ബാഡ്മിന്റൻ വേൾഡ് ഫെഡറേഷൻ റഫറിയാകുന്ന ആദ്യ ഇന്ത്യക്കാരി; കോട്ടയത്തെ ജയശ്രീ

Mail This Article
കോട്ടയം∙ രാജ്യാന്തര ബാഡ്മിന്റൻ സംഘടന ബാഡ്മിന്റൻ വേൾഡ് ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) റഫറിയാകുന്ന ആദ്യ ഇന്ത്യക്കാരിയായി കോട്ടയം സ്വദേശി. കോട്ടയം കളത്തിപ്പടിയിലെ ജയശ്രീ നായരാണ് രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിക്കാനുള്ള റഫറിയായി ചരിത്രം സൃഷ്ടിച്ചത്. ബഹ്റൈനെ പ്രതിനിധീകരിച്ചാണ് ജയശ്രീ നായർ ബാഡ്മിന്റൻ രംഗത്തു പ്രവർത്തിക്കുന്നത്. രാജ്യാന്തര മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്നു ജയശ്രീ മനോരമ ഓൺലൈനോടു പറഞ്ഞു.
21 വയസ്സിനു ശേഷമാണ് ജയശ്രീ ബാഡ്മിന്റൻ രംഗത്തേക്കു കടക്കുന്നത്. വിവാഹശേഷം ഭർത്താവിനൊപ്പം ബഹ്റൈനിലെത്തിയ ജയശ്രീ ബാഡ്മിന്റൻ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കോട്ടയം സ്വദേശിയായ ജയശ്രീയുടെ പഠനകാലവും കേരളത്തിനു പുറത്തായിരുന്നു. പിതാവിന്റെ ജോലിയുടെ ഭാഗമായി മഹാരാഷ്ട്രയിലായിരുന്നു ജയശ്രീയുടെ കുടുംബം താമസിച്ചത്. ആറ്റോമിക് എനർജി സെൻട്രൽ സ്കൂളിലും പിന്നീട് വർതക് കോളജിലുമായിരുന്നു പഠനം. പഠനകാലത്ത് അത്‍ലറ്റിക്സായിരുന്നു ജയശ്രീയുടെ പ്രിയമേഖല.

ജയശ്രീയുടെ ഭർത്താവ് ശശിശേഖരൻ നായർ ബഹ്റൈൻ സ്റ്റീലിൽ പ്രൊഡക്‌ഷന്‍ മാനേജരായിരുന്നു. ബാഡ്മിന്റൻ താരമെന്ന നിലയിൽ ബഹ്റൈൻ ഇന്റർനാഷനൽ ടൂർണമെന്റിലും ബഹ്റൈൻ ഇൻർനാഷനൽ ചാലഞ്ച്, വെസ്റ്റ് ഏഷ്യ ടീം ചാംപ്യൻഷിപ് എന്നിവയില്‍ ജയശ്രീ തിളങ്ങി. ബഹ്റൈൻ ഇന്റർനാഷനൽ ചാലഞ്ചിന്റെ സെമി ഫൈനലിലെത്തിയതാണു മികച്ച നേട്ടം.

പരുക്കു ബാധിച്ചതോടെ ബാഡ്മിന്റൻ കളിയിൽനിന്നു പിൻവാങ്ങി. തുടർന്ന് റഫറിയിങ്ങിലേക്കു ചുവടുമാറുകയായിരുന്നു. രാജ്യാന്തര തലത്തിൽ ഒട്ടേറെ മത്സരം നിയന്ത്രിച്ച ജയശ്രീ ഒടുവിലായി ബാഡ്മിന്റൻ ഏഷ്യ ടീം ചാംപ്യൻഷിപ്പിന്റേയും ഭാഗമായി. ബാഡ്മിന്റൻ പരിശീലനത്തിൽ ലെവൽ വൺ കോച്ച് കൂടിയാണു ജയശ്രീ. ബഹ്‍റൈനിൽനിന്നു നാട്ടിലേക്കു മടങ്ങിയെത്തിയെങ്കിലും ജിസിസി രാജ്യത്തെ പ്രതിനിധീകരിക്കാനാണു താൽപര്യമെന്നും ജയശ്രീ പറഞ്ഞു.
English Summary: Jayashree Nair, first Indian woman to become the Badminton World Federation Referee