ADVERTISEMENT

പുകയില- പുകവലി ജന്യരോഗങ്ങള്‍ നമ്മുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തുന്ന കാലം വിദൂരമല്ല. ഏകദേശം 80 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം പുകയില ജന്യ രോഗങ്ങളാല്‍ മരണമടയുന്നു എന്നാണ് കണക്ക്.  ഇതില്‍  13 ലക്ഷം പേര്‍ പുകവലിക്കാരുടെ സാമിപ്യം മൂലം പുക ശ്വസിക്കാനിടയാകുന്ന ഹതഭാഗ്യരത്രേ.  ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷത്തോളം ആളുകള്‍ക്ക് പുകയില-പുകവലി ജന്യരോഗങ്ങളാല്‍ ജീവന്‍ നഷ്ടപ്പെടുന്നു. ഇത്തരം രോഗങ്ങളാല്‍ മരണമടയുന്ന 80% പേരും അവികസിത-വികസ്വര രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്ന വസ്തുത നാം അതീവ പ്രാധാന്യത്തോടെ പരിഗണിക്കണം.

പുകയില വ്യവസായഭീമൻമാരുടെ  ഇടപെടലുകളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക (Protecting children from Tobacco Industry Interference) എന്ന സന്ദേശമാണ് ഇക്കുറി. പുകയിലപുകവലി നിയന്ത്രണം പരാജയപ്പെടുത്താനുള്ള കമ്പനികളുടെ നടപടികളെ തുറന്നുകാട്ടി, അതിനെ കുറിച്ച് സര്‍ക്കാരുകളേയും, നയരൂപീകരണ സമതികളെയും, പൊതുജനത്തെയും ബോധവല്‍കരിക്കുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണം കൊണ്ട് പ്രാധാനമായും ലക്ഷ്യമിടുന്നത്.

കേവലം ഒരു ദു:ശീലമെന്നതിലുപരി ലോക രാഷ്ട്രങ്ങളെ തന്നെ നിയന്ത്രിക്കുന്ന ഒരു സാമ്പത്തിക ശക്തിയായി പുകയില വ്യവസായം ഇന്ന് വളര്‍ന്ന് കഴിഞ്ഞു. വികസിത രാജ്യങ്ങളില്‍ പുകവലിയിലുണ്ടായ കുറവ് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ നികത്താമെന്നുള്ള കച്ചവട കണ്ണുമായി ബഹുരാഷ്ട്ര പുകയില കമ്പനികള്‍ നമ്മുടെ നാട്ടില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ പുകവലി സൃഷ്ടിക്കുന്ന ആരോഗ്യ സാമൂഹ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

Representative image. Photo Credit:Nopphon Pattanasri/istockphoto.com
Representative image. Photo Credit:Nopphon Pattanasri/istockphoto.com

ആരോഗ്യപ്രശ്നങ്ങള്‍
ദൂഷ്യഫലങ്ങള്‍ മാത്രമുള്ള ഗുണപരമായ യാതൊന്നുമില്ലാതെ ഒന്നാണ് പുകവലിയും, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും എന്നു പറയാതെ വയ്യ. പുകയില ഒരു വര്‍ഷം 60 ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ഏകദേശം 10 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. 90% ശ്വാസകോശ കാന്‍സറിന്‍റെയും 25% ഹൃദ്രോഗത്തിന്‍റെ കാരണവും പുകവലിയല്ലാതെ മറ്റൊന്നുമല്ല. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലുമെത്രയോ കൂടുതല്‍ ആയിരിക്കാനാണ് സാധ്യത. പുകവലി മൂലമുണ്ടാകുന്ന അസുഖങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. പ്രധാനപ്പെട്ട പുകയിലപുകവലി ജന്യ രോഗങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിച്ചു നോക്കാം.


Representative image. Photo Credit: Chinnapong/Shutterstock.com
Representative image. Photo Credit: Chinnapong/Shutterstock.com

ശ്വാസകോശം: ശ്വാസകോശ കാന്‍സര്‍, വിട്ടുമാറാത്ത ചുമ (ക്രോണിക്ക് ബ്രോങ്കിറ്റിസ്, എംഫിസീമ), കുട്ടികളിലെ ആസ്ത്മ, കൂടാതെ ആസ്ത്മ അധികരിക്കല്‍
ഹൃദയം: ഹൃദയാഘാതം, രക്തക്കുഴലുകളെ ബാധിക്കുന്ന ഗാന്‍ഗ്രീന്‍, രക്ത പ്രവാഹം തടസ്സപ്പെടല്‍
മസ്തിഷ്കം: പക്ഷാഘാതം, ബുദ്ധിമാന്ദ്യം, വിഷാദരോഗങ്ങള്‍.
മറ്റുള്ളവ: വിവിധ അവയവങ്ങളിലെ കാന്‍സറുകള്‍ (വായ, തൊണ്ട, അന്നനാളം, ആമാശയം,പാന്‍ക്രിയാസ്, വൃക്ക, മൂത്രസഞ്ചി, ഗര്‍ഭാശയ കാന്‍സറുകള്‍), രക്താര്‍ബുദം, ആമാശയത്തിലെയും, കുടലിലേയും വ്രണങ്ങള്‍, വന്ധ്യത, ഉദ്ധാരണശേഷിക്കുറവ്, പ്രമേഹം, ഗര്‍ഭമലസല്‍. ഈ പട്ടിക അപൂര്‍ണ്ണമാണെന്നും, ഇനിയും നിരവധി രോഗങ്ങള്‍ ഇതിലേയ്ക്ക് ചേര്‍ക്കാനുണ്ടെന്നുമുള്ള വസ്തുത നാം മനസ്സിലാക്കണം. 

