ADVERTISEMENT

വടക്കേക്കര ∙ കത്രിക വയറിൽ കുത്തിക്കയറി കുഞ്ഞിത്തൈ നികത്തിൽ സിബിൻ (38) മരിച്ച സംഭവത്തിൽ ഭാര്യ രമണിക്കെതിരെ (38) പൊലീസ് നരഹത്യയ്ക്കു കേസെടുത്തു. കൊലക്കുറ്റം ചുമത്താനുള്ള തെളിവുകളോ മൊഴികളോ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. രമണിയെ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. വഴക്കിനിടെ സ്വയരക്ഷയ്ക്കായി സിബിനെ കുത്തിയെന്നാണു രമണിയുടെ മൊഴി.

പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശി സിബിനും കുടുംബവും കുഞ്ഞിത്തൈയിൽ വാടകയ്ക്കായിരുന്നു താമസം. മേയ് 2നാണു സിബിനും രമണിയും തമ്മിൽ വഴക്കുണ്ടായത്. കയ്യിൽ കിട്ടിയ കത്രിക എടുത്തു സിബിൻ ആക്രമിക്കാനൊരുങ്ങി. രമണി മുറിയിൽ കയറി വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും സിബിൻ വാതിൽ തള്ളിത്തുറന്നു. അപ്പോഴാണ് പ്രാണരക്ഷാർഥം കത്രിക പിടിച്ചുവാങ്ങി സിബിന്റെ വയറ്റിൽ കുത്തിയതെന്നു രമണി പൊലീസിനോടു പറഞ്ഞു. വഴക്കിനിടെ കത്രിക സിബിൻ മുകളിലേക്ക് എറിഞ്ഞപ്പോൾ ഭിത്തിയിൽ തട്ടിയ ശേഷം വയറിൽ കുത്തിക്കയറിയെന്നാണ് ബന്ധുക്കളോടും നാട്ടുകാരോടും പൊലീസിനോടും ആദ്യം പറഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടറോടു സിബിൻ പറഞ്ഞതും ഇതു തന്നെയാണ്.

പറവൂർ താലൂക്ക് ആശുപത്രിയിലും എറണാകുളം മെഡിക്കൽ കോളജിലും ആലുവയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും സിബിൻ ചികിത്സ തേടിയിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ 31നാണു സിബിൻ മരിച്ചത്. കത്രിക ആഴത്തിൽ വയറ്റിൽ കുത്തിക്കയറിയിരുന്നതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു സിബിന്റെ അമ്മയാണു പൊലീസിൽ പരാതി നൽകിയത്. കത്രിക ഭിത്തിയിൽ തട്ടിയ ശേഷം വയറിൽ കുത്തിയാൽ ഉണ്ടാകുന്ന തരം മുറിവല്ല സിബിന്റെ ശരീരത്തിൽ ഉണ്ടായതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണു രമണി അറസ്റ്റിലായത്. ഇവർക്ക് സ്കൂൾ വിദ്യാർഥികളായ 2 മക്കളുണ്ട്.

English Summary:

Death by stabbing scissors in stomach: case against wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com