ADVERTISEMENT

കാലാവസ്ഥ വ്യതിയാനം സൃഷ്‌ടിച്ച ആഘാതം ആഗോള കശുവണ്ടി ഉൽപാദനത്തിലും വൻ വിള്ളലുവാക്കുന്നു. കനത്ത വരൾച്ചയിൽ പല  രാജ്യങ്ങളിലും തോട്ടണ്ടി ഉൽപാദനം കുത്തനെ കുറഞ്ഞപ്പോൾ ശക്തമായ മഴയ്‌ക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കശുമാവ്‌ തോട്ടങ്ങൾക്ക്‌ കഴിയാഞ്ഞത്‌ വിവിധ രാജ്യങ്ങളിൽ വിളനാശത്തിനും ഇടയാക്കി. 

കശുമാവ്‌ കൃഷിയിൽ അതിവേഗം ബഹുദൂരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഐവറി കോസ്റ്റിൽ വിളവ്‌ ചുരുങ്ങി. അവരുടെ മുഖ്യ വരുമാനമാർഗങ്ങളിൽ ഒന്നാണ്‌ കശുവണ്ടി. വലുതും ചെറുതുമായ കശുമാവ്‌ തോട്ടങ്ങളാൽ സമൃദ്ധമാണവിടം. ഘാനയിൽ ഇത്‌ ഓഫ്‌ സീസണാണെങ്കിലും കാലാവസ്ഥ വ്യതിയാനം മൂലം അവിടെയും ഇക്കുറി ഉൽപാദനം കുറഞ്ഞതിനാൽ വിൽപ്പനയിൽനിന്നും അവർ ഇതിനകം പിൻവലിഞ്ഞു. 

ഈ രണ്ടു രാജ്യങ്ങൾക്കു പുറമേ താൻസാനിയയിൽനിന്നും ഇന്ത്യ കശുവണ്ടി ഇറക്കുമതി ചെയ്യുന്നുണ്ട്‌. ബ്രസീൽ, നൈജീരിയ, ഇന്തൊനീഷ്യ, വിയറ്റ്‌നാം, മൊസാംബിക്, കെനിയ തുടങ്ങിയ രാജ്യങ്ങളെല്ലാം കശുമാവു കൃഷിയിലും കയറ്റുമതിയിലും മുൻപന്തിയിൽ തന്നെയാണ്‌. 

ശരിയായ ജലസേചനവും വളപ്രയോഗങ്ങളും കീടനിയന്ത്രണങ്ങളിലും ശ്രദ്ധയൂന്നിയുള്ള കാര്യക്ഷമമായ കാർഷിക രീതികളാണ്‌ പല ഉൽപാദകരാജ്യങ്ങളും അനുവർത്തിക്കുന്നത്‌. ഇത്‌ അവരുടെ കശുവണ്ടി വിളവ് വർധിപ്പിക്കുന്നതിൽ മുഖ്യ ഘടകമായി. എന്നാൽ എൽ‐ലിനോ പ്രതിഭാസം മൂലം വിവിധ രാജ്യങ്ങളിൽ തോട്ടണ്ടി ഉൽപാദനത്തിൽ സംഭവിച്ച കുറവ്‌ രാജ്യാന്തര തലത്തിൽ ഉൽപ്പന്ന വില കുതിച്ചു കയറാൻ അവസരം ഒരുക്കുന്നു. 

ഇന്ത്യയും കശുമാവു കൃഷിയിൽ വൻ ശക്തിതന്നെയാണ്‌. ഗോവയും കേരളവും മാത്രമല്ല, മഹാരാഷ്‌ട്രയും ആന്ധ്രയും കർണാടകവുമെല്ലാം ഉയർന്ന അളവിൽ കൃഷി ചെയുന്നുണ്ടെങ്കിലും ആഭ്യന്തര–വിദേശ വിൽപ്പന മുന്നിൽക്കണ്ട്‌ വലിയ തോതിൽ തോട്ടണ്ടി ഇറക്കുമതിയും നാം  നടത്തുന്നുണ്ട്‌. നിലവിൽ കിലോ 110 രൂപ പ്രകാരമാണ്‌ ഇറക്കുമതി നടന്നിട്ടുള്ളത്‌. സംസ്ഥാന കശുവണ്ടി വികസന കോപ്പറേഷനാണ്‌ ഇറക്കുമതിക്കു ചുക്കാൻ പിടിക്കുന്നത്‌. 

മുൻകാലങ്ങളിൽ തോട്ടണ്ടിയുടെ ലഭ്യത ആഗോളവിപണിയിൽ ഉയർന്ന അളവിലായിരുന്നു. എന്നാൽ, ആഭ്യന്തര തലത്തിൽ തോട്ടണ്ടി സംസ്കരണം  പ്രോത്സാഹിപ്പിക്കാൻ കയറ്റുമതി നിരോധിച്ചു വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ചില രാജ്യങ്ങൾ നടത്തിയ നീക്കം ഇന്ത്യൻ വ്യവസായികളെ പ്രതിസന്ധിലാക്കുന്നു. കേരളത്തിലെ തന്നെ പല വ്യവസായികളുടെയും ആവശ്യത്തിന്റെ 25 ശതമാനം ചരക്കു പോലും പല അവസരത്തിലും ലഭ്യമാകാത്ത അവസ്ഥയാണ്‌. 

