‘പുറത്തുവന്നത് ആർഎസ്എസിന്റെ യഥാർഥ മനസിലിരിപ്പ്; സഭാ സ്വത്തിനെക്കുറിച്ചുള്ള പരാമർശം നൽകുന്നത് ആപൽ സൂചനകൾ’

Mail This Article
തിരുവനന്തപുരം∙ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയതിനു ശേഷം കത്തോലിക്കാ സഭയെ ഉന്നംവച്ചു നീങ്ങുകയാണു സംഘപരിവാറെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ വന്ന ലേഖനത്തെ വിമർശിച്ചുകൊണ്ടാണു മുഖ്യമന്ത്രി രംഗത്തെത്തിയത്.
‘‘സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമർശം ചില ആപൽ സൂചനകളാണു തരുന്നത്. ഓർഗനൈസർ വെബ്‌സൈറ്റിൽനിന്ന് ആ ലേഖനം പിൻവലിച്ചെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആർഎസ്എസിന്റെ യഥാർത്ഥ മനസ്സിലിരിപ്പാണ്. സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ഭൂരിപക്ഷ വർഗീയതയുടെ, അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തിൽ കാണാൻ കഴിയുന്നത്’’– മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവച്ച് പടിപടിയായി തകർക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാനെന്നും പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ സംയുക്തമായി നിന്ന് ഇതിനെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.