ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വികസനം ആയിരക്കണക്കിനു തൊഴിലവസരങ്ങൾ കൂടിയാണ് കരയ്ക്കടുപ്പിക്കുന്നത്. തുറമുഖവുമായി ബന്ധപ്പെട്ട പ്രധാന തൊഴിലവസരങ്ങൾ ഭൂരിഭാഗവും വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളാണ്. തുറമുഖവുമായി ബന്ധപ്പെട്ടു നേരിട്ടുള്ള തൊഴിലവസരങ്ങളെല്ലാം ഔദ്യോഗികമായി ബന്ധപ്പെട്ട കമ്പനിയിൽ നിന്നുള്ള അറിയിപ്പു പ്രകാരമാണ് അപേക്ഷിക്കേണ്ടത്. 

എൻജിനീയറിങ്, എംബിഎ തുടങ്ങിയ പ്രഫഷനൽ യോഗ്യതയുള്ളവർ, ഫിനാൻസ്, അക്കൗണ്ട്സ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ളവർ, വിവിധ ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കിയവർ തുടങ്ങിയവർക്ക് തൊഴിലവസരങ്ങളുണ്ടാകും. തുറമുഖത്തെ കണ്ടെയ്നർ നീക്കത്തിന് ഉപയോഗിക്കുന്ന ഇന്റർ ടെർമിനൽ വെഹിക്കിൾ (ഐടിവി) ഓടിക്കാൻ വൈദഗ്ധ്യവും ലൈസൻസും ഉള്ളവർക്ക് എല്ലാ തുറമുഖങ്ങളിലും അവസരം ലഭിക്കും. വിവിധ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും വൈദഗ്ധ്യം നേടിയവർ, പ്ലമർ, ഇലക്ട്രിഷ്യൻ, ഡ്രൈവർ തുടങ്ങി ക്ലീനിങ് വിഭാഗത്തിൽ വരെ തൊഴിലവസരങ്ങളുണ്ടാകും. 

ഇതിനു പുറമേ ഷിപ്പിങ് വ്യവസായത്തിലെ വിവിധ തസ്തികകളിലേക്ക് ജോലി ലഭിക്കാനുള്ള കോഴ്സുകളും പരിശീലനകേന്ദ്രങ്ങളും തുടങ്ങുന്നതു വഴിയും ജോലി സാധ്യതകൾ വർധിക്കും. തുറമുഖവുമായി ബന്ധപ്പെട്ട് വൈദഗ്ധ്യമുള്ള ജോലികൾക്കായി സംസ്ഥാന സർക്കാരിനു കീഴിലെ അസാപ്പും അദാനി സ്കിൽ ഡവലപ്മെന്റ് സെന്ററും ചേർന്ന് വിഴിഞ്ഞത്ത് പരിശീലന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ തൊഴിലുകളും ഏറെ
ആയിരക്കണക്കിനു കണ്ടെയ്നറുകൾ റോഡ് മാർഗം മാറ്റുന്നതിന് കണ്ടെയ്നർ ലോറികളുടെ ആവശ്യമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട ജീവനക്കാർക്കും സാങ്കേതിക വിദഗ്ധർക്കും ഒട്ടേറെ അവസരങ്ങൾ തുറക്കും.  കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിനുള്ള സ്വകാര്യ യാഡുകളിൽ അവയുടെ സെക്യൂരിറ്റി മുതൽ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ, ദേശീയപാതയോരങ്ങളിൽ തുറമുഖത്തേക്ക് എത്തുന്നവർക്കു ഭക്ഷണം നൽകാനുള്ള സംരംഭങ്ങളിൽ പാചകക്കാർ ഉൾപ്പെടെയുള്ളവർക്കും തൊഴിലവസരം ലഭിക്കും.  

തുറമുഖവുമായി ബന്ധപ്പെട്ട ജീവനക്കാർക്കും ഉൾപ്പെടെ താമസ സൗകര്യം ഒരുക്കുന്ന സ്ഥലങ്ങളിലെ വിവിധ ജോലികൾ, സീഫുഡ് പാർക്ക് ഉൾപ്പെടെ അനുബന്ധ വ്യവസായ മേഖലകൾ വികസിക്കുമ്പോഴുണ്ടാകുന്ന ജോലികൾ, വ്യവസായ ഇടനാഴി രൂപപ്പെടുമ്പോൾ വിവിധ മേഖലകളിലുണ്ടാകുന്ന ജോലികൾ ഉൾപ്പെടെ ഒട്ടേറെ തൊഴിൽ സാധ്യതകളാണ് ഉണ്ടാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com