രണ്ടു ലക്ഷം ടണ്ണിൽ അധികം തോട്ടണ്ടി ഉൽപാദിപ്പിക്കുന്ന ബെന്നിൽ എന്ന രാജ്യം തോട്ടണ്ടി കയറ്റുമതി പൂർണമായി നിരോധിച്ചതു വിദേശ സംസ്‌കരണ മേഖലയ്‌ക്ക്‌ കനത്ത പ്രഹരമായി. പുതിയ സാഹചര്യത്തിൽ കശുവണ്ടി വിലയിൽ ശക്തമായ മുന്നേറ്റ സാധ്യതയാണു തെളിയുന്നത്‌. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 80 മുതൽ 100 വരെ ശതമാനം നിരക്ക്‌ ഉയരാൻ ഇടയുണ്ടെന്ന്‌ ഈ മേഖലയിലുള്ളവരുടെ വിലയിരുത്തൽ. 

കേരളം ഓണത്തിന്‌ ഒരുങ്ങുകയാണ്‌. ഈ അവസരത്തിൽ ബംബർ വിൽപ്പനയാണ്‌ വ്യവസായികൾ കണക്കുകൂട്ടുന്നത്‌. കശുവണ്ടി വികസന കോർപ്പറേഷൻ ഓണവേളയിൽ 25 കോടി രൂപയുടെ വിൽപ്പന മുന്നിൽ കാണുന്നു. നിലവിൽ 320 ഗ്രേഡ്‌ കശുവണ്ടി കിലോ 965 രൂപയിലും 210 ഗ്രേഡ്‌ 1220 രൂപയുമാണ്‌ പല വിപണികളിലും രേഖപ്പെടുത്തുന്നത്‌.

ഒക്‌ടോബർ വരെയുള്ള കാലയളവിലെ ആവശ്യങ്ങൾക്കു വേണ്ടിയുള്ള തോട്ടണ്ടി കോർപ്പറേഷൻ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്‌. ഇതിനിടെ കൃഷി വികസിപ്പിക്കാൻ അഞ്ചു ലക്ഷം കശുമാവ്‌ തൈകൾ നേരത്തെ കർഷകർക്കു സമ്മാനിച്ച്‌ വിളവ്‌ ഉയർത്താൻ ഉപകരിച്ചു. എട്ടു വർഷം മുമ്പ്‌ തുടക്കംകുറിച്ച ഈ പദ്ധതി പ്രയോജനപ്പെടുത്തിയ കർഷകർ രണ്ടു വർഷത്തിനുള്ളിൽ തന്നെ വിളവടുപ്പു തുടങ്ങി. 

കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ കശുമാവ്‌ കൃഷി വ്യാപിപ്പിക്കാൻ കൃഷി വകുപ്പ്‌ മുൻകൈയെടുത്താൽ നമ്മുടെ ആവശ്യത്തിനു വേണ്ട കശുവണ്ടിയിൽ വലിയ പങ്ക്‌ ഇവിടെ തന്നെ ഉൽപാദിപ്പിക്കാനാവും. വിളവ്‌ ഉയർന്ന ഇനം തൈകൾ വികസിപ്പിക്കുന്ന കാര്യത്തിൽ ഊന്നൽ നൽക്കുന്നതിനൊപ്പം തോട്ടണ്ടിയുടെ യന്ത്രവൽകൃത സംസ്‌കരണത്തിനും ശ്രമം നടത്തിയാൽ കശുവണ്ടി കയറ്റുമതിയിൽ നമുക്ക്‌ കൂടുതൽ മുന്നേറാനാവും. 

നിലവിൽ കൊല്ലം ജില്ലയിലാണ്‌ കൃഷി വ്യാപിച്ചു നിൽക്കുന്നതെങ്കിലും കണ്ണൂർ, കാസർകോട്‌, പത്തനംതിട്ട, വയനാട്‌ മേഖലയിലും കശുമാവ്‌ കൃഷി വ്യാപകമാണ്‌. അതേസമയം ഹൈറേഞ്ച്‌ മേഖലയിൽ പ്രത്യേകിച്ച്‌ ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും കൃഷി വികസിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഉദ്ദേശിച്ച വിജയം കണ്ടെത്തിയില്ല.

ഓഗസ്റ്റ്‌ രണ്ടാം പകുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്സവ സീസണിനു തുടക്കം കുറിക്കും. മധുര പലഹാര നിർമാതാക്കളിൽ നിന്നും മറ്റു മേഖലകളിൽ നിന്നും പതിവിലും ഉയർന്ന ഡിമാൻ‍ഡ് ഇക്കുറി വിപണി മുന്നിൽ കാണുന്നു. ഇതിനിടെ ഉത്തരേന്ത്യയിൽ വിവാഹ സീസണിന്‌ തുടക്കം കുറിക്കുന്നതോടെ കശുവണ്ടിപ്പരിപ്പ്‌ വ്യാപാര രംഗം അക്ഷരാർഥത്തിൽ ചൂടുപിടിക്കും. പുതിയ തോട്ടണ്ടി സീസണിന്‌ ജനുവരി വരെ ഇന്ത്യ കാത്തിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com