അടിമുടി കോൺഗ്രസ്; ശൂരനാട് രാജശേഖരന് യാത്രാമൊഴി

Mail This Article
കൊല്ലം∙ ഡോ.ശൂരനാട് രാജശേഖരൻ അടിമുടി കോൺഗ്രസുകാരൻ ആയിരുന്നു; ശ്രീകൃഷ്ണ ഭക്തനും. ആ കൃഷ്ണഭക്തിയാണ്, എ.കെ.ആന്റണിയുടെ എ ഗ്രൂപ്പിൽ നിന്നു ശൂരനാടിനെ കെ.കരുണാകരന്റെ ഐ ഗ്രൂപ്പിൽ എത്തിച്ചത്. മാലുമേൽ ഗവ.എൽപിഎസ്, തഴവ ആദിത്യ വിലാസം ഗവ ഹൈസ്കൂൾ, ശാസ്താംകോട്ട ഡിബി കോളജ്, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുന്നത്തൂർ താലൂക്കിൽ കെഎസ്‌യു കെട്ടിപ്പെടുത്തു കൊണ്ടാണു രാഷ്ട്രീയ പ്രവർത്തനത്തിനു തുടക്കം. കെഎസ്‌യു താലൂക്ക്, ജില്ലാ കമ്മിറ്റികളിൽ ഭാരവാഹിയായി.
ശാസ്താംകോട്ട സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കോൺഗ്രസിന്റെ സാംസ്കാരിക മുഖം ആയിരുന്ന ശൂരനാട് നാടക പ്രേമിയുമായിരുന്നു. കെ.കരുണാകരനെ പോലെ എല്ലാ മലയാള മാസം ഒന്നാം തീയതി ശൂരനാട് രാജശേഖരനും ഗുരുവായൂരിൽ ദർശനത്തിന് എത്തുമായിരുന്നു. ലീഡറുമായുള്ള ബന്ധം തുടങ്ങിയത് അവിടെ നിന്നാണ്. കരുണാകരന്റെ പിന്തുണയോടെയാണ് ഡിസിസി പ്രസിഡന്റ് ആയത്. ഡിഐസി രൂപീകരിക്കുമ്പോൾ പാർട്ടിയുടെ കൊല്ലത്തെ ചുമതല ശൂരനാട് ഏറ്റെടുക്കുമെന്നായിരുന്നു കരുണാകരൻ പ്രതീക്ഷിച്ചത്.
എന്നാൽ സിപിഎമ്മുമായി സഹകരിക്കാൻ കഴിയില്ലെന്നു പറഞ്ഞു കോൺഗ്രസിൽ ഉറച്ചു നിന്നു. അവസാന നാൾ വരെയും പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു. രോഗാവസ്ഥയിൽ തുടരുമ്പോഴും ശൂരനാട് രാജശേഖരൻ, പാർട്ടിയുടെ സമര മുഖങ്ങളിൽ സജീവമായിരുന്നു. കടൽ മണൽ ഖനനത്തിനെതിരെ പാർട്ടി കൊല്ലത്തു നടത്തിയ സമുദ്ര രാപകൽ സമരത്തിൽ ഉടനീളം പങ്കെടുത്തു. കെ.സി.വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ കടൽ സമരത്തിലും പങ്കെടുത്തു. അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം നടത്തിയ എഐസിസി സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്, ആശുപത്രിയിൽ കിടക്കവെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും പോകാനായില്ല. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സി.ആർ.രാമചന്ദ്രന്റെ പേരിലുള്ള പുരസ്കാരത്തിന് ഇക്കുറി അർഹനായി. 23 നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയിൽ നിന്ന് ഏറ്റുവാങ്ങാനിരിക്കെയാണ്, അപ്രതീക്ഷിതമായ മരണം. മരണാനന്തര ബഹുമതിയായി 23 നു പുരസ്കാരം സമർപ്പിക്കും.