ADVERTISEMENT

അമാന്യമായ ഭാഷ ഹിംസയാണ്; അതുകൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവും. ജനാധിപത്യത്തിന്റെ ആത്യന്തികലക്ഷ്യം ഓരോ മനുഷ്യജീവിയുടെയും അന്തസ്സാണ്. ഹീനമായ ഭാഷ ഉപയോഗിക്കുമ്പോൾ തരംതാഴുന്നതു കേൾക്കുന്നവനല്ല, പറയുന്നവനാണ്. ഒരാൾ എന്നത് അയാളുടെ ഭാഷയാകുന്നു.

എം.എൻ.കാരശ്ശേരി

നമ്മൾ വഴിവക്കിൽ, കടത്തിണ്ണയിൽ ഒക്കെ കണ്ടുമുട്ടുന്ന സാധാരണ മനുഷ്യരോടു സംസാരിച്ചാൽ ആർക്കും പ്രതീക്ഷിക്കാൻപോലും കഴിയാത്ത ജീവിതദർശനങ്ങൾ കേൾക്കാം. ഒരാളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടല്ല ദർശനം ഉരുത്തിരിഞ്ഞുവരുന്നത്. തമിഴ്നാട്ടുകാരോടു സംസാരിച്ചാൽ അതു മനസ്സിലാവും. വെറും സാധാരണക്കാർപോലും തിരുക്കുറളിൽനിന്നു രണ്ടു വാചകം ഉദ്ധരിച്ചു ദാർശനികമായായിരിക്കും സംസാരിക്കുക.

ബെന്യാമിൻ 

കാര്യങ്ങൾ പറയുമ്പോൾ നിർബന്ധമായും പാലിക്കേണ്ട ഉചിതജ്ഞത കൈവിട്ടുപോകുന്നത് വാക്കിലും മനസ്സിലും പാരുഷ്യം പെരുകുന്നതുകൊണ്ടാണ്. പൊതുസ്ഥലത്തുവച്ച് ഒറ്റവാക്കിനാൽ, ഒറ്റ കരണത്തടിയാൽ വ്യക്തികളെ നിരായുധരാക്കിക്കളയുന്ന തരംതാണ പൊലീസ്മുറ പൊതുപ്രവർത്തകരുടെ മാനകഭാഷയാകുന്നുവെങ്കിൽ അതു കാണിക്കുന്നതു പിന്നോട്ടു സൂചിയോടുന്ന ഒരു ഘടികാരത്തെയാണ്. 

എസ്.ഗോപാലകൃഷ്ണൻ

എഴുത്തു നിർത്താനുള്ള തീരുമാനത്തിനു പിന്നിൽ കാരണമുണ്ട്. അതുപക്ഷേ, പരസ്യമായി പറയാനുള്ളതല്ല. എഴുത്തു നിർത്തിയതിൽ ഒട്ടും പശ്ചാത്താപമോ കുറ്റബോധമോ ഇല്ല. എഴുതാതിരിക്കുന്നതു വലിയ തെറ്റാണെന്നും തോന്നുന്നില്ല. സാഹിത്യവും എഴുത്തുകാരും വലിയ സംഭവമാണെന്ന് ഒരിക്കലും കരുതുന്നില്ല.

നളിനി ബേക്കൽ 

2018 മുതൽ തുടർച്ചയായി വെള്ളപ്പൊക്കവും മഴക്കെടുതികളും കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റു ഭവിഷ്യത്തുകളും എല്ലാം ഉണ്ടായിട്ടും, മാധവ് ഗാഡ്​ഗിലിന്റെ മുന്നറിയിപ്പുകൾ ശരിയായിരുന്നെന്നു മനസ്സിലാക്കിയിട്ടും ‘വികസനം’ എന്ന അന്ധവിശ്വാസം ഉപേക്ഷിക്കാൻ കേരളത്തിലെ ഭരണാധികാരികളോ ജനങ്ങളിൽ വലിയൊരു വിഭാഗമോ ഇപ്പോഴും തയാറായിട്ടില്ല.

കാളീശ്വരം രാജ് 

രാഷ്ട്രപതിക്കു റിപ്പോർട്ട് നൽകുക എന്നതു ഗവർണർ സ്വാഭാവികമായി ചെയ്യേണ്ട ജോലിയാണ്. ഓരോ ആഴ്ചയിലും, അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ രാഷ്ട്രപതിക്കു ഗവർണർ റിപ്പോർട്ട് കൊടുക്കുന്നതാണ്. അതിനപ്പുറം, ഞാനിപ്പോൾ രാഷ്ട്രപതിക്ക് എഴുതിക്കളയും എന്നു ഭീഷണിപ്പെടുത്തേണ്ടതില്ല. റിപ്പോർട്ട് നൽകുന്നതു ഭീഷണിയായി പറയേണ്ട കാര്യവുമല്ല.

പി.ഡി.ടി.ആചാരി

സിനിമയില്ലെങ്കിൽ മറ്റേതെങ്കിലും പണിചെയ്തു ജീവിക്കുമെന്നു ചില അഭിനേതാക്കളൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്. എന്നാൽ, എനിക്കു സിനിമയില്ലാതെ ജീവിക്കാൻ പറ്റില്ല. സിനിമയില്ലെങ്കിൽ നാടകത്തിൽ അഭിനയിക്കും. അതുമില്ലെങ്കിൽ തെരുക്കൂത്തെങ്കിലും കളിക്കും. പണ്ടുള്ളവർ പറയുന്നതുപോലെ ആടിയ കാലും പാടിയ വായും ഒരിക്കലുമടങ്ങില്ല.

വിജയരാഘവൻ 

‘മനുഷ്യനെവിടെ’ എന്ന് ഉച്ചത്തിൽ ചോദിച്ചതു വയലാറാണ്. ഈശ്വരനെയും ചെകുത്താനെയും കണ്ടത്രേ. പക്ഷേ, മനുഷ്യനെ ‘മണ്ണിലും വിണ്ണിലും കണ്ടില്ല’ എന്ന്. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഈ ചോദ്യം സംഗതമാണ്. ഡേറ്റയായി മാറപ്പെടുന്ന മനുഷ്യർ തിങ്ങുന്ന ലോകമായി മാറുന്നതു നമ്മുടെ കൺമുന്നിൽത്തന്നെ. നമ്മുടെ ദൈനംദിന ജീവിതം വിവിധതരം ‘പാസ്‌വേഡു’കളിൽക്കൂടിയാണ്. നമ്മുടെ സ്വകാര്യവ്യക്തിത്വം നമ്മുടെ പാസ്‌വേഡുകളാണ്. 

എതിരൻ കതിരവൻ 

ആത്മഹത്യാനിരക്ക് കുത്തനെ വർധിക്കുന്ന കേരളത്തിൽ ആകുലതയിൽപെടുന്നവരെ തിരിച്ചറിയുകയും അവരെ കേൾക്കുകയും ചെയ്യുന്ന മാനസികാരോഗ്യ പ്രഥമ ശുശ്രൂഷകൾ നൽകേണ്ട ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. പ്രതിസന്ധിയിൽ മനസ്സിലെ വിഷമം ആരോടെങ്കിലും തുറന്നുപറയണം. അതു ദൗർബല്യത്തിന്റെ പ്രകടനമല്ല. മറിച്ച്,​ ചോർന്നുപോയ കരുത്ത് വീണ്ടെടുക്കാനുള്ള ഔഷധമാണ്.

ഡോ.സി.ജെ.ജോൺ 

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com