ADVERTISEMENT

ജയൻ ഒരു സ്വപ്നമായിരുന്നോ? പൗരുഷത്തിന്റെ ഭംഗികൾ കൊണ്ട് തുടുപ്പിച്ച ആ ശരീരം കണ്ടു ജനലരികിൽ നിന്ന് സ്ത്രീകൾ മോഹിച്ച് വീഴുന്നതും പ്രണയത്തിന്റെ നീല ഞരമ്പുകളിൽ രക്തം കുതിച്ചൊഴുകുന്നതും സത്യമായിരിക്കുമോ?

 

jayan-angadi-2

"ഇന്നും ജയൻ എന്ന നായകൻ നിലനിൽക്കുന്നത് ഓർമകളേക്കാൾ അയാളുടെ മരണശേഷം ചെറു സ്‌ക്രീനിൽ അയാളുടെ അപരന്മാർ നടത്തിയ തമാശയെന്ന് തോന്നിപ്പിക്കുന്ന പ്രകടനങ്ങൾ കൊണ്ട് മാത്രമാണ്!", എന്നിങ്ങനെ പലരും ജയൻ എന്ന ത്രസിപ്പിക്കുന്ന താരത്തെ പരിചയപ്പെടുത്തിയപ്പോഴും ഓർത്തത് അയാൾ ആ കാരണം കൊണ്ട് തന്നെയാണോ ഇപ്പോഴും ഓർക്കപ്പെടുന്നത് എന്നാണ്! അയാൾക്ക് പകരക്കാരനായി അതേ പേരുമായി , അതേ രൂപത്തോടെ ബന്ധുക്കളെന്നു അവകാശപ്പെട്ടു വരെ എത്ര പേരാണ് വന്നത്! എന്നാൽ അദ്ദേഹത്തിന്റെ പ്രതിഷ്ഠ ചലിക്കുകയോ താഴെ വീണുടയുകയോ ഉണ്ടായിട്ടില്ല. സമകാലീകരായിരുന്ന പ്രേം നസീറോ സത്യമോ ഒന്നുമേ നേടാൻ കഴിയാതെ പോയ വലിയൊരു സവിശേഷ ആരാധക വൃന്ദത്തെ ഇപ്പോഴും ജയന്റെ ആത്മാവ് താങ്ങുന്നുണ്ട്. 

 

കോളിളക്കത്തിലെ ആ രംഗമാണ് അദ്ദേഹത്തെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും മനസ്സിൽ, സ്വപ്നങ്ങളിൽ വലിയൊരു മലമുകളിൽ നിന്നും താഴേയ്ക്ക് കുതിച്ചു ചാടുന്ന സ്വപ്നം പതിവായി കാണാറുള്ളതുകൊണ്ടായിരിക്കണം ഉയരത്തെ എന്നും പേടിച്ചിരുന്നു, അതുകൊണ്ട് കോളിളക്കത്തിലെ ആ അവസാന രംഗം കാണുമ്പൊൾ നെഞ്ചിടിക്കാൻ തുടങ്ങും. ജയൻ ഹെലികോപ്‌റ്ററിന്റെ താഴത്തെ പെഡലിൽ തൂങ്ങി നിൽക്കുമ്പോൾ ഒരു മരക്കൊമ്പിൽ തൂങ്ങി നിൽക്കുന്ന സ്വപ്നം ഓർമ വരും. പല സിനിമകളിലും ആ രംഗമുണ്ടെങ്കിൽപ്പോലും അതൊന്നും ഹൃദയത്തിൽ കൊള്ളാത്തത് ജയൻ മാത്രമാണ് ആ രംഗത്തോടൊപ്പം മറഞ്ഞു പോയത് എന്നത് കൊണ്ടുമാവും. മരണത്തിന്റെ ആകാശയാനത്തിലാണ് അയാൾ ആ നിമിഷം തൂങ്ങി കിടന്നിരുന്നത്, അത് ജയൻ എന്ന മനുഷ്യനെയും കൊണ്ട് വിസ്മൃതിയിലേക്ക് മായ്ഞ്ഞു പോയി. പറഞ്ഞവസാനിപ്പിക്കാതെ ബാക്കി നിർത്തിയ ഒരു ഫിക്‌ഷൻ പോലെ അതുകൊണ്ട് തന്നെ ജയൻ അസ്വസ്ഥതയുയർത്തിക്കൊണ്ടേയിരിക്കും. 

