ഈ രാജ്യങ്ങൾക്ക് യാത്രാനിരോധനം ഏർപ്പെടുത്താൻ ഡൊണാൾഡ് ട്രംപ്

Mail This Article
സുരക്ഷാകാരണങ്ങളാൽ അമേരിക്കയിലേക്ക് ചില രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ യുഎസ് വിലക്ക് ഏർപ്പെടുത്താൻ പോകുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ആയിരിക്കും യു എസ് ഭരണകൂടം ചില രാജ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ കൂടാതെ മറ്റു ചില രാജ്യങ്ങൾ കൂടി പട്ടികയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം, മറ്റു രാജ്യങ്ങൾ ഏതൊക്കെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
2017ൽ ട്രംപ് മുസ്ലിം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2018ൽ സുപ്രീം കോടതി അതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. 2021ൽ പ്രസിഡന്റ് ജോ ബിഡൻ ഇത് റദ്ദാക്കുകയു ചെയ്തു. 'നമ്മുടെ രാഷ്ട്രീയ മനഃസാക്ഷിയിലെ കറ' എന്ന് പറഞ്ഞുകൊണ്ടാണ് ജോ ബൈഡൻ വിലക്ക് ഏർപ്പെടുത്തിയത് റദ്ദ് ചെയ്തത്.
ജനുവരി 20ന് അധികാരത്തിൽ എത്തിയ ട്രംപ് യു എസിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദേശരാജ്യക്കാർക്കും സുരക്ഷ പരിശോധന കർശനമാക്കിയിട്ടുണ്ട്. അതേസമയം, 2023 ഒക്ടോബറിലെ പ്രസംഗത്തിൽ തന്നെ ഗാസ സ്ട്രിപ്, ലിബിയ, സൊമാലിയ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നു പറഞ്ഞിരുന്നു.
അതേസമയം, ട്രംപ് ഏർപ്പെടുത്താൻ പോകുന്ന യാത്രാവിലക്ക് വിവിധ വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും ബാധിക്കും. റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച് 'ചുവന്ന പട്ടിക' യിൽ ഉള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പ്രവേശനം നിരോധിച്ചേക്കും. സുഡാൻ, വെനെസ്വേല, സോമാലിയ, യെമൻ, സിറിയ, ഇറാൻ, ലിബിയ, ക്യൂബ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളാണ് ചുവന്ന പട്ടികയിലുള്ള രാജ്യങ്ങൾ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും കൂടി ഈ പട്ടികയിലേക്ക് ഇടം പിടിക്കും.

ചുവന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങൾക്ക് പൂർണമായ യാത്രാനിരോധനം ആണ് അമേരിക്കയിലേക്ക് ഉള്ളത്. അതേസമയം, ഓറഞ്ച് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ നിന്ന് കഠിനമായ സൂക്ഷ്മനിരീക്ഷണത്തിന് ശേഷം ആയിരിക്കും പ്രവേശനം അനുവദിക്കുക. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് യാത്രാവിലക്ക് കാര്യമായി ബാധിക്കുക.