുന്നതാണ് എറെ ഇഷ്ടം.

നല്ലൊരു നാടക അഭിനയേതാവും കവിയും പാട്ടെഴുത്തുകാരനുമാണ്. റിയാദിലും ദമാമിലും നാട്ടിലുമൊക്കെ നിരവധി തവണ നാടകങ്ങളിൽ വിവിധ കഥാപാത്രമായി അരങ്ങിലെത്തിയിട്ടുമുണ്ട്. ഇതിനോടകം പന്ത്രണ്ടിലേറെ ആൽബങ്ങൾക്കുവേണ്ടി മുസ്​ലിം, ഹിന്ദു, ക്രിസ്ത്യൻ ഭക്തിഗാനങ്ങളും നിരവധി പ്രണയ ഗാനങ്ങളും,കവിതകളും. രചിച്ചിട്ടുണ്ട്.ആറ്റുകാലമ്മ, അൽഫോൻസാമ്മ ഭക്തിഗാനങ്ങളും കൈരളി ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന പുഞ്ചിരി ട്രാവൽസ് എന്ന കോമഡിസീരിയലിന്റെ ടൈറ്റിൽ ഗാനവും എഴുതിയിട്ടുണ്ട്.കൂടാതെ തിരുവനന്തപുരം ആകാശവാണിയിൽ പല പരിപാടികൾക്കും സ്ക്രിപ്റ്റുകൾ എഴുതി നൽകിയിട്ടുണ്ട്.

നൗഷാദിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി ഭാര്യ സജീനയും മക്കളായ നൗഫൽ, നൗഫീദ എന്നിവരടങ്ങുന്ന കുടുംബവുമൊപ്പമുണ്ട്.

English Summary:

Saudi Ministry of Environment Photography Award for Malayali Expact Naushad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com