ADVERTISEMENT

മൂവാറ്റുപുഴ നിർമലാ കോളജിൽ നിസ്‌കാരത്തിന് പ്രത്യേക മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും കെട്ടടങ്ങുന്നതേയുള്ളു. ഇതിനിടെ പ്രതിഷേധത്തിന്റെ ഭാഗമായി പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് പ്രധിഷേധക്കാർ വാഴയിലയിൽ റീത്ത് വച്ചെന്ന അവകാശവാദവുമായുള്ള നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.പോസ്റ്റ് കാണാം.

എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.

∙ അന്വേഷണം

നിർമല കോളജ് പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് റീത്ത് വാർത്ത മുക്കി ചാനലുകൾ  എന്നെഴുതിയ ഒരു കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. ഒരു വീട്ടുമുറ്റത്ത് ഒരു വാഴയിലയില്‍ റീത്ത് വെച്ചിരിക്കുന്നതാണ് വൈറൽ ചിത്രത്തിലുള്ളത്.‌‌

നിർമ്മലാ കോളേജ് പ്രിൻസിപ്പലിന്റെ വീട്ടിൽ ഇത്തരമൊരു പ്രതിഷേധം നടന്നോ എന്നാണ് ഞങ്ങൾ ആദ്യം അന്വേഷിച്ചത്. എന്നാൽ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ല. കോളേജിലെ വിഷയങ്ങൾ പരിഹരിക്കപ്പെട്ടെന്നും വൈറൽ ചിത്രവും പ്രചാരണവും വ്യാജമാണെന്നും കോളേജുമായി ബന്ധപ്പെട്ടവരിൽ നിന്ന് ലഭ്യമായ വിവരം.

പിന്നീട് റിവേഴ്സ് ഇമേജിന്റെ സഹായത്തോടെ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത് എന്ന തലക്കെട്ടോടെ ഇതേ ചിത്രമടങ്ങിയ 2018 മേയ് 13ൽ പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. മട്ടന്നൂരിലെ അയ്യല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത് വച്ചു. കെഎസ്ആര്‍ടിസിയിലെ ഡ്രൈവറായ എന്‍. സുധീറിന്റെ വീട്ടുവരാന്തയിലാണ് റീത്തു കാണപ്പെട്ടത്. വാഴയിലയിലായിരുന്നു മുല്ലപ്പൂവും തുണിയും കൊണ്ടുണ്ടാക്കിയ റീത്ത് വച്ചിരുന്നുത്.റീത്ത് വയ്ക്കുന്നതിന് തലേന്ന് സുധീര്‍ വീട്ടിലുണ്ടായിരുന്നില്ല. പുലര്‍ച്ചെയാണ് റീത്ത് വീട്ടുകാര്‍ കണ്ടത്. ഇതേപ്പറ്റി മട്ടന്നൂര്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.സമാധാനം നില നില്‍ക്കുന്ന പ്രദേശത്തു സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്ലെന്നും പൊലീസ് സംഭവം ഗൗരവത്തോടെ കാണണമെന്നും ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ പുതുക്കുടി പത്രക്കുറിപ്പിലൂടെ അറിയിച്ചു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്

കൂടുതൽ പരിശോധനയിൽ ഇതേ സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു ഫെയ്‌സ്ബുക് പോസ്റ്റും ലഭിച്ചു.പോസ്റ്റ് കാണാം

കോളജ് മാനേജ്‌മെന്റ് നിർമല കോളജിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി നിസ്‌കാര മുറി അനുവദിക്കാൻ കഴിയില്ലെന്ന  ഉറച്ച് നിലപാടുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ എല്ലാവരും ഒരേപോലെ പ്രതിജ്ഞാബദ്ധരാണെന്നും, മൂവായിരത്തിൽ അധികം വിദ്യാർഥികൾ പഠിക്കുന്ന നിർമല കോളജ് ഉയർന്ന മതനിരപേക്ഷ മൂല്യവും സാഹോദര്യവും സഹിഷ്ണുതയും ഉറപ്പുവരുത്താൻ ശ്രദ്ധിക്കുന്ന സ്ഥാപനമാണെന്നും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കു ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങളുടെ അടിസ്ഥാനത്തിൽ, പതിറ്റാണ്ടുകളായി തുടരുന്ന അതേ നയം തന്നെ തുടരുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.വാർത്ത കാണാം

നിര്‍മല കോളജില്‍ പ്രാര്‍ത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികളും രംഗത്തെത്തിയിരുന്നു. പ്രാർഥനയ്ക്കു സ്ഥലം ചോദിച്ച് ഏതാനും വിദ്യാർഥികൾ നടത്തിയ സമരം അംഗീകരിക്കുന്നില്ലെന്ന് മഹല്ലുകളുടെ സംയുക്ത പ്രതിനിധിസംഘം വ്യക്തമാക്കി. മാനേജ്മെന്റുമായി സംഘം ചർച്ച നടത്തി. അറിവില്ലായ്മ മൂലം വിദ്യാർഥികൾ ഉണ്ടാക്കിയ സംഭവങ്ങളിൽ അവർ ഖേദം പ്രകടിപ്പിച്ചു. മൂവാറ്റുപുഴയിലെ മുസ്‌ലിം ജമാഅത്തുകളിലെ നായക സ്ഥാനത്തുള്ള സെൻട്രൽ മഹല്ല് ചീഫ് ഇമാം ഷിഹാബുദ്ദീൻ ഫൈസി, പേട്ട മുഹിയുദ്ദീൻ ജുമാമസ്ജിദ് ഇമാം കാഞ്ഞാർ നിസാർ മൗലവി, ജമാഅത്ത് പ്രസിഡന്റുമാരായ പി.എം. അബ്ദുൽ സലാം, കെ.എം. സെയ്തു മുഹമ്മദ് റാവുത്തർ, പി.എസ്.എ. ലത്തീഫ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നിസ്കാരത്തിനു കോളജിൽ നിന്നു അധികം ദൂരെയല്ലാതെ വനിതകൾക്കു കൂടി സൗകര്യമുള്ള മസ്ജിദ് നിലവിലുള്ളപ്പോൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് അംഗീകരിക്കുന്നില്ലെന്നു സംഘം പറഞ്ഞു. അവിടെ നിസ്കാരത്തിനു പോരായ്മകൾ ഉണ്ടെങ്കിൽ മഹല്ലുകൾ പരിഹാരം കാണുമെന്നും അവർ അറിയിച്ചു

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറൽ ചിത്രം 2018ല്‍ കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത് വച്ച സംഭവമാണെന്നും നിര്‍മല കോളജ് പ്രിന്‍സിപ്പലിന്റെ വസതിയിൽ നടന്നതല്ലെന്നും വ്യക്തമായി. 

∙ വസ്തുത

മൂവാറ്റുപുഴ നിര്‍മല കോളജ് പ്രിന്‍സിപ്പലിന്റെ വീട്ടിൽ റീത്ത് വച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്. മട്ടന്നൂരിലെ ബിജെപി പ്രവര്‍ത്തകനായ എന്‍.സുധീറിന്റെ വീടിനു മുന്നില്‍ 2018ല്‍ റീത്ത് വച്ച സംഭവത്തിന്റെ ചിത്രമാണിത്.

English Summary:The post circulating with the claim of student protest at Muvattupuzha Nirmala College principal's house is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com