ADVERTISEMENT

വൈദ്യുതി ബോർഡിലെ നിയമനനിരോധനത്തിന് അറുതി വരുത്തി, വിവിധ തസ്തികകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടും ഇലക്ട്രിസിറ്റി വർക്കർ തസ്തികയെ അവഗണിച്ചത് തീർത്തും അനുചിതമാണ്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഏറെ പ്രതീക്ഷയോടെ കാക്കുന്നതാണ് ഈ തസ്തികയിലെ വിജ്ഞാപനം.

കൃത്യമായ ഇടവേളകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് നിയമനം നടത്തിക്കൊണ്ടിരുന്ന തസ്തികയാണ് ഇലക്ട്രിസിറ്റി വർക്കർ/മസ്ദൂറിന്റേത്. ബോർഡിൽ ജീവനക്കാർ കൂടുതലായതിന്റെ പേരിലും അല്ലാതെയും പ്രഖ്യാപിത/അപ്രഖ്യാപിത നിയമന നിരോധനം ഏർപ്പെടുത്തിയപ്പോൾ, ഒരു പതിറ്റാണ്ടിലേറെയായി ഈ തസ്തികയിൽ നിയമനം മുടങ്ങിയിരിക്കുകയാണ്. 2011 മാർച്ച് 31നായിരുന്നു ഈ തസ്തികയിലേക്ക് ഒടുവിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇതിന്റെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 2013 സെപ്റ്റംബർ 30ന്. 4,020 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

ഇലക്ട്രിസിറ്റി വർക്കർ തസ്തികയിൽ 1,909 ഒഴിവ് നിലവിലുണ്ട്. 3,085 പേർക്കു ലൈൻമാൻ ഗ്രേഡ്–2 തസ്തികയിലേക്കു സ്ഥാനക്കയറ്റം നൽകുന്നതോടെ ഒഴിവുകൾ 4,994 ആകും. ബോർഡിൽനിന്നു വിരമിച്ചവരെയും മുൻപു കരാർ ജീവനക്കാരായിരുന്നവരെയും ഈ ഒഴിവുകളിൽ വീണ്ടും നിയമിക്കാനാണു കെഎസ്ഇബിയുടെ നീക്കം. പിഎസ്‌സി വഴി നിയമനം കാക്കുന്നവരോട് ചെയ്യുന്ന അനീതിയാണിത്.

ഇലക്ട്രിസിറ്റി വർക്കർ/മസ്ദൂർ തസ്തികയുടെ പേരും യോഗ്യതയും കെഎസ്ഇബി പുതുക്കിയിട്ടുണ്ട്. ജൂനിയർ ടെക്നിഷ്യൻ എന്നാണു പുതിയ പേര്. യോഗ്യത നാലാം ക്ലാസ് ജയം എന്നതു മാറ്റി പത്താം ക്ലാസ് ജയവും ഇലക്ട്രിക്കൽ/വയർമാൻ കോഴ്സിൽ ഐടിഐ സർട്ടിഫിക്കറ്റും എന്നുമാക്കി. പോസ്റ്റിൽ കയറാനുള്ള മികവും ഇരുചക്ര വാഹന ലൈസൻസും നിർബന്ധമാക്കിയിട്ടുണ്ട്.

അസിസ്റ്റന്റ് എൻജിനീയർ–ഇലക്ട്രിക്കൽ, സബ് എൻജിനീയർ, ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ തുടങ്ങിയ തസ്തികകളിൽ കെഎസ്ഇബി നിയമന നടപടി പുനരാരംഭിച്ചിട്ടുണ്ട്. ഈ തസ്തികകളിലെ ഒഴിവും പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു. ഇലക്ട്രിസിറ്റി വർക്കർ തസ്തികയിൽ മാത്രം ഒഴിവുകൾ പിഎസ്‌സിയെ അറിയിക്കാതെ മറ്റു മാർഗങ്ങളിൽക്കൂടി നിയമനം നടത്താനാണു നീക്കം.

ഏറെക്കാലത്തിനുശേഷം കെഎസ്ഇബിയിൽ നിയമനാവസരം വന്നിരിക്കെ, ഏറ്റവുമധികം നിയമനം നടന്നിരുന്ന തസ്തികയെ മാത്രം കണ്ടില്ലെന്നു നടിക്കുന്ന നിലപാട് ഉദ്യോഗാർഥികളോടു കാണിക്കുന്ന അനീതിയാണ്. ഇതു തിരുത്തി വൈകാതെ ഇലക്ട്രിസിറ്റി വർക്കർ നിയമനത്തിനു നടപടിയെടുക്കണം.

English Summary:

Editorial

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com