ADVERTISEMENT

ന്യൂഡൽഹി∙ കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾക്കിടെ, അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പാക്കിസ്ഥാനിൽ ശനിയാഴ്ച വൈകീട്ട് മുതൽ ഇന്റർനെറ്റിൽ അപ്രതീക്ഷിത ‘തടസ’ങ്ങൾ. ഇന്റർനെറ്റ് അസാധാരണമാംവിധം മെല്ലെപ്പോക്കു തുടങ്ങിയതോടെ, സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ പാക്കിസ്ഥാനിലെ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനാകുന്നില്ല. യുട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഏറെക്കുറെ നിശ്ചലമായ മട്ടാണ്. ഇതിനിടെയാണ്, ദാവൂദ് ഇബ്രാഹിം അതീവ ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ഒരു ആശുപത്രിയിൽ അതീവ സുരക്ഷാ സംവിധാനങ്ങളോടെ ചികിത്സയിലാണെന്ന വിവരം പുറത്തുവരുന്നത്.

ശനിയാഴ്ച മുതൽ ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. പാക്ക് ഭരണകൂടം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഇക്കാര്യം ഇന്നു രാവിലെ മുതലാണ് പുറത്തായത്. ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച ഏറെക്കുറെ പൂർണമായും പാക്കിസ്ഥാനിൽ ഇന്റർനെറ്റ് നിശ്ചലമായതിന്, ദാവൂദിന്റെ ആശുപത്രി വാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. പ്രത്യേകിച്ചും, ദാവൂദ് ഇബ്രാഹിം അന്തരിച്ചു എന്ന് ഉൾപ്പെടെ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിൽ.

അതേസമയം, പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ പദ്ധതിയിട്ടിരുന്ന വിർച്വൽ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റർനെറ്റ് തടസമെന്നാണ് അവരുടെ വാദം. ഇമ്രാൻ ഖാൻ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനു തടയിടുകയാണ് പാക്ക് സർക്കാരിന്റെ ലക്ഷ്യമെന്ന് പിടിഐ വാദിക്കുന്നു. ഇതിനിടെയാണ്, ഇന്റർനെറ്റ് തടസങ്ങൾക്കു പിന്നിലെ ‘ദാവൂദ് കണക്ഷൻ’ ചർച്ചയാകുന്നത്.

പതിറ്റാണ്ടുകളായി ഇന്ത്യ തിരയുന്ന കുപ്രസിദ്ധ കുറ്റവാളി എന്ന നിലയിൽ, ദാവൂദ് ഇബ്രാഹിമിന്റെ വാസസ്ഥലം ഉൾപ്പെടെ എക്കാലവും തർക്ക വിഷയമാണ്. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് വർഷങ്ങളായി ഇന്ത്യ വാദിക്കുമ്പോഴും, അവിടെയില്ലെന്നാണ് മാറിമാറി വന്ന പാക്ക് സർക്കാരുകളുടെയും സുപ്രധാന ശക്തിയായ പാക്ക് സൈന്യത്തിന്റെയും വാദം. ദാവൂദ് കറാച്ചിയിലുണ്ടെന്ന് അടുത്തിടെ ഒരു ബന്ധു തന്നെ ദേശീയ അന്വേഷണ ഏജൻസിയോടു (എൻഐഎ) വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ്, അതീവ ഗുരുതരാവസ്ഥയിൽ ദാവൂദ് ആശുപത്രിയിലാണെന്ന വാർത്ത വരുന്നത്. അതും, പാക്കിസ്ഥാനിലെ കറാച്ചിയിൽ.

അതീവ സുരക്ഷയിലാണ് ഇവിടെ ദാവൂദിന്റെ ആശുപത്രി വാസവമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കറാച്ചിയിലെ ആശുപത്രിയുടെ ഒരു നില പൂർണമായും ദാവൂദിനായി ഒഴിച്ചിട്ടിരിക്കുകയാണ്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണിത്. ദാവൂദിന്റെ കുടുംബാംഗങ്ങൾക്കും ആശുപത്രിയിലെ ഉന്നതർക്കും മാത്രമേ ഇവിടേക്കു പ്രവേശനമുള്ളൂ എന്നാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

250ൽ അധികം പേരുടെ ജീവനെടുക്കുകയും നൂറൂ കണക്കിനാളുകൾക്ക് പരുക്കിനു കാരണമാകുകയും ചെയ്ത 1993ലെ മുംബൈ ബോംബാക്രമണത്തോടെയാണ് ദാവൂദ് പൂർണമായും ഇന്ത്യ വിട്ടത്. ഇന്ത്യൻ ഏജൻസികൾ വ്യാപകമായ അന്വേഷണം നടത്തുന്നതിനിടെ ദാവൂദ് പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടെന്നാണ് വിശ്വസനീയമായ വിവരം. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ ഒത്താശയോടെയാണ് ദാവൂദ് ഈ ആക്രമണം നടത്തിയതെന്നും ‘കരാർ പ്രകാരം’ ഐഎസ്ഐ തന്നെ ദാവൂദിന് പാക്കിസ്ഥാനിൽ ഒളിസങ്കേതം ഒരുക്കിയെന്നുമാണ് പ്രചാരണം.

English Summary:

Internet services disrupted in Pakistan amid hospitalization reports of Dawood Ibrahim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com