‘ഞാന്‍ അങ്ങനെയൊരു ആളല്ല’; മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് എം.ജി ശ്രീകുമാര്‍

Mail This Article
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ഗായകന്‍ എം.ജി ശ്രീകുമാര്‍. വലിച്ചെറിഞ്ഞത് മാലിന്യമല്ലായിരുന്നുവെന്നും വീട്ടുമുറ്റത്തു വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണെന്നും എം.ജി ശ്രീകുമാർ പ്രതികരിച്ചു. എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് അധികൃതര്‍ ഗായകനിൽ നിന്ന് പിഴ ഈടാക്കിയതോടെയാണ് സംഭവം ചർച്ചയായത്.
എം.ജി ശ്രീകുമാറിന്‍റെ വാക്കുകള്‍: ‘‘ഞാന്‍ അന്ന് വീട്ടില്‍ ഇല്ലായിരുന്നു, കായല്‍ തീരത്ത് ഒരു മാവ് നില്‍പ്പുണ്ട്. അതില്‍ നിന്ന് ഒരു മാങ്ങാ പഴുത്തത് ചീഞ്ഞ് അളിഞ്ഞ് നിലത്ത് വീണു. അതിന്‍റെ അണ്ടി പേപ്പറില്‍ പൊതിഞ്ഞ് വേലക്കാരി എറിഞ്ഞതാണ്. ഞാന്‍ ഒരിക്കലും മാലിന്യം വലിച്ചെറിയുന്ന ആളല്ല.’’
നാലു ദിവസം മുൻപ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി. പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.
തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.