‘അന്നവർ ആ പൊട്ട് ദേഷ്യത്തോടെ മായിച്ചുകളഞ്ഞു’; വട്ടപ്പൊട്ടിന് പിന്നിലുള്ള കൊടുംവാശിയുടെ കഥ പറഞ്ഞ് ആനി രാജ

Mail This Article
കൊച്ചി ∙ ചുവന്ന വലിയ വട്ടപ്പൊട്ട് സിപിഐ നേതാവ് ആനി രാജയുടെ ഐഡിന്റിറ്റിയാണ്. ആ പൊട്ടിനു പിന്നിലുള്ള കൊടും വാശിയുടെ കഥ അവർ വനിത മാധ്യമപ്രവർത്തകരുമായി പങ്കുവച്ചു. രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച കായൽയാത്രയിലാണ് ആനി രാജയുടെ തുറന്നുപറച്ചിൽ.
‘‘അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കൺമഷി കൊണ്ടു ചെറിയ പൊട്ടു കുത്തുന്ന ശീലമുണ്ടായിരുന്നു. ഒരിക്കൽ വഴിയിൽ വച്ച് അമ്മയുടെ സഹോദരിയെ കണ്ടുമുട്ടി. നീ കുടുംബത്തിനു ചീത്ത പേരുണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണോ എന്ന ചോദ്യവുമായി അവർ ആ പൊട്ട് ദേഷ്യത്തോടെ മായ്ച്ചുകളഞ്ഞു. എന്നാൽ പൊട്ടിനെ വിട്ടു കളയാൻ എനിക്കു കഴിഞ്ഞില്ല. പ്രതിഷേധസൂചകമായി ഞാൻ പിറ്റേന്നും പൊട്ടു കുത്തി. കാലക്രമേണ അതു ചുവപ്പിലേക്ക് വഴിമാറി.’’ – ആനി രാജ പറഞ്ഞു.
‘‘വാക്കും പ്രവർത്തിയും ഒന്നായിരിക്കണമെന്ന നിലപാടിൽ നിന്ന് ഒരിക്കലും വൃതിചലിച്ചിട്ടില്ല. ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ സ്ത്രീപക്ഷക്കാരി നിരക്ഷരയായ തന്റെ അമ്മായിയമ്മയാണ്. മരുമകളോട് സംസാരിക്കണമെന്ന അതിമോഹത്താൽ വീട്ടിലെത്തിയ അവർ എനിക്ക് തമിഴ് അക്ഷരങ്ങൾ പഠിക്കാനുള്ള സൗകര്യം ഒരുക്കി. തമിഴ് എഴുതാനും വായിക്കാനും ഞാൻ പഠിച്ചു. എന്നാൽ എന്റെ ഭർത്താവ് ഡി.രാജയ്ക്ക് മലയാളം ബാലികേറാമലയായി തുടരുന്നു’’ – ആനി പറഞ്ഞു.