ADVERTISEMENT

നഗരത്തിൽ തിരക്കുള്ള വ്യാപാരിക്ക് 4 ഏക്കറിൽ സമ്മിശ്രകൃഷി ചെയ്യാൻ സമയം കിട്ടുമോയെന്നു ചോദിച്ചാൽ ഏബ്ൾ ഡെയറി ഫാം ഉടമ കെ.പ്രതീഷ് (48) അതെ എന്നാണു മറുപടി പറയുക. 150 പശുക്കൾ, 60 ആടുകൾ, മുയൽ, മുട്ടക്കോഴി– നാടൻകോഴികൾ, പച്ചക്കറി, തെങ്ങ്, കുരുമുളക്, വ്യത്യസ്തയിനം വാഴകൾ, റെഡ് ലേഡി പപ്പായ... ഈ സമ്മിശ്രഫാമിൽ എല്ലാമുണ്ട്. കണ്ണൂരിലെ മൊത്തവ്യാപാരിയായ പ്രതീഷിന് ഇതെല്ലാം കൊണ്ടുനടക്കാൻ ഒരു പ്രയാസവുമില്ല.

പ്ലസ് ടു പഠനം കഴിഞ്ഞ് കച്ചവടത്തിലേക്കിറങ്ങിയതാണ് മാമ്പ നാലാംപീടിക പൗർണമിയിൽ പ്രതീഷ്. ചെറുപ്പംമുതലേ കൃഷിയോടുള്ള താൽപര്യത്തിൽ 5 പശുക്കളെയും വളർത്താൻ തുടങ്ങി. ഇപ്പോൾ 150 പശുക്കളുള്ള ഫാമിൽ 80 പശുക്കളിൽ നിന്നായി 1000 ലീറ്റർ പാലാണ് നിത്യേന വിൽക്കുന്നത്. നാടൻപശുക്കൾ മുതൽ കൂടുതൽ പാലുചുരത്തുന്ന എച്ച്എഫ് വരെയുണ്ട്. അഞ്ചരക്കണ്ടി സഹകരണ സംഘത്തിനാണു പാൽ നൽകുന്നത്. 

നാല് ഏക്കർ സ്ഥത്തിനു നടുവിലാണു ഡെയറി ഫാം. ഇതോടനുബന്ധിച്ചാണ് കോഴികളെ വളർത്തുന്നത്. അഴിച്ചിട്ടു വളർത്തുന്നതിനാൽ പ്രത്യേകം തീറ്റ കൊടുക്കുന്നില്ല. ചാണകത്തിലെ പുഴുക്കളും പ്രാണികളുമാണ് തീറ്റ. നാടൻകോഴികളെ അടവച്ചാണു വിരിക്കുന്നത്. ഗ്രാമശ്രീ ഇനത്തിലുള്ളതാണ് മുട്ടക്കോഴികൾ. 

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾ വരുമ്പോൾ നൽകാനുള്ളതാണ് ആടുകൾ. മുൻപ് 600 ആടുകളെ വരെ വളർത്തിയിരുന്നു. പശുക്കളുടെ എണ്ണം കൂടിയപ്പോൾ ആടുകളെ കുറച്ചു. 200 പന്നികളെയും വളർത്തിയിരുന്നു. ഇറച്ചി ആവശ്യത്തിനാണു മുയലുകളെ വളർത്തുന്നത്. 

dairy-farm-kanur-2

ഫാമിനോടനുബന്ധിച്ചാണ് പച്ചക്കറി, വാഴ, കിഴങ്ങുവർഗങ്ങൾ, റെഡ് ലേഡി പപ്പായ എന്നിവ കൃഷി ചെയ്യുന്നത്. ഒന്നിനും കൃത്രിമമായി വളം ചെയ്യാറില്ല. ഫാമിലെ ചാണകവും ഗോമൂത്രവും കോഴിവളവുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. റെഡ് ലേ‍ഡി പപ്പായയുടെ 500 മരങ്ങളാണുള്ളത്. ആഴ്ചയിൽ രണ്ടുതവണയായി ഒരു ക്വിന്റൽ പപ്പായ വിൽക്കും. 40 രൂപയാണു കിലോഗ്രാമിനു വില ലഭിക്കുന്നതെന്ന് പ്രതീഷ് പറഞ്ഞു. ചേന, ചേമ്പ്, കാച്ചിൽ എന്നിവയെല്ലൊം മൊത്തവിൽപനക്കാർക്കാണു നൽകുന്നത്. തെങ്ങ്, കുരുമുളക്, വാഴ എന്നിവയാണു ഫാമിൽ നിന്നുള്ള മറ്റൊരു വരുമാനമാർഗം. ക്ഷീരവികസന വകുപ്പിന്റെ ഈ വർഷത്തെ മികച്ച യുവകർഷകനുള്ള ജില്ലാ പുരസ്കാരം പ്രതീഷിനായിരുന്നു.