 

എന്താവും ജയനെ കുറിച്ച് സ്ത്രീകളുടെ ചിന്തകൾ? തീർച്ചയായും പുതിയ കാലത്തേ പെൺകുട്ടികളെ മാറ്റി നിർത്തി തന്നെ സംസാരിച്ചാൽ ഒരു ചെറു കാലത്തിനു മുൻപ് വരെ യൗവ്വനം ആഘോഷിച്ചിരുന്ന ഇപ്പോഴും ആഘോഷിക്കുന്നവരിൽ അദ്ദേഹം എന്ത് ഇടപെടലുകളാവും നടത്തിയിട്ടുണ്ടാവുക? വളരെ റൊമാന്റിക് ആയിരുന്നു ആ മുഖം. എത്ര കണ്ണുകൾ ചുവപ്പിച്ച് നോക്കിയാലും പ്രണയത്തിന്റെ അതിതീക്ഷ്ണമായ ഒരു രശ്മി അദ്ദേഹത്തിൽ നിന്നും പുറപ്പെടാറുള്ളത് ആരോ ഓർത്ത് പറഞ്ഞിട്ടുണ്ട്, തീർച്ചയായും അതൊരു സ്ത്രീ സുഹൃത്ത് തന്നെയാണ്. ഒരിക്കലും പറയാൻ കഴിയാതെപോയ എത്രയോ പ്രണയ കഥകൾ ഓരോരുത്തർക്കും പറയാനുണ്ടാകും! അതുപോലെ ഒരു കാത്തിരിപ്പിന്റെ കഥയാണ് സിന്ധു സൂസൻ വർഗീസ് പറഞ്ഞത്...

 

jayan-seema

താര ഹോട്ടലും ജയനും

 

"ആ വലിയ പ്രകാശമാനമായ ഹാളിൽ , എന്റെ മുൻപിലെ കാഴ്ചകളും ശബ്ദങ്ങളുമൊക്കെ പുതുമയുള്ളവയായിരുന്നു .തടി കൊണ്ടുള്ള , കെട്ടിയടക്കപ്പെട്ട ചെറിയ വേദികയിൽ , രാജപ്രൗഢിയിൽ ഇരു വശത്തും പാറാവുകാരുമായി ഇരിക്കുന്ന ആളെ ആ ഗാലറി സീറ്റിൽ നിന്ന് വ്യക്തമായി കാണാം ..നിരത്തിയിട്ട,പോളിഷിന്റെ തിളക്കമുള്ള ബെഞ്ചുകളിൽ ഇരുന്നു മൈക്കുകളിൽ സംസാരിക്കുന്നവരെയും .പക്ഷെ കൂടെക്കൂടെ മേശ മേലുള്ള ആ നിർത്താത്ത അടി വളരെ അരോചകമായിരുന്നു .എന്റെയൊപ്പം കുടുംബവും പപ്പാ എന്ന് ഞങ്ങൾ വിളിക്കുന്ന ഡാഡിയുടെ ജ്യേഷ്ഠന്റെ കുടുംബവും ഗാലറിയിൽ ഉണ്ട് .പിന്നെ,വേറെയും കുറെ ആളുകളും,പത്രക്കാരും ..

 

കേരളാനിയമസഭയിലെ കാഴ്ചകൾ കണ്ട ഒമ്പതു വയസ്സുകാരിയായ എനിക്ക് പെട്ടെന്ന് തോന്നിയത് ,സ്കൂളിലെ ബ്രേക്ക് സമയത്തു ഞങ്ങൾ കുട്ടികൾ പോലും ഇത്ര ബഹളം വയ്ക്കില്ലല്ലോ എന്നാണ് ."ഹും ..നമ്മുടെ റോസമ്മക്കൊച്ചമ്മയുടെ (ഹെഡ്മിസ്ട്രസ് )കയ്യിൽ ഇവരെയൊക്കെ കിട്ടണം " അടുത്തിരുന്ന ചേച്ചിയോട് ഞാൻ പിറുപിറുത്തു .പാസും എടുത്ത് ഈ ബഹളം കേട്ടിരിക്കുന്നതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല .

