ADVERTISEMENT

തിരുവനന്തപുരം ∙ അർധ രാത്രിയിൽ അപ്രതീക്ഷിതമായി വീടുകളിൽ വെള്ളം കയറി ദുരിതത്തിലായ ഗൗരീശപട്ടം നിവാസികൾ‌ക്ക് രക്ഷയായത് സമൂഹമാധ്യമങ്ങളിൽ സഹായം ആവശ്യപ്പെട്ടു അയച്ച സന്ദേശങ്ങൾ. റസിഡന്റ്സ് അസോസിയേഷന്റെ വാട്സാപ് ഗ്രൂപ്പുകളിൽ വന്നതിൽ ഭൂരിപക്ഷവും  ആരെങ്കിലും ഒന്നും വരണേയെന്ന പ്രായമേറിയവരുടെയും കിടപ്പുരോഗികളുടെയും ശബ്ദസന്ദേശങ്ങൾ.

രാവിലെ അഗ്നിരക്ഷാസേനാംഗങ്ങൾ ബോട്ടുമായി എത്തി രക്ഷിക്കും വരെ വീടുകളിൽ കുടുങ്ങി കിടന്നത് പ്രായമേറിയവർ മുതൽ കൈക്കുഞ്ഞുങ്ങൾ വരെ. രാത്രി തന്നെ രോഗികളെയും മറ്റും സ്ഥലവാസികൾ മുൻകൈ എടുത്ത് ഉയർന്ന പ്രദേശത്തെ വീടുകളിലേക്ക് മാറ്റി. അറുപതിലേറെ കുടുംബങ്ങളാണ് വെള്ളത്തിൽ മുങ്ങി ഒരു രാത്രി മുഴുവൻ ഭീതിയിലായത്. രാത്രിയിൽ വെള്ളം വീടുകളിലേക്ക് കയറിയതിനു പിന്നാലെ വൈദ്യുതി ബന്ധവും നിലച്ചു. 

കണ്ണമ്മൂല, പുത്തൻപാലം, തേക്കുംമൂട് ഭാഗത്തും ഇതായിരുന്നു അവസ്ഥ. പുത്തൻപാലം സ്വാതിനഗറിൽ വീടുകൾ വെള്ളത്തിൽ മുങ്ങി. ഈ ഭാഗത്ത് ആമയിഴഞ്ചാൻ തോട് പാലവും റോഡും കടന്ന് വീടുകളിലേക്കെത്തി. സ്വാതിനഗർ നിവാസികൾ രാത്രി തന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറി.  പാങ്ങോട് വിവേകാനന്ദ നഗർ, ജഗതി കാരിക്കാട് എന്നീ പ്രദേശങ്ങളും പതിവിൻപടി വെള്ളത്തിലായി. കിള്ളിയാറിന് സമീപത്തുള്ള വിവേകാന്ദ നഗറിൽ 200 ലേറെ കുടുംബങ്ങളാണ് ദുരിതത്തിലായത്. ആക്കുളത്ത് പുതുതായി നിർമിക്കുന്ന പാലത്തിനായി വെള്ളം തടഞ്ഞ് ബണ്ട് കെട്ടിയതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയതെന്ന പരാതിയെ തുടർന്ന് കലക്ടർ  ഇടപെട്ട് ഇന്നലെ   ബണ്ട് പൊളിച്ചുമാറ്റി.

 കൺട്രോൾ റൂം നമ്പറുകൾ
∙ തിരുവനന്തപുരം - 0471 2462006
∙ നെയ്യാറ്റിൻകര - 0471 2222227
∙ കാട്ടാക്കട - 0471 2291414നെടുമങ്ങാട് -0472 2802424
∙ വർക്കല താലൂക്ക് - 0470 2613222
∙ ചിറയിൻകീഴ് താലൂക്ക് - 0470 2622406

വെള്ളപ്പൊക്കത്തിൽ  വലഞ്ഞ് നീല പത്മനാഭനും കുടുംബവും

 തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വെള്ളം കയറിയ വീട്ടിൽ എഴുത്തുകാരൻ നീല പത്മനാഭൻ.
തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വെള്ളം കയറിയ വീട്ടിൽ എഴുത്തുകാരൻ നീല പത്മനാഭൻ.

തിരുവനന്തപുരം ∙ പ്രശസ്ത തമിഴ്–മലയാളം എഴുത്തുകാരൻ നീല പത്മനാഭന്റെ വസതിയിലും വെള്ളം കയറി. കിള്ളിപ്പാലം–അട്ടക്കുളങ്ങര ബൈപാസ് പാതയിൽ സരസ്വതി നഗറിലെ വസതിയിലെ താഴത്തെ നില മുഴുവൻ വെള്ളത്തിൽ മുങ്ങി.

മുകൾ നിലയിലേക്ക് സുരക്ഷിതമായി കയറാൻ കഴിഞ്ഞതുകൊണ്ടാണു രാത്രി കഴിച്ചുകൂട്ടാൻ പറ്റിയതെന്നു നീല പത്മനാഭൻ പറഞ്ഞു. ‘‘രണ്ടു നില വീട് ഇല്ലാത്ത പാവപ്പെട്ട ആളുകൾ കഷ്ടപ്പെട്ടുപോയി. ഓടകളെല്ലാം വെള്ളം ഒഴുകിപ്പോകാതെ അടഞ്ഞു കെട്ടി നിൽക്കുകയാണ്. അധികൃതർ ഓട വൃത്തിയാക്കാൻ തുനിഞ്ഞിട്ടില്ല.’’–അദ്ദേഹം പറഞ്ഞു.

 രാത്രി ഒന്നരയോടെയാണു വെള്ളം വീടിനകത്തേക്കു കയറിയത്. താഴത്തെ നിലയിൽ ഭാര്യ കൃഷ്ണമ്മയും നീല പത്മനാഭനുമാണുണ്ടായിരുന്നത്. മകൻ മുകൾ നിലയിലുണ്ടായിരുന്നു. മകന്റെ സഹായത്തോടെയാണു മുകളിലേക്കു കയറിയത്. മകൻ വീട്ടിൽ ഇല്ലാത്ത അവസരമായിരുന്നുവെങ്കിൽ കഷ്ടപ്പെട്ടു പോയേനെയെന്നും എൺപത്തഞ്ചുകാരനായ എഴുത്തുകാരൻ പറഞ്ഞു.

English Summary:

The distressed residents of Gaurishapattam were saved by messages sent on social media asking for help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com