പ്രിയ ഹുസൈൻ, നിനക്കായി ഈ വിജയം

Mail This Article
രാജകുമാരി∙ ഓപ്പറേഷൻ അരിക്കൊമ്പൻ വിജയകരമായി പൂർത്തിയാകുമ്പോൾ അതു വയനാട് റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) സംഘത്തിലെ വെറ്ററിനറി സ്ക്വാഡിലുണ്ടായിരുന്ന താൽക്കാലിക ജീവനക്കാരൻ ഹുസൈൻ കൽപൂരിനുള്ള (31) സ്മരണാഞ്ജലി കൂടിയാണ്.
സെപ്റ്റംബറിൽ തൃശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ കുങ്കിയാനകളെ ഉപയോഗിച്ചു തുരത്തുന്നതിനിടെയാണ് ഹുസൈൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. 2017ൽ ഡോ. അരുൺ സഖറിയ അരിക്കൊമ്പനെ മയക്കുവെടി വച്ചപ്പോൾ അരിക്കൊമ്പന്റെ പുറത്തുകയറി റേഡിയോ കോളർ ഘടിപ്പിക്കാൻ ശ്രമിച്ചതു ഹുസൈനായിരുന്നു.
കരുത്തനായ അരിക്കൊമ്പനെ തൊട്ടറിഞ്ഞ ആദ്യത്തെയാൾ. കുങ്കിയാന ആനമല കലീമിന്റെ പുറത്തു നിന്നാണ് അന്നു ഹുസൈൻ സാഹസികമായി അരിക്കൊമ്പന്റെ പുറത്തേക്കു ചാടിക്കയറിയത്. കോളറിടാനുള്ള ശ്രമം അര മണിക്കൂറോളം നീണ്ടു. ഇതിനിടെ കൊമ്പൻ കുടഞ്ഞു താഴെയിടാൻ ശ്രമിച്ചു. റേഡിയോ കോളറും തെറിപ്പിച്ചു കളഞ്ഞു. ജീവൻ അപകടത്തിലാകുമെന്ന സ്ഥിതിയായതോടെ കലീമിന്റെ പുറത്തേക്കു തിരിച്ചുചാടി രക്ഷപ്പെട്ടു.
ഇപ്പോഴത്തെ ദൗത്യസംഘത്തിലുള്ള വിക്രം (വടക്കനാട് കൊമ്പൻ) കാട്ടാനയായിരിക്കെ, വയനാട്ടിലെ ജനവാസ മേഖലകളിൽ നാശം വിതച്ചിരുന്നപ്പോൾ മയക്കുവെടി വച്ച ശേഷം പുറത്തു കയറി റേഡിയോ കോളർ ഘടിപ്പിച്ചതും ഹുസൈനായിരുന്നു.
ശമ്പളം കുറവായിരുന്നിട്ടും ഇൗ ജോലിയോടുള്ള താൽപര്യം കൊണ്ടായിരുന്നു ഹുസൈൻ 10 വർഷത്തോളം വയനാട് ആർആർടിയിലെ താൽക്കാലിക ജോലിയിൽ തുടർന്നത്.
English Summary: Tribute to RRT member Husain Kalpoor