അതിജീവനത്തിന്റെ ‘മധുരം’ പകർന്ന് മലയാളി വീട്ടമ്മ; കേക്ക് നിർമാണത്തോടു കൂട്ടുകൂടി ബിനു

Mail This Article
അബുദാബി∙ പ്രത്യാശയുടെ ക്രിസ്മസിനായി കേക്കും വൈനുമൊരുക്കി ആഘോഷം മധുരതരമാക്കുകയാണു മലയാളി വീട്ടമ്മ. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട തിരുവനന്തപുരം പട്ടം സ്വദേശി ബിനു സാം അലക്സ് ആണ് അതിജീവനത്തിന്റെ പുതുവഴി തേടിയത്. യുഎഇയിലെ പ്രമുഖ എയർലൈനിൽ ജീവനക്കാരിയായിരുന്ന ബിനു സാമിന് കോവിഡിന്റെ തുടക്കത്തിൽതന്നെ ജോലി നഷ്ടപ്പെട്ടിരുന്നു.
പുതിയൊരു ജോലി കിട്ടാൻ പ്രയാസമായ കാലത്താണ് കേക്ക് നിർമാണത്തോടു കൂട്ടുകൂടിയത്. കുടുംബ സുഹൃത്തുക്കൾക്കും കൂട്ടുകാർക്കും നൽകിയപ്പോൾ അവരും പ്രോത്സാഹിപ്പിച്ചു. ഇതോടെ വീട്ടിൽ തയാറാക്കിയ രുചികരമായ കേക്കുകൾക്കു ആവശ്യക്കാർ കൂടി. പ്ലം കേക്ക്, കപ് കേക്ക്, ചോക്ലേറ്റ്, വനില, സ്ട്രോബറി, ആപ്പിൾ, ഓറഞ്ച്, കിവി, പാർട്ടി കേക്കുകളെല്ലാം ചെയ്തുകൊടുക്കുന്നു. ഒന്നര–രണ്ടു കിലോ തൂക്കമുള്ള കേക്ക് 50 ദിർഹത്തിനാണ് നൽകുന്നത്. കപ് കേക്ക് വലുപ്പവും ഡിസൈനും അനുസരിച്ച് 1–3 ദിർഹം.

ഗുണമേന്മയും വിലക്കുറവുമാണ് ആകർഷണം. പള്ളികളിലും സ്കൂളിലും മറ്റും നടക്കുന്ന ചാരിറ്റി പരിപാടികൾക്കു സൗജന്യമായി കപ് കേക്ക് നിർമിച്ചു നൽകുന്നതും പതിവാണ്. കൂടാതെ മുന്തിരി, പച്ച ആപ്പിൾ, അരി, ചെറുനാരങ്ങ, പ്ലംസ് തുടങ്ങിയവകൊണ്ട് അസ്സൽ വൈൻ നിർമിച്ച് നൽകുന്നു. ഒരാഴ്ച മുൻപ് മുസഫയിലെ ഇന്റീരിയർ ഡിസൈൻ കമ്പനിയിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചെങ്കിലും പാഷൻ കൈവിടാൻ ഒരുക്കമല്ല ഇവർ. ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് പരമ്പരാഗത, പുത്തൻ മാതൃകയിലുള്ള കേക്കുകൾ ഉണ്ടാക്കിക്കൊടുക്കും.
ഏതാണ്ട് 45 മിനിറ്റുകൊണ്ട് സാമാന്യം വലിപ്പത്തിലുള്ള പ്ലം കേക്ക് തയാറാക്കും. മനസ്സുവച്ചാൽ ജീവിതം മധുരതരമാക്കാമെന്ന് ബിനു സാം പറയുന്നു. ഭർത്താവ് സാം അലക്സും മക്കളായ സിയ, സിൻഡ എന്നിവരുടെ പിന്തുണയാണ് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം പകരുന്നത്.