വെള്ളൂർ കെപിപിഎൽ; കടലാസ് ഉൽപാദനം ഒന്നു മുതൽ

Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിൽനിന്നു (ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ്) സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) വ്യവസായ അടിസ്ഥാനത്തിൽ കടലാസ് ഉൽപാദനം നവംബർ ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ആദ്യം 45 ജിഎസ്എം ന്യൂസ് പ്രിന്റ് ആണ് ഉൽപാദിപ്പിക്കുക. പ്ലാന്റുകൾ പ്രവർത്തന സ്ഥിരത കൈവരിക്കുന്നതോടെ 42 ജിഎസ്എം ന്യൂസ് പ്രിന്റും 52-70 ജിഎസ്എം പ്രിന്റിങ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയും.
പുനരുദ്ധാരണ പ്രക്രിയ ആരംഭിച്ച് 5 മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കാനും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാനും കഴിഞ്ഞു. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്ലിനെ വികസിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 3,000 പേർക്ക് തൊഴിലും വർഷം 5 ലക്ഷം ടൺ ഉൽപാദന ശേഷിയുമുള്ള സ്ഥാപനമാക്കി മാറ്റും. ക്രമേണ നോട്ട്ബുക്കുകൾക്കും പുസ്തകങ്ങൾക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകളും നിർമിക്കാനാകും. ഈ സാമ്പത്തിക വർഷം തന്നെ കമ്പനിയെ ലാഭകരമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും.