തായ്ലൻഡിൽനിന്ന് ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് ലഹരിമരുന്ന്; 42 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു, അറസ്റ്റ്

Mail This Article
പട്ന∙ ബിഹാറിൽ 42 കോടി രൂപ വില വരുന്ന 4.2 കിലോ കൊക്കെയ്‌നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. തായ്‌ലൻഡിൽ നിന്ന് ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തിയ ഒരാൾ ബിഹാറിൽ ഉണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. ബുധനാഴ്ച വടക്കൻ ബിഹാറിലെ മുസാഫർപൂരിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ ട്രോളി ബാഗിൽ നടത്തിയ പരിശോധനയിൽ ഒരു വെള്ളപ്പൊടി പദാർഥം കണ്ടെത്തി. ഫീൽഡ് ടെസ്റ്റിങ് കിറ്റ് ഉപയോഗിച്ച് ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ സാംപിൾ പരിശോധനയിൽ ഇത് കൊക്കെയ്‌നാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ചില അജ്ഞാതർക്ക് ചരക്ക് എത്തിക്കാൻ ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു താൻ എന്ന് പ്രതി വെളിപ്പെടുത്തി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.