ദൂഷ്യഫലങ്ങള്‍ക്കു കാരണം?
പുകയിലയിലും പുകയിലും നാലായിരത്തിലധികം രാസവസ്തുക്കളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അതില്‍ ഏതാണ്ട് 40 ല്‍ അധികം ഘടകങ്ങള്‍ മാരകമായ കാന്‍സര്‍ ഉണ്ടാക്കുന്നവയാണ്. പോളിസൈക്ലിക്ക് അരോമാറ്റിക്ക് ഹൈഡ്രോ കാര്‍ബണുകള്‍, നൈട്രോസമിനുകള്‍, വിനൈല്‍ക്ലാറൈഡ്, ആര്‍സെനിക്, നിക്കല്‍ തുടങ്ങിയവ പുകയിലടങ്ങിയ പ്രധാന കാന്‍സര്‍ ജന്യ വസ്തുക്കളാണ്. കൂടാതെ ശരീരത്തിന്‍റെ സാധാരണ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന നിരവധി പദാര്‍ത്ഥങ്ങള്‍ പുകയിലയില്‍ അടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ നിഷ്ക്രിയ പുകവലി (പാസ്സീവ് സ്മോക്കിംഗ്) പുകവലിക്കാത്തവര്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും രോഗങ്ങള്‍ സമ്മാനിക്കുന്നു എന്ന സത്യം വിസ്മരിക്കരുത്.  

Representative image. Photo Credit: Mixmike/istockphoto.com
Representative image. Photo Credit: Mixmike/istockphoto.com

പുകവലി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇതിനൊക്കെ പുറമെയാണ്. നമ്മുടെ നാട്ടിലെ അല്പ വരുമാനക്കാരും, അര്‍ധ പട്ടിണിക്കാരുമൊക്കെ വരുമാനത്തിന്‍റെ 30% വരെ പുകവലിക്കായി ഉപയോഗിക്കുന്നു എന്ന വസ്തുത ഭീകരമായ ഒരവസ്ഥയല്ലേ വരച്ചുകാട്ടുന്നത്. എങ്കില്‍ പുകവലി നിര്‍ത്തിയേക്കാം എന്നു വിചാരിക്കുമ്പോഴാണ്  മറ്റൊരു പ്രശ്നം കടന്നുവരുന്നത്. പുകയില ഉപയോഗിക്കാനും അങ്ങനെ നമ്മെ അതിനടിമയാക്കാനും കാരണക്കാരന്‍ നിക്കോട്ടിനാണ്. നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന ഈ രാസ വസ്തുവാണ് വീണ്ടും വീണ്ടും പുകവലിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

പുകവലി എന്നെന്നേക്കുമായി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ധാരാളം പുകവലിക്കാരുണ്ട്. നിരവധി പ്രാവശ്യം പുകവലി നിര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരും ഒട്ടേറെയുണ്ട്. ഇത്തരക്കാരുടെ പ്രശ്നം അനുതാപപൂര്‍ണ്ണം കണ്ട് അവരെ സഹായിക്കേണ്ടത് സമൂഹത്തിന്‍റെ ബാധ്യതയാണ്.

ആധുനിക വൈദ്യശാസ്ത്രത്തിന് എന്തുചെയ്യാം?
പുകവലിക്കാരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവാനും വേണ്ട ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുവാനും നമുക്ക് കഴിയണം. കൂടാതെ ശരീരത്തിലെ നിക്കോട്ടിന്‍റെ അളവ് പടിപടിയായി കുറച്ച് പുകവലി പൂര്‍ണ്ണമായി നിര്‍ത്താന്‍ അവരെ സഹായിക്കേണ്ടതുണ്ട്. പലര്‍ക്കും പുകവലിനിര്‍ത്താന്‍ വേണ്ടിയുള്ള മരുന്നുകള്‍ കുറച്ച് കാലത്തേക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാല്‍ അവ ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമേ കഴിക്കാവൂ എന്ന കാര്യം മറക്കരുത്.  

smoking-DjelicS-istockphoto
Representative image. Photo Credit: Djelics/istockphoto.com

ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്കും, സെമിനാറുകള്‍ക്കും പുകയില - പുകവലി നിയന്ത്രണ കാര്യത്തില്‍ ഏറെ പങ്ക് വഹിക്കാനാകും. സ്കൂള്‍ കുട്ടികളുടെയും, യുവജനങ്ങളുടെയുമിടയില്‍ പുകയില വിരുദ്ധ പ്രചാരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.  ഇക്കാര്യത്തില്‍ സാമൂഹ്യ- സന്നദ്ധ സംഘടനകള്‍ക്കുള്ള പങ്ക് നിര്‍ണ്ണായകമാണ്. പുകവലിക്കെതിരെയുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്കും പ്രസക്തി ഏറെയാണ്. പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയും, പുകയില- പുകവലി പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രഗവണ്‍മെന്‍റ് നടപടിയും  ഈ രംഗത്തുണ്ടായ സുപ്രധാന കാല്‍വെപ്പുകളാണ്. പാന്‍ മസാല നിരോധിച്ച കേരള സര്‍ക്കാരിന്‍റെ നടപടി പൊതുജനാരോഗ്യ രംഗത്ത് ഏറെ ഗുണം ചെയ്യുന്ന ഒന്നായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല.

അടുത്ത പത്ത് വര്‍ഷം കൊണ്ടെങ്കിലും ഒരു പുകയില, പുകവലി രഹിത ലോകം കെട്ടിപ്പെടുക്കാന്‍ നമുക്ക് സാധിക്കുമെങ്കില്‍ അതു നമ്മോടും ഭാവി തലമുറയോടും ചെയ്യുന്ന ഏറ്റവും വലിയ സേവനമായിരിക്കും.

English Summary:

No Smoking Day - 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com