ADVERTISEMENT

മിസിസാഗ∙ കാനഡയിലെ ഏറ്റവും വലിയ സ്വർണ കവർച്ചയിൽ നിന്നുള്ള സ്വർണം ഇന്ത്യയിലേക്കും ദുബായിലേക്കും കടത്തിയിരിക്കാമെന്ന് കനേഡിയൻ പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ടൊറന്‍റോയിലെ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 20 മില്യൻ ഡോളർ വിലമതിക്കുന്ന സ്വർണം മോഷണം പോയിരുന്നു. സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള സ്വർണവും പണവുമാണ് വിമാനത്താവളത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. കവർച്ച നടത്തിയ പ്രതികളിൽ മൂന്ന് ഇന്ത്യൻ വംശജരും ഉൾപ്പെടുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

കാനഡയിലെ മിസിസാഗയിലെ ഒരു ജ്വല്ലറിയിൽ ചെറിയ അളവിലുള്ള സ്വർണം മാത്രമാണ് ഉരുക്കിയത്. കാണാതായ സ്വർണവും ഇത് വിറ്റ് പണം നേടിയത് സംബന്ധിച്ചും അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. സ്വിറ്റ്‌സർലൻഡിലെ സൂറികിൽ നിന്ന് എത്തിയ സ്വർണ്ണമാണ് പ്രതികൾ കവർ‍ന്നത്.  400 കിലോഗ്രാം ഭാരമുള്ള 6,600 ബാറുകൾ  സ്വർണ്ണം മോഷ്ടിക്കപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ.

‘‘ഒരു വലിയ ഭാഗം സ്വർണ്ണം വിദേശ വിപണികളിലേക്ക് പോയതായി ഞങ്ങൾ വിശ്വസിക്കുന്നു. അത് ദുബായിലോ ഇന്ത്യയിലോ ആയിരിക്കും. അവിടെ സീരിയൽ നമ്പറുകളുള്ള സ്വർണ്ണം വിൽക്കാം. അവർ അതിനെ  ഉരുക്കിയിരിക്കാം. മോഷണത്തിന് തൊട്ടുപിന്നാലെയാണ് സ്വർണ്ണം കടത്തിയിരിക്കാമെന്നും’’– പീൽ പോലീസ് സർവീസ് ബോർഡ് യോഗത്തിൽ  ലീഡ് ഇൻവെസ്റ്റിഗേറ്റർ ഡിറ്റക്ടീവ് സർജന്‍റ് മൈക്ക് മാവിറ്റി പറഞ്ഞു. ഇതേതുടർന്ന് ഇന്ത്യയിലേക്കും ദുബായിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിനുള്ള നീക്കം അന്വേഷണം സംഘം ആരംഭിച്ചിട്ടുണ്ട്.

∙ മിസിസാഗയിൽ ഉരുക്കിയത് ചെറിയ അളവിലുള്ള സ്വർണ്ണം

2023 ഏപ്രിലിൽ നടന്ന "പ്രോജക്റ്റ് 24 കാരറ്റ്" എന്ന പേരിട്ട ഈ കവർച്ചയിൽ ഏകദേശം 20 മില്യൻ ഡോളർ വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ മോഷ്ടിക്കപ്പെട്ടു. ഡ്യൂപ്ലിക്കേറ്റ് വേബിൽ ഉപയോഗിച്ച് ഒരാൾ എയർ കാനഡ കാർഗോ ടെർമിനലിലേക്ക് പ്രവേശനം നേടിയാണ് കവർച്ച നടത്തിയത്.

മോഷണം ശേഷം സ്വർണ്ണം എന്ത് ചെയ്തുവെന്നതിനെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. 'റിവേഴ്സ് ആൽക്കെമി' എന്ന വാദമാണ് ഇതിൽ ഒന്ന്. സ്വർണം തോക്കുകളായി മാറ്റിയതിന് തെളിവായി 65 പിസ്റ്റളുകൾ പിടിച്ചെടുത്തതായി പൊലീസ് സേന വാദിക്കുന്നു. മുൻപ് മുഴുവൻ സ്വർണ്ണവും ഉരുക്കിയതായി കരുതപ്പെട്ടിരുന്നുവെങ്കിലും, മിസിസാഗയിലെ ഒരു ജ്വല്ലറിയിൽ ചെറിയ അളവിലുള്ള സ്വർണം മാത്രമാണ് ഉരുക്കിയതെന്ന് നിലവിൽ ഡിറ്റക്ടീവുകൾ അഭിപ്രായപ്പെടുന്നു.

"ആ ജ്വല്ലറിയിൽ വളരെ ചെറിയ തുക മാത്രമേ ഉരുക്കിയിട്ടുള്ളൂ എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഒരു ചെറിയ ജ്വല്ലറിയിൽ 400 കിലോഗ്രാം സ്വർണം കൈകൊണ്ട് ഉരുക്കിയതാണെന്ന് വിശ്വസിക്കാൻ സാധിക്കില്ല. ഞങ്ങൾ നൽകാൻ ശ്രമിച്ച സന്ദേശം അതല്ല," ഡിറ്റക്ടീവ് ഗോർഡ് ഓക്‌സ് പറഞ്ഞതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

സംശയിക്കുന്നവരിൽ നിന്ന് 40-ലധികം ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തും ബാങ്കുകളിൽ നിന്ന് സാമ്പത്തിക രേഖകൾ നേടിയും കാണാതായ സ്വർണ്ണവും അതിന്‍റെ വിൽപനയിൽ നിന്നുള്ള ലാഭവും കണ്ടെത്താൻ പൊലീസ്  അന്വേഷണം ശക്തമാക്കുകയാണ്.

English Summary:

Gold from Canada's biggest heist likely smuggled to India, Dubai: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com