 

സത്യം പറഞ്ഞാൽ അന്ന് ഞങ്ങൾ തിരുവനന്തപുരത്തു വന്നത് ,അമേരിക്കൻ സന്ദർശനം കഴിഞ്ഞെത്തുന്ന ഞങ്ങളുടെ അമ്മച്ചിയെ സ്വീകരിക്കാനാണ് .അന്നൊക്കെ അപ്പാപ്പന്മാരെയും അമ്മാച്ചന്മാരെയും ഒക്കെ കൊണ്ടുവരാൻ പോകുന്നത് ഞങ്ങൾ കുട്ടികൾക്ക് വളരെ ആഹ്ലാദകരമായ ചടങ്ങാണ് .അംബാസഡർ കാറിലും മറ്റും തിങ്ങിയിരുന്ന്  മൂന്നു നാല് മണിക്കൂർ യാത്ര .ആകെയുള്ള പ്രശ്‍നം ഛർദിലാണ് ..ഞാനും ചേച്ചിയും ഒക്കെ ഇതിൽ ഒട്ടും പിറകോട്ടായിരുന്നില്ല .അനുഭവസ്ഥരുടെ ഉപദേശങ്ങളനുസരിച്ച് ,നാരങ്ങാ മണപ്പിക്കുക,പട്ടിണിക്ക് പുറപ്പെടുക,വയർ നിറയെക്കഴിച്ചിട്ടിറങ്ങുക അങ്ങനെ അടവ് പതിനെട്ടും പയറ്റിയിട്ടും തഥൈവ! .പക്ഷെ ഇതൊന്നും ഞങ്ങളെ നിരുത്സാഹപ്പെടുത്തിയില്ല .

 

തലസ്ഥാനത്തെ കാഴ്ചകളൊക്കെ കണ്ടുകളയാം എന്ന ഉദ്ദേശത്തിലാണ് ഞങ്ങൾ 'താര 'ഹോട്ടലിൽ തലേ ദിവസമേ മുറിയെടുത്തത് .അവിടെ,പരിസരങ്ങളിലായി ഒരു സിനിമാഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു .താടിയും മുടിയുമൊക്കെ വളർത്തിയ സ്വാമിയുടെ വേഷത്തിൽ ജയനെ ആരൊക്കെയോ കണ്ടത്രേ .ജയനും കനകദുർഗയുമൊക്കെ ആ ഹോട്ടലിലാണ് താമസം. ജയനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ടായിരുന്നു .പക്ഷെ എനിക്കും കസിൻ ബിനോയ്ച്ചനും വിശന്നിട്ടു കണ്ണ് കാണാൻ പാടില്ലായിരുന്നത് കൊണ്ട് ജയനെക്കാൾ ഊണിനായിരുന്നു മുൻഗണന .

 

ഒന്നിച്ചുള്ളപ്പോഴൊക്കെ ഞങ്ങളുടെ രണ്ടു പേരുടെയും പതിവ് ഒരു പ്ലേറ്റിൽ മത്സരിച്ചുള്ള ശാപ്പാടാണ് .ഞങ്ങളുടെ അമ്മമാർക്കും അത് സന്തോഷമാണ് .കാരണം "അത് വേണ്ടാ,ഇത് വേണ്ടാ"എന്നൊന്നും പറയാതെ തച്ചിനിരുന്നു തട്ടും .അങ്ങനെ വേഗം റൂം സർവീസ് പറഞ്ഞു ,ഞങ്ങൾ ഊണ് കഴിക്കുന്നതിലുപരി ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിച്ച്  ,വയറു പൊട്ടാറായി ,ഒരു പരുവത്തിലായി .പിന്നെ വൈകിട്ട് എല്ലാവരും കൂടി ,നഗരമൊക്കെ ഒന്ന് കറങ്ങി ,കാഴ്ച്ചകളൊക്കെ കണ്ടു തിരികെ വന്നു .

jayan-angadi

 

