ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാൾ രാജിവച്ചു. ലഫ്.ഗവർണർ വി.കെ.സക്സേനയുടെ വസതിയിലെത്തി കേജ്‍രിവാൾ രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കേജ്‍രിവാൾ  ഗവർണറുടെ വസതിയിലെത്തിയത്. എഎപിയുടെ നിയമസഭാകക്ഷി യോഗത്തിൽ കേജ്‌രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. സ്ഥാനമേൽക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി.

കേജ്‍രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അതിഷി. കൽകാജി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ അതിഷി എഎപിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള കേജ്‍രിവാളിന്റെ നിർദേശത്തെ എഎപി എംഎൽഎമാർ പിന്തുണച്ചു. 26, 27 തീയതികളിൽ നിയമസഭാ സമ്മേളനം ചേരാനും യോഗത്തിൽ തീരുമാനിച്ചു. 

മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നു ജയിൽമോചിതനായ ആംആദ്മി പാർട്ടി കൺവീനർ കൂടിയായ കേജ്‌രിവാൾ അപ്രതീക്ഷിതമായി രാജിപ്രഖ്യാപനം നടത്തുകയായിരുന്നു. ജാമ്യം കിട്ടിയെങ്കിലും അഴിമതിയാരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഭരണത്തിൽനിന്ന് ഒഴിയാനും പാർട്ടി നേതൃത്വത്തിൽ ശക്തമാകാനും കേജ്‌രിവാൾ തീരുമാനിച്ചത്. മദ്യനയ അഴിമതിക്കേസിനു പുറമേ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണവും സജീവമാണ്. ജാമ്യ കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫിസ് സന്ദർശിക്കരുതെന്ന ഇ.ഡി കേസിലെ ജാമ്യവ്യവസ്ഥ സിബിഐ കേസിൽ ജാമ്യം നൽകിയപ്പോഴും സുപ്രീം കോടതി മാറ്റിയിട്ടില്ല.

മദ്യനയക്കേസിൽ മാർച്ച് 21ന് അറസ്റ്റിലായ കേജ്‌രിവാൾ ജയിലിൽ കഴിഞ്ഞ 6 മാസവും മുഖ്യമന്ത്രി പദവിയിൽ തുടർന്നിരുന്നു. ഫെബ്രുവരിയിലാണു സംസ്ഥാനത്തു തിരഞ്ഞെടുപ്പു നടക്കേണ്ടത്. എഎപിക്കെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ശക്തമായ ഒരുക്കങ്ങൾ വേണമെന്നാണു പാർട്ടി വിലയിരുത്തൽ. മുഖ്യമന്ത്രിയെന്ന നിലയിൽ ഔദ്യോഗിക ഫയലുകളിൽ ഒപ്പിടുന്നതിനു തടസ്സമില്ലെങ്കിലും കേന്ദ്രവും ലഫ്. ഗവർണറുമായി കൂടുതൽ യുദ്ധമുണ്ടാക്കി ഭരണം തടസ്സപ്പെടുത്തേണ്ടതില്ലെന്ന ചിന്തയും കേജ്‍രിവാളിന്റെ രാജി തീരുമാനത്തിനു പിന്നിലുണ്ട്.

2013ലാണു കേജ്‌രിവാൾ ആദ്യമായി ഡൽഹി മുഖ്യമന്ത്രി പദവിയിൽ എത്തുന്നത്. കോൺഗ്രസുമായുള്ള കൂട്ടുകക്ഷി സർക്കാർ ഒരുവർഷം നീണ്ടില്ല. 2015ൽ മിന്നും ജയവുമായി അധികാരത്തിലെത്തിയ എഎപി 2020ൽ വീണ്ടും വിജയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com