ADVERTISEMENT

കുഞ്ഞുണ്ടായതിനു ശേഷം അഭിനയം നിറുത്തിയോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇൻഡസ്ട്രിയിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി മിയ ജോർജ്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും ആയതിനു ശേഷം അഭിനയം നിർത്തിയിട്ടില്ലെന്ന് തെളിയിക്കേണ്ടത് ഒരു ടാസ്ക് ആയെന്ന് മിയ മനോരമ ഓൺലൈനോടു പറഞ്ഞു. മിയയും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ജയ് മഹേന്ദ്രൻ എന്ന വെബ് സീരിസിന്റെ പ്രമോഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മിയ ജോർജ്. 

മിയയുടെ വാക്കുകൾ: ‘‘സിനിമ എന്ന മേഖല ഇഷ്ടമായതിനാൽ ഇതിനകത്ത് തുടരണം എന്ന ആഗ്രഹത്തിലാണ് നിൽക്കുന്നത്. വിവാഹത്തിനു ശേഷം അഭിനയം നിറുത്തണമെന്ന ഉദ്ദേശമൊന്നും എനിക്കില്ലായിരുന്നു. സിനിമയൊക്കെ കമ്മിറ്റ് ചെയ്ത് ഇരിക്കുമ്പോഴാണ് ഞാൻ വിവാഹിതയാകുന്നത്. കോവിഡ് സമയത്തായിരുന്നു എന്റെ കല്യാണം. കോവിഡ് ഭയങ്കരമായി കൂടി ലോക്ഡൗൺ ആയി ഇരിക്കുകയായിരുന്നല്ലോ. അതിനിടയിൽ ഗർഭിണിയായി. ലോക്ഡൗണും നിയന്ത്രണങ്ങളുമൊക്കെ മാറിയപ്പോഴേക്കും ഡെലിവറി കഴിഞ്ഞ് ഞാനും ഫ്രീ ആയി.

കല്യാണത്തിനു മുൻപ് കമ്മിറ്റ് ചെയ്തു വച്ചിരുന്ന ഒന്നു രണ്ടു സിനിമകൾ എന്റെ ഗർഭകാലത്തിന്റെ സമയത്ത് ചെയ്യാൻ പറ്റാതെ വന്നപ്പോൾ അഡ്വാൻസ് തിരിച്ചു കൊടുത്തിരുന്നു. സിനിമയിൽ തുടരാൻ ഞാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പ്രൊഡക്ഷൻ കൺട്രോളർമാർ ഉൾപ്പടെ കുറച്ചു ആളുകൾ എന്നോടു ചോദിച്ചു, ‘ഇനി സിനിമ ചെയ്യുമോ? കുഞ്ഞ് ഒക്കെ ആയില്ലേ, ഇനി അഭിനയിക്കുമോ’ എന്നൊക്കെ! അങ്ങനെ, ഒരാളായി... രണ്ടാളായി... മൂന്നാമത്തെ ആളും കൂടി ചോദിച്ചപ്പോൾ എനിക്ക് ഷോക്കിങ് ആയി തോന്നി. ഞാൻ ആലോചിച്ചു, ഇവരൊക്കെ എന്താണ് പ്രതീക്ഷിക്കുന്നത്, ഞാൻ പോകണം എന്നാണോ? ഞാൻ ഇനി സിനിമയിൽ വരില്ല എന്നാണോ കരുതുന്നത്? അപ്പോൾ എനിക്കു തോന്നി, ഞാൻ അഭിനയം നിർത്തിയിട്ടില്ലെന്ന് ഇവർക്ക് മനസ്സിലാക്കി കൊടുക്കണം എന്ന്. അതിപ്പോൾ എന്റെ ഒരു ടാസ്ക് ആയി മാറിയിരിക്കുകയാണ്.

miya-actress2

ഞാൻ ഇവിടെ ഉണ്ട്. ഇനിയും വർക്ക് ചെയ്യും എന്നുള്ളത് എനിക്ക് കാണിച്ചു കൊടുക്കേണ്ട അവസ്ഥയാണ്. അതുകൊണ്ട്, അതിനായി ഒരോ വർക്കും എടുത്തു ചെയ്യേണ്ടി വന്നു. മുൻപ് അങ്ങനെയൊരു സമ്മർദ്ദം ഇല്ലായിരുന്നു. അഭിനയിക്കുന്നുണ്ട് എന്ന് കാണിച്ചു കൊടുക്കാൻ വേണ്ടി വർക്ക് എടുക്കേണ്ടി വരാറില്ല. ഇഷ്ടമുള്ളത് ചെയ്യുക എന്നതായിരുന്നു രീതി. കുഞ്ഞ് ആയിക്കഴിഞ്ഞപ്പോൾ അഭിനയം തുടരുന്നുണ്ട് എന്ന് കാണിക്കുക എന്നത് സമ്മർദ്ദമായി മാറി. ഞാൻ ഇവിടെ ഉണ്ടെന്നു തെളിയിക്കാൻ എടുത്തു ചെയ്ത കഥാപാത്രങ്ങളിലൊന്നാണ് ജയ് മഹേന്ദ്രനിലെ പ്രിയ.’’

English Summary:

Chat with Miya George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT