ADVERTISEMENT

ജോലി തേടി തായ്‌ലന്‍ഡിലെത്തിയ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ തായ്‌ലന്‍ഡ് മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള തട്ടിപ്പു സംഘത്തിന്റെ കസ്റ്റഡിയിലുണ്ടാകാമെന്നു സൂചന. ഇതേ തട്ടിപ്പു സംഘത്തിന്റെ കസ്റ്റഡിയിലുള്ള മലയാളിയായ യുവാവിന്റെ ഓഡിയോ സന്ദേശത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. മനോരമ ഓണ്‍ലൈനു വിവരങ്ങള്‍ കൈമറിയ യുവാവ് ഉള്‍പ്പടെ നാലിലേറെ മലയാളികളും നിരവധി ഇന്ത്യക്കാരും വിദേശികളും സംഘത്തിലുണ്ടെന്നാണു വെളിപ്പെടുത്തല്‍.

നാട്ടില്‍ നിന്നെത്തിയ രണ്ടു യുവാക്കളുടെ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ഇവരെ വിട്ടയയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതായി പെരുമാറ്റത്തില്‍ വ്യക്തമാകുന്നതായി യുവാവിന്റെ സന്ദേശങ്ങളല്‍ പറയുന്നു. യുവാക്കള്‍ ഇവിടെയുള്ള വിവരം നാട്ടിലുള്ള അന്വേഷണ സംഘത്തിനും അറിവുണ്ടെന്നാണു മനസിലാകുന്നത്. ചൈനയുടെ നിയന്ത്രണത്തിലുള്ള ദ്വീപു പ്രദേശത്തു നിന്നു നയതന്ത്ര ഇടപെടലില്‍ യുവാക്കളെ നാട്ടിലെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. അതുകൊണ്ടു തന്നെ സമാന്തര മാര്‍ഗങ്ങള്‍ ഉപയോഗിച്ചു മോചനം സാധ്യമാകുമോ എന്ന ശ്രമമാണ് നടക്കുന്നതെന്നും യുവാവ് വെളിപ്പെടുത്തുന്നു. 

യുവാവിന്റെ ഓഡിയോ സന്ദേശങ്ങളും പേരു വിവരങ്ങളും മനോരമ ഓണ്‍ലൈനു ലഭിച്ചെങ്കിലും യുവാവിന്റെ സുരക്ഷയെ കരുതി പുറത്തു വിടാനാകാത്ത സാഹചര്യമാണുള്ളത്. മറ്റൊരു രാജ്യത്തു ജോലി ചെയ്തിരുന്ന ഈ യുവാവ് വീസ കാലാവധി കഴിയാറായതോടെ പുതുക്കുന്നതിനായി രാജ്യത്തിനു പുറത്തു കടക്കുന്നതിനാണ് തായ്‌ലന്‍ഡിലെത്തിയത്. ഇന്ത്യയിലേക്കുള്ള വിമാന ചെലവു കൂടുതലായതിനാലാണ് എക്‌സിറ്റിനായി തായ്‌ലന്‍ഡിലേക്കു പോയതെന്നാണു യുവാവു വെളിപ്പെടുത്തുന്നത്. 

ഇതിനിടെ തായ്‌ലന്‍ഡില്‍ ജോലി ഒഴിവുണ്ട് എന്ന പരസ്യത്തില്‍ ബന്ധപ്പെട്ടപ്പോള്‍ സംസാരിച്ച ഹിന്ദിക്കാരന്‍, നിങ്ങള്‍ നേരിട്ടെത്തി ബോസുമായി സംസാരിച്ചു ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നത്രെ. ഇതിനായി മൂന്നു മണിക്കൂര്‍ യാത്ര ചെയ്യാനുണ്ടെന്നാണ് അറിയിച്ചിരുന്നത്. സ്വന്തമായി സ്ഥലത്ത് എത്താം എന്നു പറഞ്ഞെങ്കിലും ഏജന്റ് വാഹനം അയച്ചതിനെ തുടര്‍ന്ന് ഇവരുടെ വാഹനത്തില്‍ മണിക്കൂറുകള്‍ സഞ്ചരിച്ച് മൂന്നിലേറെ ചെക് പോസ്റ്റുകള്‍ കടന്നു ഒരു തടാകത്തിലൂടെ വള്ളത്തില്‍ സഞ്ചരിച്ച് തട്ടിപ്പു കേന്ദ്രത്തില്‍ എത്തുകയായിരുന്നത്രെ. 

പ്രതീക്ഷിച്ചതിനെക്കാള്‍ വന്‍ സൗകര്യങ്ങളുള്ള വലിയ കേന്ദ്രത്തില്‍ ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പുകള്‍ നടക്കുന്നതായാണ് തിരിച്ചറിഞ്ഞത്. ഇതിനായല്ല താന്‍ എത്തിയതെന്നും കരാറില്‍ ഒപ്പിടില്ലെന്നും അറിയിച്ചതോടെ ഭീഷണിയുടെ സ്വരത്തിലാണ് സംസാരം. തന്ത്രപരമായ ഇടപെടലിലൂടെ ഇവിടെ നിന്നു രക്ഷപെടാനുള്ള ശ്രമം നടത്തുന്നതായും ഇവരുടെ കരാറില്‍ ഒപ്പിട്ടു നല്‍കിയിട്ടില്ലെന്നും യുവാവു പറയുന്നു. കരാര്‍ ഒപ്പിട്ടാല്‍ പുറത്തു പോകാന്‍ ഒന്നര വര്‍ഷം വേണ്ടി വരുമത്രെ. അല്ലാത്തപക്ഷം ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ പറയുന്നു. 

നേരത്തേ ഇതേ കേന്ദ്രത്തില്‍ എത്തി രക്ഷപെട്ട തിരുവനന്തപുരം സ്വദേശി സമൂഹമാധ്യമങ്ങളിലൂടെ കേന്ദ്രത്തെക്കുറിച്ചു വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും പൊലീസ് അന്വേഷണങ്ങളുണ്ടാകുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇതോടെയാണ് കൂടുതല്‍ മലയാളികള്‍ സംഘത്തിന്റെ വലയില്‍ പെടുന്ന സാഹചര്യമുണ്ടായിരിക്കുന്നത് എന്നാണ് വിവരം.

English Summary:

Exclusive: Valuable Information Received about Missing Malappuram Natives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com