പിറ്റേ ദിവസം കാലത്ത് ,ഹോട്ടലിനു താഴെയുള്ള റെസ്റ്റോറന്റിൽ ചെന്നപ്പോൾ അതാ ഞങ്ങളുടെ മുൻപിൽ സാക്ഷാൽ ജയൻ !നല്ല പൊക്കവും ഒത്ത തടിയും സുപരിചിതമായ ആ മന്ദസ്മിതവും ..പപ്പ ജയന്റെ അരികിൽ പോയി പരിചയപ്പെട്ടു. ഞങ്ങളുടെ അടുത്തേക്ക് ജയനതാ  മന്ദം മന്ദം നടന്നു വരുന്നു ."ദേ ഇവൾ ജയന്റെ വലിയ ഫാൻ ആണ് ,കേട്ടോ " എന്നെ ചൂണ്ടി പപ്പാ പറഞ്ഞു .ആറടിപ്പൊക്കത്തിലുള്ള ജയൻ കുനിഞ്ഞു നിന്ന് എനിക്ക് ഹസ്തദാനം ചെയ്തതോടെ ഞാൻ അഭിമാനവിജൃംഭിതയായി ..എന്റെ പേരൊക്കെ ചോദിച്ചു .സോമൻചേട്ടൻ (എം ജി സോമൻ ) ഞങ്ങളുടെ അയൽവാസിയും സ്നേഹിതനുമാണെന്നു ഡാഡി പറഞ്ഞപ്പോൾ ഇനിയും തിരുവല്ലയിൽ വരുമ്പോൾ ഞങ്ങളുടെ വീട്ടിലും വരാമെന്നു വാക്ക് തന്നു.

 

പിന്നീട്, ശ്രീകുമാരൻ തമ്പി സാറിന്റെ " ഏതോ ഒരു സ്വപ്നം" എന്ന ആ ചിത്രം റിലീസ് ചെയ്തപ്പോൾ കാണാൻ അവസരം കിട്ടിയില്ല .എന്നാൽ ഇടവപ്പാതിക്കാർമേഘം പോലെ പ്രണയം തിങ്ങി വിങ്ങുന്ന 'പൂമാനം ' എന്ന സുന്ദര ഗാനവും 'ശ്രീപദം ',വിരഹാർദ്രമായ 'ഒരു മുഖം മാത്രം കണ്ണിൽ' ഇവയൊക്കെയും എല്ലാ മലയാളികളുടെയും എന്ന പോലെ ഞങ്ങളുടെയും ഹൃദയത്തിലും അധരത്തിലും  സ്ഥാനം പിടിച്ചു . ഞങ്ങളുടെ വീട്ടിൽ ഡാഡി ദിവസേന നടത്തിയിരുന്ന (സ്വന്തം )ഗാനമേള ഈ പാട്ടുകൾ ഇല്ലെങ്കിൽ അപൂർണമായിരുന്നു 

 

രണ്ടു വർഷത്തിനകം അഭ്രപാളിയിലെ ജയന്റെ മാസ്മരികത എന്നെയും ഒരു ആരാധികയാക്കി മാറ്റിയിരുന്നു ."കണ്ണും കണ്ണും" എന്ന അങ്ങാടി എന്ന പടത്തിലെ ആ പാട്ടിനെ ആ മായിക സാന്നിധ്യത്തിൽ നിന്ന് കാലത്തിനു പോലും അടർത്തി മാറ്റാനാവുമോ? താര ഹോട്ടലിൽ വച്ച് കണ്ടു മുട്ടിയ കൊച്ചാരാധികയെ കാണാൻ എന്നെങ്കിലും ഒരിക്കൽ വരുമെന്ന് ഞാൻ വിശ്വസിച്ചു .

 

പിൽക്കാലത്തു ആറു വർഷക്കാലം തിരുവനന്തപുരത്തു പഠിച്ചപ്പോൾ  താര ഹോട്ടലിനെ പറ്റി  നടത്തിയ എന്റെ അന്വേഷണം വിഫലമായി. താര ഹോട്ടൽ ഇന്നില്ല..ജയനെന്ന ജ്വലിക്കുന്ന താരവും..എങ്കിലും,ഒരു സുഖദസ്മരണയായി ആ കൂടിക്കാഴ്ച്ച വാടാതെ മനസ്സിൽ നില്കുന്നു .'ഏതോ ഒരു സ്വപ്നം' പോലെ...."

 

അങ്ങാടിയിലെ ഡയലോഗും ട്യൂഷൻ ജോലിയും

 

സിന്ധു ജയനെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കുന്നിടത്ത് നിന്നും അപർണ വിനോദ് സംസാരിച്ചു തുടങ്ങുന്നത് ജയന്റെ ആ വാചകത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചുമാണ്,

"Maybe we are poor...coolies...trolley pullers...but we are not beggars!"

