ADVERTISEMENT

മതം, രാഷ്ട്രീയം, ബഡ്ജറ്റ്, സാമ്പത്തിക ശാസ്ത്രം എന്നിവ അന്തരീക്ഷത്തിൽ ബൗദ്ധികമായി ഇടപെട്ടുകൊണ്ടേയിരിക്കുന്നു. മിക്ക പുരുഷൻമാരും ബൗദ്ധിക സംവാദങ്ങളിലൂടെയാണ് പൗരുഷം പ്രകാശിപ്പിക്കുന്നത്. ഹൃദയം വേണ്ടാത്ത സംവാദങ്ങളിലൂടെ. എന്നെപ്പോലെ ചില സ്ത്രീകൾ ബൗദ്ധികതയിൽ ആകൃഷ്ടരായി, ആവേശം കൊണ്ട്, ഈ ഹൃദയമില്ലാത്ത പുരുഷൻമാർക്ക് തങ്ങളുടെ ഹൃദയവും ജീവിതവും ഉപാധികളില്ലാതെ അടിയറ വയ്ക്കും. തുണികളിലെ നിറങ്ങൾ പോലെയാണത്. കാലവും സമയവും നിറം കെടുത്താത്തതായി ഒന്നുമില്ല.

ഈ തിരിച്ചറിവ് ഹൃദയത്തെ നിഷേധിക്കാനല്ല അശ്വതിയെ പ്രേരിപ്പിക്കുന്നത്. വൃഥാവ്യായാമം നടത്തി ബൗദ്ധികതയുടെ സിംഹാസനം സ്വന്തമാക്കാനുമല്ല. ഹൃദയത്തെ വീണ്ടും തേടാൻ. അറിയാൻ. ഉൾക്കൊള്ളാൻ. ഹൃദയത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കാൻ. അതു സ്ത്രീയുടെ ഹൃദയമാണ്. പുരുഷൻ കൽപിച്ചുകൊടുത്ത വികാര, വിചാരങ്ങളുടെ മാത്രം കൽത്തുറുങ്കല്ല. മാറിനടക്കാനും തള്ളിക്കളയാനും നോ പറയാനും സ്വന്തം വഴി കണ്ടെത്തി നടക്കാനും കഴിവും കരുത്തുമുള്ള ഹൃദയം തന്നെ. മലയാളിയായിരിക്കെത്തന്നെ യൂറോപ്യൻ രാജ്യങ്ങളിലേക്കോ ആഫ്രിക്കയിലേക്കോ പോലും മനസ്സു കൊണ്ട് സഞ്ചരിക്കാനും അവിടങ്ങളിലെ സ്ത്രീകളുടെ നിതാന്ത സൗഹൃദം സ്വന്തമാക്കാനും അവരുടെ വേദനകൾ പങ്കിടാനും കഴിയുന്ന സാഹോദര്യം. അര നൂറ്റാണ്ട് പിന്നോട്ടു സഞ്ചരിക്കാനും ഇന്നത്തെ കാലത്തിന്റെ തിരുമുറിവുകൾ ഏറ്റെടുക്കാനും വേണ്ടപ്പോൾ ഭാവിയിലേക്കു കുതിക്കാനും ശേഷിയുള്ള ഉൾക്കരുത്ത്. തള ഇടാനും ഇട്ടുകൊടുത്ത തള മുറിച്ചെറിയാനും തള ഇല്ലാതെ തന്നെ സ്ത്രീത്വത്തിൽ അഭിമാനിക്കാനും കഴിയുന്ന ഇഛാശക്തി. 

സംവാദങ്ങൾക്കു ശേഷവും ബാക്കിയാകുന്നത് വിചാരങ്ങളേക്കാൾ വികാരങ്ങളാണെന്ന ആത്മവിശ്വാസമുണ്ട് തളയിലെ സ്ത്രീകൾക്ക്. കാലം, ദേശം, ഭാഷ, മാറി വരുന്ന പ്രസ്ഥാനങ്ങൾ. എല്ലാറ്റിനുമുപരി, ഹൃദയം കൊണ്ട് ലോകത്തെ പ്രതിരോധിക്കുന്നവർ. ഒരിക്കൽ വിധേയത്വത്തിന്റെ പടുകുഴിയിൽ വീണുപോയെങ്കിലും പുരുഷനെതിരെ പിടിച്ചുനിൽക്കാനും അതിജീവിക്കാനും ശ്രമിക്കുന്നവർ. വീണു പോകുന്നുണ്ട്. നിസ്സഹായ ആകുന്നുണ്ട്. നിരാശ്രയം ദുർബലമാക്കുന്നുണ്ട്. എന്നാൽ, അബലയല്ലാതെ, ചാപല്യമില്ലാതെ പുതിയ കാലത്തെ നേർക്കു നേർ നേരിടുന്നുമുണ്ട്. അതിനുള്ള ചങ്കുറപ്പും കരളുറപ്പും ധാരാളമുള്ളവർ. കേരളീയ സ്ത്രീയുടെ വിവിധ കാലങ്ങളിലൂടെയുള്ള വികാസ പരിണാമങ്ങളുടെ വിശാല ചരിത്രത്തിന്റെ ചുരുക്കെഴുത്ത് കൂടിയാണ് അശ്വതിയുടെ തള എന്ന കഥാസമാഹാരം. 

