പാലക്കാടിനോട് വൈകാരിക അടുപ്പം, പാർട്ടി ഏൽപ്പിച്ച ദൗത്യം വ്യക്തിപരമായ താൽപര്യങ്ങൾക്കു മുകളിൽ: ഷാഫി പറമ്പിൽ

Mail This Article
പാലക്കാട്∙ കോൺഗ്രസ് കരുത്തുറ്റതാകുക എന്നതിന്റെ സാരം ഇന്ത്യാ രാജ്യം ശക്തിപ്പെടുക എന്നതാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വ്യക്തിപരമായ താൽപര്യങ്ങൾക്കു മുകളിലാണ് പാർട്ടി ഏൽപ്പിച്ച ദൗത്യം. വിശാലമായ ജനാധിപത്യ പ്രക്രിയയാണ് തിരഞ്ഞെടുപ്പ്. അതിനിർണായക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരേണ്ടത് പ്രധാനമാണ്. തന്റെ പ്രവർത്തന മേഖലയായ പാലക്കാടിനോട് പദവികൾക്കപ്പുറം വൈകാരികമായ അടുപ്പമാണുള്ളതെന്നും ഷാഫി പറഞ്ഞു.
Read Also: മുരളീധരനെയിറക്കി തൃശൂർ ‘എടുക്കാൻ’ കോൺഗ്രസ്; വടകരയിൽ ഷാഫി, ആലപ്പുഴയിൽ കെ.സി, വയനാട്ടിൽ വീണ്ടും രാഹുൽ
ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലെ 16 സീറ്റുകളിൽ ഉൾപ്പെടെ 39 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന് ഡൽഹിയിൽ പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എന്നിവരും പട്ടികയിൽ ഇടംപിടിച്ചു. വടകരയിലെ സിറ്റിങ് എംപി കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായി. തിരുവനന്തപുരത്ത് ശശി തരൂർ ഉൾപ്പെടെ മറ്റു മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാർക്കു തന്നെ അവസരം നൽകി.