 

"എത്ര രസായിട്ടാണ് അദ്ദേഹം ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം സംസാരിച്ചത്. വിവാഹം കഴിച്ച് ചെന്നപ്പോൾ എനിക്ക് ജോലിയുണ്ടായിരുന്നില്ല, അവിടെ ചെന്ന് അവിടുത്തെ വീട്ടുജോലികൾ മാടിനെപ്പോലെ ചെയ്തു, രണ്ടു പിള്ളേരുണ്ടായി അവരെ നോക്കി വളർത്തി, അദ്ദേഹത്തിന്റെ അമ്മയെയും അച്ഛനെയും നോക്കി, ആശുപത്രിയിൽ കിടന്നപ്പോൾ ഒപ്പം നിന്നു. സാമ്പത്തികമായി എന്റെ കുടുംബം പിന്നോട്ട് ആയതിനാൽ ഒരു അപകർഷതാബോധം ഇപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് എത്ര പറഞ്ഞാലും എന്തൊക്കെ കേട്ടാലും മിണ്ടാതെ കേൾക്കും. 

 

അസുഖം മാറിക്കഴിഞ്ഞപ്പോൾ 'അമ്മ വീണ്ടും പഴയതു പോലെ അധികാരം തുടങ്ങും. നോക്കിയത് ആരെന്നു പോലും മറക്കും. ഒരു നാൽപ്പതു കഴിഞ്ഞപ്പോൾ എനിക്കെന്തൊക്കെയോ നഷ്ടപ്പെടുന്നത് പോലെ തോന്നിത്തുടങ്ങി. ട്യൂഷൻ എടുക്കാൻ ഇഷ്ടമായിരുന്നു,. പക്ഷെ എനിക്ക് പണം കിട്ടുന്നത് ആർക്കും ഇഷ്ടമല്ല, കൈ നീട്ടി വാങ്ങുന്നവൾ ആയിരുന്നാൽ മതി എന്നതുപോലെ ചീത്തയും പറയും. പക്ഷെ ഞാൻ ഒരുദിവസം അടുത്ത വീട്ടിലെ കുട്ടിയെ ട്യൂഷൻ എടുത്ത് തുടങ്ങി. 'അമ്മ എതിർത്തിട്ടും ഞാൻ നിർത്തിയില്ല, എനിക്കിനിയും അത് കേൾക്കാൻ വയ്യെന്ന് തോന്നി. സ്വന്തമായി കുറച്ചു കാശ് കയ്യിൽ വേണമെന്ന് തോന്നി. ആയിടയ്ക്കാണ് ടിവിയിൽ അങ്ങാടി വരുന്നത്. 

 

വിവാഹത്തിന് മുൻപ് കൗമാരത്തിൽ ജയന്റെ ആ നിഷ്കളങ്കമായ ചിരി നോക്കിയിരുന്നിട്ടുണ്ട്, ആരാധനയുണ്ടായിരുന്നു, അതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമ എപ്പോൾ വന്നാലും കാണാൻ ശ്രമിക്കാറുണ്ട്. സിനിമ കണ്ടു കൊണ്ടിരുന്നപ്പോഴാണ് പ്രശസ്തമായ ആ മാസ്സ് ഡയലോഗ്...  സത്യത്തിൽ എന്റെ രോമങ്ങൾ എഴുന്നു പോയി. ഞാനുൾപ്പെടയുള്ള പലരും ഉറക്കെ പറയാൻ ആഗ്രഹിച്ച വാക്കുകളാണത്. ആ നിമിഷം ഞാൻ അദ്ദേഹത്തെ പ്രണയിച്ചു. 

 

വീട്ടിൽ എന്റെ മക്കളുടെ അച്ഛനെക്കാൾ പ്രണയിച്ചു. ആ വാചകത്തിൽ നിന്നാണ് ഞാൻ മറുത്തു പറയാൻ ശീലിച്ചത്. വല്ലാത്തൊരു ആത്മാഭിമാനമായിരുന്നു പിന്നെയങ്ങോട്ട്. അത് ആദ്യമായല്ല ഞാൻ കേൾക്കുന്നത്, പക്ഷെ നമ്മുടെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കേൾക്കുമ്പോൾ മാത്രമാണ് ഓരോ വാചകങ്ങൾക്കും ജീവനുണ്ടാവുക! ഭർത്താവിനോട് പോലും ഞാൻ എന്റെ ഇഷ്ടങ്ങളെക്കുറിച്ച് വ്യക്തമായി പറയാൻ പഠിച്ചു, ആത്മാഭിമാനം നമ്മളെ മറ്റൊരാളാക്കി മാറ്റും. ഇപ്പോൾ രണ്ടു വർഷം കഴിഞു, വീടിന്റെ ഒരു വശത്ത് ഒരു ചെറിയ ചായ്പ്പ് ഉണ്ടാക്കി, അൻപതോളം കുട്ടികൾ ഉണ്ടായിരുന്നു, കോവിഡ് കാരണം ഓൺലൈൻ വഴിയാണ് ട്യൂഷൻ. ആർക്കും ഒരു പരാതിയുമില്ല. "