ഒരു രാത്രിയുടെ ആഹ്ലാദമാണ് രാധികയെ പ്രലോഭിപ്പിച്ചത്. അതു മാത്രമല്ല. ഒട്ടേറെ രാത്രികളുടെ കയ്പും ചവർപ്പും കൂടിയാണ് ഒരു രാത്രിയെ തിര‍ഞ്ഞെടുക്കാൻ അവളെ പ്രലോഭിപ്പിച്ചത്. എന്നാൽ, രാത്രി പുലർന്നപ്പോൾ ഉടുതുണി പോലും കാണാനില്ലായിരുന്നു. രാത്രിയുടെ കൂട്ടുകാരനും ഇല്ലായിരുന്നു. ഒട്ടും വൈകിച്ചില്ല. ചാറ്റ്ജിപിടിയുടെ സഹായം തേടി. 

എ വുമൺ. ചീറ്റഡ്. ലോസ്റ്റ് ഓൾ ക്ലോത്ത്സ്. ഹൗ ടു എസ്കേപ്പ് ഫ്രം ഹോട്ടൽ റൂം. ഗിവ് സജഷൻസ്. 

ഉടൻ വന്നു പത്തോളം പരിഹാരങ്ങൾ. എഐയുടെ ബുദ്ധിയിൽ വിരിഞ്ഞ കോമൺ സെൻസ്. എന്നാൽ അവയും പരാജയപ്പെട്ടപ്പോൾ ഗൂഢാലോചനയിൽ പങ്കുപറ്റിയ കൂട്ടുകാരി മാത്രമായി ആശ്രയം. അവൾക്കും ഒന്നും ചെയ്യാനാവില്ലായിരുന്നു. അവൾ തന്നെയാണ് അയാളുട‌െ പേര് നിർദേശിച്ചത്. അവർ ഒരുമിച്ച് ഒരിക്കൽ ഡിന്നർ കഴിച്ച അതേ ഹോട്ടലിൽ നിന്നാണു രക്ഷ വേണ്ടത്. അയാളെത്തന്നെ വിളിച്ചു. വരികയും ചെയ്തു. അതും ഇഷ്ടനിറമായ ഇൻഡിഗോ നിറത്തിലുള്ള ഉടുപ്പുമായി. 

രാധികയ്ക്ക് എന്തുകൊണ്ടാണ് അയാളെത്തന്നെ വിളിക്കേണ്ടിവന്നതെന്ന സംശയത്തിൽ അവൾ അകപ്പെട്ട ചക്രവ്യൂഹത്തിൽ നിന്നുള്ള പരിഹാരത്തിനൊപ്പം സർഗാത്മകതയുടെ സൗന്ദര്യവുമുണ്ട്. പെണ്ണെഴുത്തിൽ നിന്ന്, പ്രചാരണത്തിൽ നിന്ന്, പ്രകടന പത്രികയിൽ നിന്ന് അശ്വതിയുടെ എഴുത്തിനെ രക്ഷിക്കുന്നതും കലയോടുള്ള പ്രതിബദ്ധതയാണ്. അല്ലെങ്കിൽ സ്ത്രീകൾക്കു വേണ്ടി മാത്രം എഴുതപ്പെട്ട ആഹ്വാനമായി തള പരിമിതപ്പെടുമായിരുന്നു. 

കാലാഹരണപ്പെട്ട കാൽപനികത എന്ന ആരോപണം ഈ സമാഹാരത്തിലെ ചില കഥകൾക്കു നേരെയെങ്കിലും ആരോപിക്കാവുന്നതാണ്. അതിൽ കുറച്ചു സത്യമുണ്ടുതാനും. എന്നാൽ, ഒരു കഥ വായിച്ച് ഇഷ്ടപ്പെടുമ്പോൾ കാൽപനികനോ ആധുനികനോ എന്ന ആശങ്ക അലട്ടേണ്ടതില്ല. ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ തകരുമെന്നു പേടിക്കുന്നത് പുരുഷൻമാർ കുത്തകയായി കൊണ്ടുനടക്കുന്ന അതേ ബൗദ്ധികതയുടെ സിംഹാസനം തന്നെയല്ലേ. അതു തള്ളിക്കളഞ്ഞല്ലേ ഹൃദയത്തിന്റെ ഭാഷയെ സ്വീകരിച്ചതും ഉൾക്കൊണ്ടതും. പിന്നെയെന്തിനു മടിക്കണം. തള അഭിമാനത്തോടെ, സന്തോഷത്തോടെ അണിയുക. 

ഞാൻ മൊബൈൽ എടുത്ത്, കോണ്ടാക്ട്സിൽ നിന്ന് ഒഎന്‍എസ്(വൺ നൈറ്റ് സ്റ്റാൻഡ്) എന്ന നമ്പർ ബ്ലോക്ക് ചെയ്ത്, ഡിലീറ്റ് ആക്കി, മടക്കയാത്രയ്ക്കായി കാത്തുനിന്നു. 

എങ്ങോട്ട് എന്ന പുരുഷ ചോദ്യം വേണ്ട. 

എന്തിനെന്ന തുറിച്ചുനോട്ടവും വേണ്ട. 

ആശങ്ക തീരെ പാടില്ല. 

നീണ്ടു നിവർന്നു കിടക്കുകയാണ് വഴി... ബൈ.... 

തള 

അശ്വതി അരവിന്ദാക്ഷൻ

സൈകതം ബുക്സ് 

വില: 130 രൂപ

English Summary:

Malayalam Book ' Thala ' Written by Aswathy Aravindakshan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com