പുതുതായി ഫാം തുടങ്ങുമ്പോൾ ആദ്യം തീറ്റ ഉറപ്പുവരുത്തണമെന്നാണ് പ്രതീഷ് പറയുന്നത്. ഏബ്ൾ ഫാമിലേക്കുള്ള പച്ചപ്പുൽ ഇവിടെത്തന്നെ കൃഷി ചെയ്യുന്നുണ്ട്. കാലികളുടെ പ്രധാന തീറ്റ ചോളമാണ്. കർണാടകയിൽ നിന്നാണ് ഒന്നിടവിട്ട ദിവസങ്ങളിൽ ചോളച്ചെടി കൊണ്ടുവരിക. ഇത് ചാഫ് കട്ടർ ഉപയോഗിച്ചു ചെറുതായി മുറിച്ച് നൽകും. 

ഫാമിലേക്കു വേണ്ട വെള്ളവും ഉറപ്പുവരുത്തണം. വെള്ളം സുലഭമായി ലഭിക്കുന്നിടത്തുവേണം ഫാം തുടങ്ങാൻ.  പശുക്കളെ രണ്ടുനേരം കുളിപ്പിക്കണം. അതുപോലെ കുടിക്കാനും. കടുത്ത വേനലിലും വെള്ളം സുലഭമായിരിക്കണം.

dairy-farm-kanur-3

ഫാം ടൂറിസം

12 ഏക്കർ സ്ഥലത്ത് ഫാം ടൂറിസം തുടങ്ങാൻപോകുകയാണ് പ്രതീഷ്. വ്യത്യസ്തതരം പശു, ആട്, കോഴി എന്നിവയെല്ലാം ഫാമിലുണ്ടാകും. ടൂറിസ്റ്റ് മീൻപിടിക്കാനുള്ള സൗകര്യം, താമസം എന്നിവയെല്ലാം ഫാമിലുണ്ടാകും. 

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

കാലിത്തൊഴുത്തുകൾ ഏറ്റവും വൃത്തിഹീനമാകുന്ന സാഹചര്യമാണ് മഴക്കാലം. കാലികൾക്കു പലതരത്തിലുള്ള അസുഖങ്ങൾ വരുന്നതും ഇപ്പോഴാണ്. നന്നായി സൂക്ഷിച്ചില്ലെങ്കിൽ കാലികളുടെ ജീവൻ തന്നെ അപകടത്തിലാകും. 

മഴക്കാലത്താണ് ചെള്ളുകളുടെ ശല്യം കൂടുക. ഇവയെ നശിപ്പിക്കാനുള്ള  മരുന്നുകൾ ശരീരത്തിൽ പുരട്ടണം. 

മഴക്കാലത്ത് ദഹനക്കേടിനും സാധ്യതയേറെ. പുല്ലിൽ പൂപ്പൽ വന്ന് ദഹനക്കേടുണ്ടാകും. പൂപ്പൽബാധിച്ച പുല്ല് തീറ്റയായി നൽകരുത്. വൈക്കോലൊക്കെ നനഞ്ഞാൽ പെട്ടെന്നു പൂപ്പൽ വരും. ഇവ തിന്നാൽ കന്നുകാലികളുടെ ജീവൻ വരെ അപകടത്തിലാകും.

കാലികൾ മഴ നനഞ്ഞാൽ ശ്വാസകോശ രോഗങ്ങൾക്കുള്ള സാധ്യതയേറും. ചില പ്രത്യേകതരം കൊതുകുകളുടെ കടിയേറ്റാൽ കാലികളുടെ ശരീരം തളർന്നുവീണ് മരണം വരെ സംഭവിച്ചേക്കാം. തൊഴുത്തിനടുത്ത് വെള്ളംകെട്ടിക്കിടന്ന് കൊതുക്, ഈച്ച എന്നിവ പെരുകാൻ ഇടവരരുത്. പ്രതിരോധ കുത്തിവെപ്പ് നൽകാനും മറക്കരുത്. 

ഫോൺ: 9447483212

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com