ADVERTISEMENT

ബെംഗളൂരു ∙ സ്വർണക്കടത്തിൽ അറസ്റ്റിലായ നടി രന്യ റാവുവിനെതിരെ ഇ.ഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹവാല ഇടപാട് നടന്നെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് റജിസ്റ്റർ ചെയ്ത ഇ.ഡി, ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. നടിയുടെയും രണ്ടാം പ്രതി തരുൺ രാജുവിന്റെയും സ്ഥാപനങ്ങളിൽ ഉൾപ്പെടെ പരിശോധന നടന്നു.‌‌‌ 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണവുമായി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായ രന്യ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

നിലവിൽ ഡിആർഐയും സിബിഐയും കേസ് അന്വേഷിക്കുന്നുണ്ട്. രന്യയുടെ വളർത്തച്ഛനും ഡിജിപിയുമായ രാമചന്ദ്ര റാവുവിന്റെ നിർദേശപ്രകാരമാണ് വിമാനത്താവളത്തിൽ എസ്കോർട്ട് സംവിധാനം ഒരുക്കിയതെന്നു വിമാനത്താവള പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഡിആർഐയ്ക്കു മൊഴി നൽകി. വിമാനത്താവളത്തിൽനിന്നു വേഗത്തിൽ പുറത്തുകടക്കാൻ രന്യയെ സഹായിക്കണമെന്നു റാവു നിർദേശിച്ചതായാണ് വിവരം. എന്നാൽ, ഏറെനാളായി രന്യയുമായി ബന്ധമില്ലെന്നാണ് റാവു പറഞ്ഞത്.

സിഐഡി അന്വേഷണം പിൻവലിച്ചു

കേസിൽ പൊലീസിനു വീഴ്ച സംഭവിച്ചോയെന്നു കണ്ടെത്താൻ പ്രഖ്യാപിച്ച സിഐഡി അന്വേഷണം ആഭ്യന്തര വകുപ്പ് പിൻവലിച്ചു. സ്വർണക്കടത്തിൽ റാവുവിനു പങ്കുണ്ടോ എന്ന് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഒരേ കേസിൽ സമാന്തര അന്വേഷണം വേണ്ടെന്നതിനാലാണു നടപടിയെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.

കേസിൽ മന്ത്രിമാർ ഉൾപ്പെടെ ഉന്നതർക്കുള്ള പങ്കു മറച്ചുവയ്ക്കാനാണ് സിഐഡി അന്വേഷണം പിൻവലിച്ചതെന്ന് ബിജെപി ആരോപിച്ചു. സ്വർണക്കടത്തിൽ പങ്കുള്ള കോൺഗ്രസ് നേതാക്കളെയും ഉയർന്ന ഉദ്യോഗസ്ഥരെയും രക്ഷിക്കാനാകില്ലെന്നു സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചതിനാലാണ് അന്വേഷണത്തിൽ നിന്നുള്ള പിന്മാറ്റമെന്നും അവർ കൂട്ടിച്ചേർത്തു. 2023ൽ ബിജെപി സർക്കാർ അധികാരത്തിലിരിക്കെ, രന്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു സ്റ്റീൽ പ്ലാന്റ് തുടങ്ങാൻ 12 ഏക്കർ ഭൂമി നൽകിയതിൽ അന്വേഷണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

English Summary:

Gold Smuggling Case: Ranya Rao gets VIP escort on DGP-stepfather’s instructions: Cop to DRI

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com