ADVERTISEMENT

അന്തരിച്ച രത്തൻ ടാറ്റ നായകളോടുള്ള ആഴമായ വാത്സല്യത്തിന് ഏറെ പ്രശസ്തനായിരുന്നു. 'രത്തന്റെ ഓഫീസ് കമ്പാനിയന്‍' എന്ന് വിളിച്ചിരുന്നത് ഓഫിസിലേക്കുള്ള യാത്രകളിൽ ടാറ്റയുടെ സന്തതസഹചാരിയായിരുന്ന ‘ഗോവ’ എന്ന വളർത്തു നായയെയായിരുന്നു. ഈ നായയുടെ വിശേഷങ്ങൾ ടാറ്റ മുമ്പ് എക്സിലൂടെയും പങ്കുവച്ചിരുന്നു. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം നായകളോടുള്ള എന്റെ സ്‌നേഹം കൂടുകയല്ലാതെ കുറയില്ലെന്ന് രത്തന്‍ ടാറ്റ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ നായ സ്നേഹത്തിന്റെ ഭാഗമായി രത്തൻ ടാറ്റ മുംബൈയിൽ ഒരു നായ സംരക്ഷണ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ടാറ്റയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തു നായ എത്തിയ ഹൃദയഭേദക ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി . വാസ്തവമറിയാം.

∙ അന്വേഷണം

അന്തരിച്ച ടാറ്റയുടെ നായ്ക്കളുടെ ദുഃഖം കണ്ട് താങ്ങാനാവാതെ ജീവനക്കാർ. അന്തരിച്ച രത്തൻ  ടാറ്റയുടെ നായ് പ്രേമം ലോകപ്രശസ്തമാണ്. ജീവിത ദിനചര്യയിൽ സ്വന്തം നായകൾക്ക് വേണ്ടി രണ്ടു മണിക്കൂർ നീക്കിവെച്ച ചരിത്രമാണ് ഉള്ളത്..ഇപ്പോൾ അതിൽ ഒരു നായ അന്ത്യചുംബനം നൽകുന്നതും രണ്ടു ദിവസം ആഹാരം കഴിക്കാതെയുള്ള മൗനവൃതവും ലോക വാർത്തയിൽ ഇടം പിടിച്ചു. മുംബൈ  ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റൽ നായ്ക്കൾക്ക് പുണ്യമാണ്. ഹോസ്പിറ്റലിൽ യഥേഷ്ടം നായ്ക്കളെ കാണുമ്പോൾ ജനങ്ങൾ അത്ഭുതം കൊള്ളുന്നു...ടാറ്റയുടെ  കർശന  നിർദ്ദേശം കാരണം നിരവധി പുലിവാലുകൾ നായ്ക്കൾ മുഖാന്തരം ഹോസ്പിറ്റലിൽ ഉണ്ടാകാറുണ്ട്..ഒരു നായയോട് പോലും മോശമായി പെരുമാറരുതെന്ന ഉപദേശം ജനങ്ങൾ പിന്നീട് അറിയുമ്പോഴാണ്   'ടാറ്റയുടെ  മഹാത്മ്യം അറിയുന്നത്. ടാംഗോ, ടിറ്റോ, ഗോവ എന്നിങ്ങനെയായിരുന്നു ടാറ്റയുടെ പ്രീയപ്പെട്ടെ നായ്ക്കളുടെ പേരുകള്‍ ഇതില്‍ ഗോവ ഒരു തെരുവ് നായയായിരുന്നു. ഇവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അസുഖം വന്നാല്‍ പോലും രത്തന്‍ ഏറെ ആശങ്കാകുലനായി. നായ സ്നേഹം മൂലം, ചാൾസ് രാജകുമാരനില്‍ നിന്നും അവാർഡ് ഏറ്റുവാങ്ങാന്‍ പോലും പോകാതിരുന്ന രത്തന്‍ ടാറ്റ. ഭാരത സ്നേഹത്തിനായി ഷെയർ ചെയ്യുക...എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. വൈറൽ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് കാണാം

tata1

റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ വൈറല്‍ വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ പരിശോധിച്ചപ്പോള്‍ ഇതേ വിഡിയോ ദൃശ്യങ്ങളടങ്ങിയ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 

2022 മേയ് 9ന് സ്പാനിഷ് പത്രമായ  lavanguardia–യിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ സിയൂസ് എന്ന പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട നായ അതിന്റെ ഉടമയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ഹൃദയ ഭേദകമായ ദൃശ്യമാണ് വൈറൽ വിഡിയോയിലുള്ളതെന്ന് വ്യക്തമായി.

റിപ്പോർട്ടിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ പരിശോധിച്ചപ്പോൾ ‘Herrera Nalleli’ എന്ന ടിക്ടോക് യൂസറാണ് ഈ വിഡിയോ പങ്ക്‌വച്ചത്.വിഡിയോയ്ക്ക് 4.6 മില്യൺ കാഴ്ചക്കാരാണുണ്ടായിരുന്നത്. ശവമഞ്ചത്തിലുള്ള തന്റെ യജമാനത്തിയുടെ അരികിൽ വിശ്വസ്തതയോടെയിരിക്കുന്ന സീയൂസ് എന്ന നായയുടെ ദൃശ്യങ്ങളാണിതെന്ന് വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. വടക്കൻ മെക്സിക്കോയിലെ ചിഹുവാഹുവ സ്റ്റേറ്റിലെ സിയുഡാഡ് ജുവാരസിൽ നിന്നുള്ളതാണ് ഈ വിഡിയോ ദൃശ്യങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വൈറൽ വിഡിയോയിലെ ദൃശ്യങ്ങളും ഈ റിപ്പോർട്ടുകളിലുൾപ്പെടുത്തിയിട്ടുണ്ട്.

പിന്നീട് രത്തൻ ടാറ്റയുടെ സംസ്കാരവുമായി ബന്ധപ്പെട്ട വാർത്തകൾ പരിശോധിച്ചപ്പോൾ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി ഒപ്പമുണ്ടായിരുന്ന ‘ഗോവ’ എന്ന വളർത്തു നായ തന്റെ യജമാനന്റെ അവസാന യാത്രയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകളും ഞങ്ങൾക്കു ലഭിച്ചു. രത്തൻ ടാറ്റയുടെ മൃതദേഹം വച്ചിരുന്നിടത്തേക്കെത്തിയ നായയുടെ ദൃശ്യങ്ങളടങ്ങിയ റിപ്പോർട്ടുകൾ കാണാം

ലഭ്യമായ വിവരങ്ങളിൽ നിന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് മെക്‌സിക്കോയില്‍ നിന്ന് പകര്‍ത്തിയ മറ്റൊരു നായയുടെ ദൃശ്യമാണ് രത്തന്‍ ടാറ്റയ്ക്ക് അദ്ദേഹത്തിന്റെ നായ അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ദൃശ്യങ്ങളെന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി.

∙ വസ്തുത

രത്തന്‍ ടാറ്റയ്ക്ക് അദ്ദേഹത്തിന്റെ നായ അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ദൃശ്യമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. രണ്ട് വർഷങ്ങൾക്ക് മുൻപ് മെക്‌സിക്കോയില്‍ നിന്ന് പകര്‍ത്തിയ മറ്റൊരു നായയുടെ ദൃശ്യമാണിത്.

English Summary :A video circulating claiming to be Ratan Tata's dog paying his last respects is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com