അലക്സേജിന്റെ തട്ടിപ്പ് 600 സ്ഥാപനങ്ങളിൽ; സ്ഥാപനത്തിന്റെ ആസ്തി 1.60 ലക്ഷം കോടി രൂപ

Mail This Article
തിരുവനന്തപുരം ∙ ഇന്റർപോൾ അറിയിച്ചതിനെത്തുടർന്ന് വർക്കലയിൽ പൊലീസ് അറസ്റ്റ് ചെയ്ത അലക്സേജ് ബെസിക്കോവ് ലോകത്തെ 600 പ്രധാന കോർപറേറ്റ് സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സെർവർ ഹാക്ക് ചെയ്ത് പണം തട്ടിയ പ്രതി. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ശുദ്ധജല, വൈദ്യുതി വിതരണ കമ്പനികളെയാണ് ഏറ്റവും അവസാനം കഴിഞ്ഞവർഷം തട്ടിപ്പിനിരയാക്കിയത്.
പിടിച്ചെടുത്ത ലാപ്ടോപ് തുറക്കാൻ പാസ്‌വേഡ് നൽകില്ലെന്ന പിടിവാശിയിലാണ് അലക്സേജ്. ഇയാളുടെയും ബിസിനസ് പാർട്നറായ റഷ്യൻ പൗരൻ അലക്സാണ്ടർ മിറ സെർദയുടെയും ആകെ ആസ്തി 1.60 ലക്ഷം കോടി രൂപയാണെന്നു പൊലീസ് പറയുന്നു. ലഹരി, കുട്ടികളുടെ അശ്ലീല വിഡിയോ, ഹാക്കിങ് വഴി ലഭിക്കുന്ന ബിറ്റ്കോയിൻ എന്നിവയുടെ ഇടപാട് നടത്തുന്ന ഗാരന്റെക്സ് എന്ന ക്രിപ്‌റ്റോ കറൻസി എക്സ്ചേഞ്ച് ഇവർ രണ്ടുപേരുടെയും ഉടമസ്ഥതയിലാണ്.
ലിത്വാനിയൻ പൗരനായ അലക്സേജ് മോസ്കോ യൂണിവേഴ്സിറ്റിയിൽനിന്നുള്ള കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. നാലു ദിവസം മുൻപ് കമ്പനിയുടെ ഡാർക്ക് വെബ് ഇടപാടുകൾ തന്റെ ചിത്രം സഹിതം ബിബിസി റിപ്പോർട്ട് ചെയ്തതോടെയാണ് വർക്കലയിൽനിന്നു റഷ്യയിലേക്കു മടങ്ങാൻ അലക്സേജ് തിടുക്കം കൂട്ടിയത്. വാർത്ത വന്നയുടൻ തന്നെ ഭാര്യ യൂലിയെയും മകനെയും റഷ്യയിലേക്കു മടക്കി.
സാധാരണ ഫീച്ചർ ഫോൺ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇതിൽനിന്നു ലഭിച്ച 3 മലയാളികളുടെ വിവരങ്ങൾ പൊലീസ് തേടുന്നുണ്ട്.