 

കേൾക്കുമ്പോൾ അപർണയുടെ ജീവിതവും തീരുമാനങ്ങളും അമ്പരപ്പ് ഉണ്ടാക്കിയേക്കാം, ബെന്യാമിൻ പറഞ്ഞത് പോലെ ഒരു കഥ അത്, അനുഭവിക്കുന്ന കാലം വരെ കഥ മാത്രമാണല്ലോ. ടെലിവിഷനുകളിൽ കാണിക്കുന്ന സ്കിറ്റുകളിൽ ഏറ്റവുമധികം ട്രോൾ ചെയ്യപ്പെട്ട നായകനെന്ന നിലയിൽ ജയൻ മുന്നിലുണ്ട്, അത് അദ്ദേഹം അപൂർണ്ണവിരാമമിട്ടു ജീവിതത്തിൽ നിന്നു എളുപ്പത്തിൽ ഇറങ്ങിപ്പോയതുകൊണ്ടു മാത്രമാണെന്ന് കരുതുന്നില്ല. 

 

അത്രമേൽ റൊമാന്റിക്ക് ആയ കണ്ണുകളും പൗരുഷ സൗന്ദര്യം പേറുന്ന ശരീരവും അദ്ദേഹത്തിനുണ്ടായിരുന്നു, ഓരോ കഥാപാത്രങ്ങളിലും ജീവിച്ചിരുന്നു. ഒരു സ്ത്രീയുടെ കണ്ണുകളിലൂടെ നോക്കുമ്പോൾ ജനാലയിൽ നിന്നു നോക്കുന്ന രണ്ടു കണ്ണുകൾ മാത്രമല്ല അവൾക്കുള്ളത്, അത് അദ്ദേഹത്തെച്ചുറ്റി കവലകളിലും രാവുകളിലും ഇരുട്ടിലും പകലിലും നടക്കുന്നുണ്ടാവും. പിൻഭംഗി കാട്ടി വളർത്തു മൃഗത്തെ എണ്ണയിടുന്ന ആ രൂപത്തിൽ ആർത്തിയോടെ നോക്കുന്നതിലും ഒരു ശരിയുണ്ട്. ഇഷ്ടപ്പെട്ട പുരുഷ സങ്കൽപ്പത്തെ ഒരു കാലഘട്ടത്തിലെ സ്ത്രീകളിൽ വളർത്തിയെടുക്കാനും വേർതിരിക്കാനും അത് സഹായിച്ചിട്ടുണ്ട്, എന്നാൽ കണ്ണുകളിൽ കാമം നിറച്ചു നോക്കുന്ന സ്ത്രീകളെ ഇന്നാരും തെറ്റായി വ്യാഖ്യാനിക്കുമെന്നു തോന്നുന്നില്ല. 

 

"look he has a big ass "എന്ന് പരസ്യമായി പറയാൻ മടിയില്ല സിനിമയിലും യഥാർത്ഥ ജീവിതത്തിലും പെൺകുട്ടികൾക്ക്. അതുകൊണ്ട് ജയനെ പ്രേം നസീറും സത്യനും ഒരുക്കി വച്ച റൊമാന്റിക്- സീരിയസ് ജീവിത കാഴ്ചപ്പാടിൽ നിന്നും തികച്ചും വ്യത്യസ്തമായ  അൽപ്പം വില്ലനിസാമുള്ള എന്നാൽ പ്രണയം കണ്ണുകളിലും ശരീരത്തിലും പേറുന്ന നായകനായി അടയാളപ്പെടുത്താൻ ഒട്ടും വിഷമമില്ല. ഇന്നത്തെ കാലത്തേ പെൺകുട്ടികളുടെ പുരുഷ കാഴ്ചപ്പാടുകൾക്ക് മാറ്റമുണ്ടാകും, എന്നാൽ ആ പഴയ കാലങ്ങളിൽ കൗമാരം തൊട്ടിരുന്നവർക്ക് ഇന്നും ജയൻ ഒരു ഇടിവെട്ട് മനുഷ്യൻ തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com