10 വയസ്സുകാരനായ മകന്റെ ദേഹത്ത് എംഡിഎംഎ ഒട്ടിച്ച് കടത്ത്, പിതാവ് പിടിയിൽ; വിറ്റിരുന്നത് വിദ്യാർഥികൾക്കടക്കം

Mail This Article
തിരുവല്ല (പത്തനംതിട്ട)∙ പത്തു വയസ്സുകാരനായ മകനെ ഉപയോഗിച്ച് സ്കൂൾ വിദ്യാർഥികൾക്കടക്കം എംഡിഎംഎ വിൽപന നടത്തിയ പിതാവ് പിടിയിൽ. തിരുവല്ല ദീപ ജംക്‌ഷൻ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39) ആണ് പൊലീസിന്റെ പിടിയിലായത്. ആറുമാസമായി ഡാൻസാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്ന മുഹമ്മദ് ഷമീറിനെ ശനിയാഴ്ച പുലർച്ചെയാണ് പിടികൂടിയത്. ഇയാളിൽനിന്ന് 3.78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
10 വയസ്സുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടിയാണ് ഷെമീർ ലഹരിമരുന്നു കടത്തിയിരുന്നത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ മകന്റെ ദേഹത്ത് സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചശേഷം ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്നു ഇയാളുടെ രീതി. തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും സ്കൂൾ–കോളജ് വിദ്യാർഥികൾക്ക് അടക്കം ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.
ഇടപാടുകാരായ വിദ്യാർഥികളെ അടക്കം ലഹരിമരുന്ന് വിൽപനയുടെ ഇടനിലക്കാരായി ഷെമീർ ഉപയോഗിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു. കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.